ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തെത്തുടർന്ന് ഗാസയിൽ നഷ്ടമായ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി. ഇന്റർനെറ്റ്, മൊബൈൽ സൗകര്യങ്ങൾ റദ്ദായതോടെ ഗാസ പൂർണമായി ഒറ്റപ്പെട്ടനിലയിലായിരുന്നു. അന്താരാഷ്ട്ര സിംകാർഡുകളും ഉപഗ്രഹ ഫോണുകളുമുള്ള ചിലരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലെ സ്ഥിതിഗതികൾ പുറംലോകത്തെത്തിച്ചത്.
അതേസമയം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയ്ക്കടുത്ത് ശനിയാഴ്ച രാത്രി ഇസ്രയേൽ വ്യോമാക്രമണം നടത്തി. യുദ്ധത്തിൽ പരിക്കേറ്റവരെയും പതിനായിരക്കണക്കിന് അഭയാർഥികളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രിയാണ് ഷിഫ.
ആശുപത്രിക്കടിയിൽ ഹമാസിന്റെ ഭൂഗർഭ രഹസ്യകേന്ദ്രം ഉണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ, ആരോപണം ഹമാസ് നിഷേധിച്ചു. ആശുപത്രിയിൽ ആക്രമണം നടത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്ന് അവർ പറഞ്ഞു.
ഇതിനിടെ, ഗാസാസിറ്റിയിലെ അൽ കുദ്സ് ആശുപത്രി ഒഴിയാൻ ഇസ്രയേൽ സൈന്യം ഞായറാഴ്ച നിർദേശം നൽകിയതായി ജീവകാരുണ്യ സംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് പറഞ്ഞു. 12,000 പേർ അഭയംതേടിയിരിക്കുന്ന ഈ ആശുപത്രിയിൽ ഒട്ടേറെ രോഗികളുമുണ്ട്.
ആശുപത്രിക്ക് 50 മീറ്റർ അടുത്തായി വ്യോമാക്രമണമുണ്ടായി. വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ജീവൻ അപകടത്തിലാകുമെന്നതിനാൽ ഒഴിഞ്ഞുപോകില്ലെന്നാണ് അൽ കുദ്സ് ഉൾപ്പെടെ വിവിധ ആശുപത്രികളുടെ നിലപാട്.
തെക്കൻ നഗരമായ ഖാൻ യൂനിസിൽ ഇസ്രയേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ പത്തുപേർ ഉൾപ്പെടെ 13 പേർ മരിച്ചു. ഇതുവരെ 8005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ തടവിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്നും എന്നാല്‍ ആദ്യം ഇസ്രയേലില്‍ തടവിലാക്കിയ 6000 പലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് അറിയിച്ചു. ഇറാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണ റഷ്യന്‍ പ്രദേശമായ മഖച്കലയിലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ പലസ്തീന് അനുകൂലികളുടെ പ്രതിഷേധം അരങ്ങേറി. അപ്രതീക്ഷിതമായെത്തിയ പ്രതിഷേധക്കാര്‍ റണ്‍വേ പിടിച്ചെടുക്കുകയും റണ്‍വേ അടയ്ക്കുകയും ചെയ്തു.
ഇതോടെ റഷ്യന്‍ ഏവിയേഷന്‍ അഥോറിറ്റി മഖച്കലയിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഗാസയിലെ ഇസ്രയേല്‍ നടപടിയെ അപലപിക്കാനാണ് ഇവര്‍ ഒത്തുകൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഫ ഇടനാഴി വഴി കൂടുതൽ സഹായങ്ങൾ എത്തിക്കാൻ തയാറാണെന്നും ജനങ്ങൾ തെക്കൻഗാസയിലേക്കു മാറണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. എന്നാൽ ഒരിടവും സുരക്ഷിതമല്ലാത്തവിധം ഇസ്രയേൽ ബോംബിംഗ് തുടരുകയാണെന്നു ജനങ്ങൾ പറയുന്നു.