ഗ്രാമീണരുടെ ഹൃദയപ്പാടങ്ങളില്‍ കവിത വിതച്ച്…

tcr-kavithaഎ.കെ. വിന്‍സന്‍
തളിക്കുളം/തൃശൂര്‍: കെഎസ്‌കെ തളിക്കുളം മലയാളികളുടെ കാവ്യമനസില്‍ ഇന്നും തിളങ്ങുന്ന ഓര്‍മയാണ്. അദ്ദേഹത്തിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി ലോകസാഹിത്യത്തില്‍ കഴുത്തിലെ കിങ്ങിണി മണിക്കുലുക്കി ഓടി നടക്കുന്നുണ്ടിപ്പോഴും.ഇ-മെയിലും വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമടക്കമുള്ള നവസാമൂഹ്യ മാധ്യമങ്ങളില്ലാത്ത കാലം. കൈയെഴുത്ത് പ്രതികളുടെ പകര്‍പ്പും അതിന്റെ പകര്‍പ്പുകളുമെടുത്ത് മലയാളികള്‍ കെഎസ്‌കെയുടെ കവിതകള്‍ ആവോളം നുകര്‍ന്ന കാലമായിരുന്നു അത്.  ഗ്രാമീണതയുടെ മഹാകവിയായി കെഎസ്‌കെ പടര്‍ന്ന് പന്തലിച്ചു.  എഴുത്തും വായനയും അറിയാത്തവര്‍പോലും വാമൊഴിയായി കെഎസ്‌കെയുടെ കവിതകള്‍ പാടി നടന്ന കാലമുണ്ടായിരുന്നു.

എം.എന്‍. വിജയന്‍ മാഷ് ഒരിക്കലെഴുതി “കെഎസ്‌കെ കവിതകള്‍ ഒരു ജലപ്രവാഹംപോലെ അത് സമൂഹമനസിലേക് കൊഴുകിയ പ്പോള്‍ പലതുംമാറ്റി മറിക്കപ്പെട്ടു’.കവിതയെഴുത്തിലെ കെഎസ്‌കെയുടെ പ്രതിഭാ വിലാസം കണ്ട് മുണ്ടശേരിപോലും കവിതയെഴുത്തില്‍നിന്ന് പിന്മാറി. “വളരെ ലളിതമായി മനുഷ്യമനസിന്റെ സൗന്ദര്യങ്ങളിലേക്ക് നമ്മെ നയിക്കുന്ന “അമ്മുവിന്റെ ആട്ടിന്‍കുട്ടി’യുടെ ശുദ്ധി. അതാണ് യഥാര്‍ഥ കവിത. കെഎസ്‌കെയുടെ കവിതകളെപ്പറ്റി മുണ്ടശേരി പറഞ്ഞുവയ്ക്കുന്നു. എത്ര മഴ പെയ്ത് തോര്‍ന്നാലും കെഎസ്‌കെ കവിതകള്‍ പെയ്ത് കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. കാലം മായ്ക്കാത്ത കവിതകളാണ് കെഎസ്‌കെ തളിക്കുളത്തിന്റേത്.

കുഞ്ഞുണ്ണിമാഷിന് മുമ്പേ കെഎസ്‌കെയെ മലയാള കാവ്യലോകം ശ്രദ്ധിച്ചു. ചങ്ങമ്പുഴ ശൈലിയുടെ വഴികളും കെഎസ്‌കെയുടെ കാവ്യഭൂമിയില്‍ ആസ്വാദക കാല്‍നടയാത്രക്കാര്‍ക്ക് കാണാം. മുപ്പത് വയസിനുള്ളില്‍ അദ്ദേഹം പ്രധാനകൃതികളെല്ലാം എഴുതി ലോക സാഹിത്യത്തിന് മുമ്പില്‍ സമര്‍പ്പിച്ച് വിനീതനായിനിന്നു. വ്യക്തിജീവിതത്തിന്റെ വേദനകള്‍ക്കിടയില്‍നിന്ന് കെഎസ്‌കെയില്‍നിന്ന് വിടര്‍ന്നത് നല്ലപൂമണമുള്ള കവിതകളും കൃതികളുമായിരുന്നു. കവി രാവുണ്ണി പറയുംപോലെ “ഗ്രാമീണരുടെ ഹൃദയപ്പാടങ്ങളില്‍ കവിത വിതച്ച്’ കെഎസ്‌കെ കടന്നുപോയി.

