കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളില്‍ ദിനോസര്‍; അത്ഭുതത്തോടെ വിദ്യാര്‍ഥികളും അധ്യാപകരും

DINOSARകോട്ടയം: നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭൂമുഖത്തുനിന്നും നാമാവശേഷമായ ദിനോസര്‍ പുനര്‍ജനിച്ചിരിക്കുകയാണു കോട്ടയം എസ്എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂളില്‍. സ്കൂളിലെ കലാ അധ്യാപകന്‍ തിരുവഞ്ചൂര്‍ സ്വദേശി സാജു ഫിലിപ്പാണ് ദിനോസറിനു പുനര്‍ജന്മം നല്‍കിയിരിക്കുന്നത്. മഞ്ഞ ഇല്ലി, പോളിഫോം, തുണി എന്നിവ ഉപയോഗിച്ചാണ് സാജു 36 അടി നീളവും 12 അടി ഉയരവുമുള്ള വലിയ ദിനോസറിനെ നിര്‍മിച്ചിരിക്കുന്നത്.  ആദ്യം മഞ്ഞ ഇല്ലി ഉപയോഗിച്ച് ദിനോസറിന്റെ രൂപം ഉണ്ടാക്കി. ഇതിനുശേഷം പോളിഫോമും തുണിയും ഉപയോഗിച്ചു ഇല്ലിയില്‍ തീര്‍ത്ത രൂപത്തില്‍ പൊതിഞ്ഞു. തുടര്‍ന്ന് ദിനോസറിന്റെ കളറില്‍ പെയിന്റും അടിച്ചു.

ദിനോസര്‍ റെഡി. സ്കൂളിലെ കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല അധ്യാപകര്‍ക്കും ദിനോസര്‍ കൗതുകക്കാഴ്ചയായിരിക്കുകയാണ്. നാലു ദിവസമെടുത്താണ് സാജുവും സഹോദരന്റെ പുത്രനായ അലനും സഹായികളായ ബാലാജിയും ഐസക്കും ചേര്‍ന്നു ദിനോസറിനെ നിര്‍മിച്ചത്. 10000 രൂപയായിരുന്നു നിര്‍മാണ ച്ചെലവ്. എല്‍കെജി, യുകെജി വിദ്യാര്‍ഥികളുടെ കളിസ്ഥലമായ കിന്റര്‍ ഗാര്‍ഡനില്‍ ദിനോസറിനെ സ്ഥിരമായി വയ്ക്കാനാണു പദ്ധതി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സ്കൂളിലെ കലാ അധ്യാപകനായി സാജു ഫിലിപ്പ് ചുമതലയേല്‍ക്കുന്നത്.

കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തിലെ കെട്ടിടത്തിന്റെ ഭിത്തികളിലുള്ള പുലി, സിംഹം, കാണ്ടാമൃഗം, മുയല്‍ തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങളും സാജുവിന്റെ കരവിരുതില്‍ പിറന്നതാണ്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പല മൃഗങ്ങളുടെയും രൂപങ്ങള്‍ നിര്‍മിക്കുന്നത് സാജുവാണ്.  ചെറുപ്പം മുതലേ കലയോടുള്ള അതിയായ അഭിനിവേശമാണ് തന്നെ ഇത്തരം രൂപങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതെന്നു സാജു പറഞ്ഞു. ഭാര്യ ജെസിയും മക്കളായ മീരയും മിലനും എന്നും സാജുവിനു പിന്തുണയേകി കൂടെയുണ്ട്.

Related posts