കോട്ടയം ജില്ലയില്‍ ബൈക്ക് മോഷണവുംപിടിച്ചുപറിയും വര്‍ധിക്കുന്നു; പിന്നില്‍ കഞ്ചാവിന് അടിമകളായ യുവാക്കളെന്ന് പോലീസ്

KTM-KANCHAVUകോട്ടയം: ജില്ലയിലെ ബൈക്ക് മോഷണത്തിനു പിന്നില്‍ കഞ്ചാവിനു അടിമകളായ യുവാക്കളാണെന്ന് പോലീസ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 11 ഓളം യുവാക്കാളെയാണു ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. ഇവരെക്കെ ഏതെങ്കിലും വിധത്തില്‍ കഞ്ചാവ് ഉപയോഗവുമായി ബന്ധമുള്ളവരാണെന്നു കോട്ടയം ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.ഈ മാസം ആദ്യം ബൈക്കു മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിരുന്നു.

അര്‍ദ്ധരാത്രിയില്‍ ബൈക്ക് മോഷ്ടിച്ചു കടന്ന സംഘത്തെ മണിക്കൂറുകള്‍ക്കുള്ളിലാണു പോലീസ് പിടിച്ചത്. രണ്ടു പേരെയും അടുത്ത ദിവസം ഒരാളെയും കേസില്‍ അറസ്റ്റ് ചെയ്തു. മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനു പിന്നാലെയാണു ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം ഏഴു പേരെ അറസ്റ്റു ചെയ്തത്. കഞ്ചാവ് ലഹരിയിലായ സംഘമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു പിന്നിലെന്നു പോലീസ് പറയുന്നു. കഞ്ചാവ് ഉപയോഗത്തിനു പണം കിട്ടാതെ വരുമ്പോള്‍ മോഷണത്തിലേക്കു തിരിയുന്ന യുവാക്കള്‍ എളുപ്പവഴിയെന്ന നിലയിലാണു ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോകുന്നത്. പിന്നീട് വ്യാജ നമ്പര്‍ പതിപ്പിച്ച് ഇവര്‍ ഉപയോഗിക്കുകയോ പാഴ്‌സുകളാക്കി വില്‍ക്കുകയോ ചെയ്യും. ബൈക്കുകള്‍ തിരിച്ചുപിടിക്കാന്‍ പലപ്പോഴും പോലീസിനു കഴിയാതെ പോകുന്നത് ഇതുമൂലമാണ്.

ഇരുചക്ര വാഹനങ്ങളിലെത്തി മാലയും ബാഗും തട്ടിയെടുക്കുന്ന സംഘവും ജില്ലയില്‍ സജീവമായിട്ടുണ്ട്. ഇതിനു പിന്നിലും കഞ്ചാവിന് അടിമകളായ യുവാക്കളാണെന്നു പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ ദമ്പതികളുടെ ബാഗ് മറ്റൊരു ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തിരുന്നു. അതേപോലെ കാല്‍നട യാത്രക്കാരിയുടെ ബാഗും ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു. കളത്തിപ്പടിയിലെ സ്കൂളിനു സമീപം കുട്ടിയെ സ്കൂളിലാക്കി മടങ്ങിയ വീട്ടമ്മയുടെ പഴ്‌സും മൊബൈല്‍ ഫോണും ബൈക്കിലെത്തി സംഘം പിടിച്ചുപറിച്ച സംഭവം ഉണ്ടായത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്.

അന്നു രാത്രി തന്നെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറെ ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം ഇടിച്ചുവീഴ്ത്തി ബാഗ് മോഷ്ടിച്ചിരുന്നു. എന്നാല്‍ ഈ കേസിലൊന്നും പ്രതികളെ പിടികൂടാനായിട്ടില്ല. കവര്‍ച്ചാ കേസുകള്‍ക്കു പിന്നിലും കഞ്ചാവിനു അടിമകളായ യുവാക്കള്‍ തന്നെയാണെന്നാണു പോലീസിന്റെ നിഗമനം. കഞ്ചാവ് വാങ്ങാന്‍ പണമില്ലാത വരുമ്പോള്‍ എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയാണ് ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്. നഗരത്തിലെ കഞ്ചാവ് വില്പനയും ഉപഭോഗവും തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചതായും ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ അറിയിച്ചു.

Related posts