ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാരുടെ ജീവനെടുക്കുമ്പോഴും മരം മുറിക്കാന്‍ നടപടിയില്ല; അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി

knr-maramകായംകുളം :ദേശീയപാതയിലുള്‍പ്പടെ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാരുടെ ജീവനെടുക്കുമ്പോഴും മരം മുറിച്ചുമാറ്റാന്‍ നടപടിയില്ല. ഉണങ്ങിയ മരങ്ങളും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളുമാണ് ഇപ്പോള്‍ ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നത് .ഇന്നലെ വൈകുന്നേരം നേഴ്‌സായ മരുമകളെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതിനിടയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളില്‍ ഉണങ്ങിചാഞ്ഞുനിന്ന മരം ഒടിഞ്ഞുവീണ് ഗൃഹനാഥന്‍ മരിച്ചിരുന്നു.

കായംകുളം മുരുക്കുംമൂട് മാവോലില്‍ കിഴക്കതില്‍ അലി അക്ബ (55 )റിനാണ് ദാരുണ അന്ത്യം സംഭവിച്ചത്. ദേശീയപാതയില്‍ കായംകുളം കൃഷ്ണപുരം മുക്കടയില്‍ വച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മരുമകള്‍ ഹസീന (28 )ന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെനേഴ്‌സാണിവര്‍.കോതമംഗലത്ത് റോഡരികിലെ മരം വീണ് സ്കൂള്‍ കുട്ടികള്‍ മരിച്ച സംഭവത്തിനുശേഷം അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയായെങ്കിലും മിക്കയിടങ്ങളിലും റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുകയാണ് .ദേശീയപാതയില്‍  മുതല്‍ ഹരിപ്പാട് വരെയും കായംകുളം പുനലൂര്‍ കെ പി റോഡില്‍ നൂറനാട് മുതല്‍ അടൂര്‍ വരെയും റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാണ്.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊതുമരാമത്ത് വകുപ്പും വനം വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.കാലപ്പഴക്കം ചെന്ന് ചെവിടുകള്‍ ദ്രവിച്ച മരങ്ങളും ഇക്കൂട്ടത്തിലുണ്ട് . മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത് ഇവയുടെ മുകളിലേക്ക് മരം വീണാല്‍ മരണം ഉറപ്പാണ് അതിനാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്

Related posts