എടത്വ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന്‍ കര്‍ഷകന്‍ അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. കുട്ടനാട്ടില്‍ തന്നെ 27,000 ത്തിലധികം ഹെക്ടറില്‍ പുഞ്ചക്കൃഷി വിളവെടുപ്പ് നടക്കാനിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കൊയ്ത്തു മെതിയന്ത്രങ്ങളാണ് കര്‍ഷകര്‍ക്ക് ആശ്രയമാകുന്നത്.
കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കേണ്ട സര്‍ക്കാര്‍ കൊയ്ത്തു മെതിയന്ത്രങ്ങളാകട്ടെ നോക്കാനാളില്ലാതെ പുറമ്പോക്ക് ഭൂമിയില്‍ തുരുമ്പെടുത്തു നശിക്കുന്നു. 20 ഓളം യന്ത്രങ്ങളാണ് അമ്പലപ്പുഴയ്ക്ക് സമീപം സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയ്ക്ക് പിന്നിലെ വിജനമായ പുരയിടത്തില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടും കെയ്‌ക്കോയുടേയും, ആഗ്രോ ഇന്‍ഡ്‌സ്ട്രിസിന്റേയും വര്‍ക്ഷോപ്പുകളിലും, കളര്‍കോട്ടെ കൃഷി എന്‍ജിനിയറിംഗ് കേന്ദ്രത്തിലുമായും യന്ത്രങ്ങള്‍ കിടപ്പുണ്ട്. കൃഷി വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഉടമസ്ഥയില്‍ ജില്ലയില്‍ 154 കൊയ്ത്തു മെതിയന്ത്രങ്ങള്‍ ഉണെ്ടന്നാണ് കണക്ക്. കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ ്ഇവയില്‍ അധികയന്ത്രങ്ങളും. എന്നാല്‍ നാമമാത്ര യന്ത്രങ്ങള്‍ മാത്രമാണ് വിളവെടുപ്പിനായി രംഗത്തുള്ളത്.
ജില്ലയില്‍ ഉന്നത കൃഷി ഉദ്യോസ്ഥന്റെ മേല്‍നോട്ടത്തിലാകും കൊയ്ത്തു മെതി യന്ത്രങ്ങളുടെ പ്രവര്‍ത്തനമെന്നൊക്കെ പ്രഖ്യാപനങ്ങള്‍ നടന്നെങ്കിലും യന്ത്രങ്ങള്‍ അധികവും ഒരുപോലെ കട്ടപ്പുറത്തായതിലെ ദുരൂഹതയെ കര്‍ഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. കാല്‍ക്കോടിലധികം രൂപ വില നല്‍കി വാങ്ങിയതാണ് ഓരോ യന്ത്രങ്ങളുമെന്നിരിക്കെ നഷ്ടകണക്കുകളല്ലാതെ ഇവയ്ക്ക് പറയാനില്ല. നേരിയ ചെലവില്‍ കാര്യക്ഷമമാക്കാവുന്ന യന്ത്രങ്ങളെല്ലാം നിരുത്തരവാദിത്തം കാരണമാണ് ഉപയോഗ്യ ശൂന്യമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്വകാര്യയന്ത്രങ്ങളുടെ ഇടനിലക്കാരുടെ സ്വാധീനവും കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ കൊയ്ത്തുയന്ത്രങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നിലുണെ്ടന്നും ആരോപണമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കൊയ്ത്തു മെതിയന്ത്രങ്ങള്‍ സ്വകാര്യമേഖലയില്‍ ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ആവശ്യമായ പരിചരണങ്ങള്‍ യഥാസമയം നല്‍കുന്നതിനാല്‍ അവയ്ക്ക് തകരാറുകളും അനുഭവപ്പെടാറില്ലെന്ന് തമിഴ്‌നാട്ടില്‍നിന്നും യന്ത്രങ്ങളുമായി എത്തുന്ന ടെക്‌നീഷ്യന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രഖ്യാപനവും ചുവപ്പുനാടയിലായി. കൊയ്ത്തു മെതിയന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി പാടശേഖരങ്ങള്‍ക്കു നല്‍കുമെന്നും മേല്‍നോട്ടം പ്രാദേശിക കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.
യന്ത്രത്തിന്റെ ഉപയോഗത്തിലൂടെ ലഭിക്കുന്ന വരുമാനം പാടശേഖരങ്ങള്‍ക്ക് നല്‍കുമെന്നും അറ്റകുറ്റ പണികള്‍ പാടശേഖരങ്ങള്‍ തന്നെ നിര്‍വ്വഹിക്കണമെന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു. ഏറെ സന്തോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ കര്‍ഷകര്‍ വരവേറ്റത്. എന്നാല്‍ പ്രഖ്യാപനം ചുവപ്പുനാടയില്‍ നിന്നും വെട്ടം കണ്ടില്ല. യന്ത്രങ്ങള്‍ കാര്യക്ഷമമാക്കി പാടശേഖരങ്ങള്‍ക്കു നല്‍കിയാല്‍ വിളവെടുപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനൊപ്പം യന്ത്രങ്ങള്‍ക്ക് ശാശ്വതമായ സംരക്ഷണം ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. മാത്രമല്ല കുറഞ്ഞ നിരക്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും യന്ത്രം കൊണ്ടുവന്ന് കര്‍ഷകരെ കൊള്ളയടിക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകര്‍ക്ക് രക്ഷ നേടുകയും ചെയ്യാമെന്നും കര്‍ഷകര്‍ പറയുന്നു.