ചെത്തു ബൈക്കുകള്‍ക്കു കടിഞ്ഞാണുമായി മോട്ടോര്‍വാഹന വകുപ്പ് അമിതവേഗത്തിനു പൂട്ടിടും

KTM-BIKEതൊടുപുഴ: ചെത്തു ബൈക്കുകളില്‍ പായുന്ന യുവാക്കള്‍ക്ക് കടിഞ്ഞാണുമായി മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. ബൈക്കുകളില്‍ രൂപമാറ്റം വരുത്തി അമിത വേഗത്തില്‍ പായുന്ന ഇവര്‍ക്ക് കടിഞ്ഞാണിടാനുദ്ദേശിച്ചാണ് പരിശോധന കര്‍ശനമാക്കുന്നത്. അമിത വേഗത്തില്‍ പായുന്ന വിദ്യാര്‍ഥികളുടെ ബൈക്കുകള്‍ അപകടത്തില്‍പ്പെടുന്നതു പതിവ് കാഴ്ചയാണ്. ബൈക്കുകളുടെ ഘടനമാറ്റി സുരക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കി വാഹനമോടിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

കമ്പനികള്‍ നിര്‍മിച്ച ബൈക്കുകളില്‍ രൂപമാറ്റം വരുത്തി സുരക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കുന്നവര്‍ക്കെതിരെയാണ് നടപടി. ബൈക്കിന്റെ ഹാന്റിലിന് രൂപമാറ്റം വരുത്തുക, സൈലന്‍സറുകള്‍ നീക്കംചെയ്ത് വന്‍തോതില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുക, പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി നിര്‍ബന്ധമ ാക്കിയിരിക്കുന്ന സാരിഗാര്‍ഡുകള്‍ ഒഴിവാക്കുക, ബൈക്കുകളിലെ വെളിച്ചത്തിന് വേണ്ടി ഉയര്‍ന്ന കപ്പാസിറ്റിയുള്ള എല്‍.ഇ.ഡി ബള്‍ബുകള്‍ പിടിപ്പിക്കുക തുടങ്ങി ബൈക്കുകളുടെ ഘടനയില്‍ രൂപമാറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയെല്ലാം നടപടി ഉറപ്പാണ്.

ഒരു ഹോണിന് പകരം പല ഹോണുകള്‍ സ്ഥാപിക്കു ന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കും. ബൈക്കുകളുടെ കളറുകള്‍ മറ്റ് വാഹനയാത്രക്കാരുടെ അമിത ശ്രദ്ധ ആകര്‍ഷിക്കത്തക്ക വിധത്തില്‍ രൂപപ്പെടുത്തുകയും ഇതുമൂലം അപകടംസംഭവിക്കുകയും ചെയ്താല്‍ ഉടമസ്ഥനെതിരെ നടപടിയെടുക്കും. റോഡുകളില്‍ പായുന്ന കൗമാരക്കാരായ പയ്യന്മാര്‍ക്ക് കടിഞ്ഞാണിടുന്നതിനൊപ്പം ഇത്തരം രൂപമാറ്റക്ക ാരെയും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടും. പരിശോധനയുടെ ആദ്യഘട്ട നടപടിയെന്ന നിലയില്‍ നിയമനുസൃതമല്ലാത്ത രീതിയില്‍ ഘടനാമാറ്റം വരുത്തിയവരെ കണ്ടെത്തി നോട്ടീസ് നല്‍കും. തുടര്‍ന്ന് ഇവര്‍ ഏഴുദിവസത്തിനുള്ളില്‍ കമ്പനി നിഷ്കര്‍ഷിച്ചിരിക്കുന്ന വിധത്തില്‍ ബൈക്കുകള്‍ പഴയ രൂപത്തില്‍ എത്തിച്ച് അധികൃതരെ കാണിക്കുകയും നിശ്ചയിച്ചിരിക്കുന്ന ഫൈന്‍ അടച്ച് കേസിന്റെ നടപടികളില്‍ നിന്നൊഴിവാകുകയും വേണം.

ജില്ലയില്‍ ഇതിനോടകംതന്നെ 250 ഓളം കേസുകള്‍ ഇതേ സമാന സ്വഭാവമുള്ളത് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളാണ് ഇത്തരം ചെത്തു ബൈക്കുകള്‍ക്ക് രൂപമാറ്റം വരുത്തുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഫൈന്‍ അടച്ച് കേസുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബൈക്കുകളില്‍ വീണ്ടും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ വ്യക്തമാക്കി.

Related posts