അടൂര്‍: പകര്‍ച്ചപ്പനി ഉള്‍പ്പെടെ വ്യാപകമാകുമ്പോഴും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആവശ്യ ത്തിന് ഡോക്ടര്‍മാരില്ല. സൂപ്രണ്ടും ആര്‍എംഒയുമില്ലാ തായതോടെ ജനറല്‍ ആശുപത്രി നാഥനില്ലാക്കളരിയായി മാറി. താലൂക്കിലെ പ്രധാനപ്പെട്ട സര്‍ ക്കാര്‍ ആശുപത്രിയാണിത്. പള്ളിക്കല്‍ പഞ്ചായത്തില്‍ മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിക്കുകയും എട്ടുപേര്‍ ക്ക് രോഗമുണ്ടെന്ന സംശയത്തി ല്‍ ചികിത്സയിലുമാണ്. വീടുകളു ടെ സമീപത്തുളള റബര്‍തോട്ടങ്ങളിലെ കമിഴ്ത്തി വയ്ക്കാത്ത ചിരട്ടകളില്‍നിന്നാണ് ഈഡിസ് കൊതുകുകളുടെ ലാര്‍വകള്‍ പടരുന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം 1000 പേരാണ് ചികിത്സ തേടിയെത്തിയത്. എട്ട് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ നാല് തസ്തികയില്‍ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. നാല് അസിസ്റ്റന്റ് സര്‍ജന്‍മാരില്‍ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സൂപ്രണ്ടായിരുന്ന സോഫിയാഭാനു ഫെബ്രുവരി 27ന് ഉദ്യോഗക്കയറ്റം ലഭിച്ചതിനേത്തുടര്‍ന്നു മാറിപ്പോയെങ്കിലും പകരം ആളെത്തിയിട്ടില്ല. ആര്‍എംഒ ഉപരിപഠനത്തിന് പോയതിനാല്‍ മേയ് 17 മുതല്‍ അവധിയിലാണ്. പീഡിയാട്രീഷന്‍ ജൂണിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഫിസിഷന്‍ കണ്‍സള്‍ട്ടന്റ് തസ്തികയും ഗൈനിക്ക്, നേത്രവിഭാഗത്തിലെയും കണ്‍സള്‍ട്ടന്റ് തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ത്വക്ക്‌രോഗ വിഭാഗം ഡോക്ടറുമില്ല.
അടൂര്‍ സര്‍ക്കാര്‍ ആശുപത്രി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായും തുടര്‍ന്ന് സ്‌പെഷാലിറ്റി ആശുപത്രി യായും പിന്നീട് ജനറല്‍ ആശുപ ത്രിയുമായി ഉയര്‍ത്തിയപ്പോള്‍ അനുവദിച്ച തസ്തികകളുടെ എണ്ണം പരമിതമാണ്. ജനറല്‍ ആശുപത്രിയുടെ നിലവാരമനു സരിച്ചുളള തസ്തികയ്ക്കനുസരി ച്ചുളള നിയമനം ഉണ്ടായിട്ടില്ല. പളളിക്കല്‍, ഏറത്ത്, ഏനാദിമംഗലം, ഏഴംകുളം, കൊടുമണ്‍, കലഞ്ഞൂര്‍, കൂടല്‍, കടമ്പനാട് പന്തളം, പന്തളം തെക്കേക്കര എന്നിവിടങ്ങ ളില്‍ നിന്നും ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ആദിക്കാ ട്ട്കുളങ്ങര, ആനയടി, കൊല്ലം ജില്ലയിലെ കുളക്കട, ഏഴാംമൈല്‍, ഭരണിക്കാവ് എന്നിവിടങ്ങളില്‍ നിന്നുളളവരും അടൂര്‍ പോലീസ് ക്യാമ്പില്‍ നിന്നുളളവരും ഇവി ടെയാണ് ചികിത്സ തേടിയെത്തുന്നത്.
കെപി റോഡ്, എംസിറോഡ് തുടങ്ങിയ ഏറെ തിരക്കുളള റോഡുകളുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രിയില്‍ അപകടങ്ങളില്‍ പരിക്കേറ്റ് എത്തുന്നവരും നിരവധിയാണ്. എന്നാല്‍ മികച്ച അത്യാഹിത വിഭാഗം പോലും ആശുപത്രിയില്‍ ഇല്ല. ഒപി ബ്ലോക്കിനോട് ചേര്‍ന്നുളള ഇടുങ്ങിയ സ്ഥലത്താണ് അത്യാഹിത വിഭാഗം. ഹൃദ്രോഗികളുടെ എണ്ണം പെരുകുമ്പോഴും അത്യാധുനിക ഹൃദ്രോഗ ചികിത്‌സാ സംവിധാനം ഇല്ല. ഇവിടെ ലിഫ്റ്റുണ്ടെങ്കിലും പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല. ഇതുമൂലം രോഗികള്‍ പടികയറി വേണം അഞ്ചാം നില യിലെത്താന്‍.