പ്രേക്ഷക മനസില്‍ പ്രിയപ്പെട്ട ചലച്ചിത്രമാക്കിയും രാമുകാര്യാട്ട് അമ്മുവിന്റെ ആട്ടിന്‍കുട്ടിയെ കാട്ടിതന്നു. ഈ ന്യൂജെന്‍ സിനിമാക്കാലത്ത് ഒരു കവിതയെടുത്ത് സിനിമയാക്കിയ ആ പഴയകാല ധീരത തിരിഞ്ഞുനോക്കുമ്പോള്‍ അപൂര്‍വതയാണ്. കവിത സിനിമയാക്കുക മാത്രമല്ല ആ സിനിമയും പ്രേക്ഷക മനസിലിടം നേടിയതും അദ്ഭുതമാണ്. ശ്രീനാരായണ ഗുരു ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബരക്ഷേത്രമുറ്റത്തെ എസ്എന്‍ജിഎസ് സ്കൂളില്‍ 39 കൊല്ലം ഗുരുനാഥ നായി കെഎസ്‌കെ വിദ്യാര്‍ഥികളില്‍ കവിതയുടെ ദീപം കൊളുത്തി. അച്ചടിച്ച് വരുന്ന സ്വന്തം കവിതയുടെ മഹത്വം വിളമ്പുന്ന കവികളുള്ള ഇക്കാലത്ത് കെഎസ്‌കെ പണ്ട് ചെയ്തത് മറ്റൊന്നാണ്. മറ്റുള്ള കവികളുടെ കവിതകള്‍ ഉറക്കെ ചൊല്ലിയും ബോര്‍ഡുകളിലെഴുതിയും കവിതയുടെ ലോകത്തെ വഴിവെളിച്ചം അദ്ദേഹം പറഞ്ഞുകൊടുത്തിരുന്നുവെന്ന് കെഎസ്‌കെയുടെ വിദ്യാര്‍ഥി ശിഷ്യന്‍ ഇന്നും ഓര്‍മിക്കുന്നു.

കെഎസ്‌കെ കവിതകള്‍ പരക്കെ മനസില്‍ പതിയുന്ന നാടോടി ഭാഷയെന്ന് വള്ളത്തോളിന് തോന്നിപ്പിച്ചു. “ആട്ടിന്‍കിടാവിനൊരില തീര്‍ത്ത്  ശിലീച്ച നല്ലിളം പുല്ലേകി നീരേകി പാലിയ്ക്കാനാമിനിവേണ്ട കാലമെന്ന് വൈലോപ്പിള്ളി ആറ്റിക്കുറുക്കി മനം നിറഞ്ഞ് പാടാനും കാരണമായി. രാമവര്‍മ്മ അപ്പന്‍തമ്പുരാനും കെഎസ്‌കെയുടെ കവിതയെ നോക്കി വിളിച്ചു ‘ജന്മാന്തരവാസനേ… നീ’.അമ്മുവിന്റെ ആട്ടിന്‍കുട്ടിയ്ക്ക് പുറമേ കവിയോട്, പട്ടിണിയിലെ പ്രണയം, വാസുവിന്റെ ജോലിത്തിരക്ക്, രണ്ട് സഹോദരിമാര്‍ എന്നീ കൃതികളെല്ലാം എഴുതി ലോക കവിതയുടെ വീട്ടിനുള്ളില്‍ ചാരുകസേര വലിച്ചിട്ട് ഇരിക്കുന്നുണ്ട്. കെഎസ്‌കെ. കെഎസ്‌കെയുടെ ജന്മനാടായ തളിക്കുളം 26-ന് അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഒത്തുകൂടുന്നു. കച്ചേരിപ്പടിയിലെ കമ്യൂണിറ്റി ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്നിനാണിത്. യുവകവി രാമന്‍ ബിനിഷിന് കെഎസ്‌കെയെക്കുറിച്ചുള്ള ഓര്‍മകളുടെ പുരസ്കാരവും അന്ന് നല്‍കുന്നു.

Related posts