‘ചക്ക മഹോത്സവം” കനകക്കുന്നില്‍ ഇന്നുമുതല്‍; കാണികള്‍ക്ക് ചക്ക ഊണും പ്ലാവിന്‍ തൈകളും

tvm-chakkaതിരുവനന്തപുരം: ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യം ശാന്തിഗ്രാമത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അനന്തപുരി ചക്ക മഹോത്സവം ഇന്ന്  കനകക്കുന്നില്‍ ആരംഭിക്കും. വൈകുന്നേരം നാലിന് മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്പനയുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.

തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയില്‍ അണിനിരത്തുന്നത്.  മുന്നൂറില്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ടാണ് മേളയുടെ പ്രത്യേകത. ഇതോടൊപ്പം സെമിനാറുകള്‍, പ്ലാവിന്‍ തൈ വില്‍പ്പന, ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയുമുണ്ടാകും.

വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള “ചക്ക ഊണ്’ കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന മേളയാണിത്. ചക്ക സാമ്പാര്‍, ചക്ക പുളിശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്ക് പുറമേ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. ഊണിനൊപ്പം ചക്ക പായസവുമുണ്ട്.

വൈകുന്നേരം ചായക്കൊപ്പം കഴിക്കാനുള്ള ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയും വില്‍പ്പനയ്ക്കുണ്ട്. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ടാകും. ചക്ക സ്ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്‍പ്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ടാകും.

രുചിക്കു പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷി-ആരോഗ്യ-ആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യും. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.

Related posts