വിനീഷ് വിശ്വം
തൃശൂര്‍: ചെമ്പട്ടുടുത്തും ചിലമ്പിട്ടും മേടക്കൈകളില്‍ പള്ളിവാളുമായി തൃശിവപേരൂരില്‍ പൂരം തുള്ളിയുറഞ്ഞു. പൂരത്തിന്റെ കല്പനയ്ക്കും കാല്പനികതയ്ക്കും കണ്ണും കാതുമോര്‍ത്ത്, ഉറഞ്ഞ ആവേശവും ഉറച്ച മനസുമായി ജനസഹസ്രങ്ങളും; തിരികെപ്പിടിച്ച അഭിമാനവും അഭിനിവേശവുമായി ഒരു നാടും. പട്ടും വളയും പൊന്നാടയും ചാര്‍ത്തി പൂരത്തെ തൃശൂര്‍ എഴുന്നള്ളിച്ചുനിര്‍ത്തി. കല്ലുപിളര്‍ക്കുന്ന കല്പന കേട്ട ശക്തന്റെ നാടിനു പൂരമില്ലാതെ എന്തു ശക്തി, എന്തു പ്രസക്തി… എല്ലാറ്റിനും ഉത്തരമായി. പൂരം പേരിനല്ല, പൂരത്തിലാണു തൃശൂരിനു പേര്.
തട്ടകങ്ങളില്‍നിന്ന് ഊര്‍ന്നിറങ്ങിയ ചെറുപൂരത്തിന്റെ തേന്‍കണങ്ങള്‍, മേടച്ചൂടിനെ നറുനിലാവാക്കി വിരുന്നെത്തിയ പൂരപ്രേമികള്‍, മഠത്തില്‍ ഇലയിട്ടുവിളമ്പിയ പഞ്ചവാദ്യസദ്യ. ഇലഞ്ഞിച്ചോട്ടില്‍ പാണ്ടിയുടെ പാല്‍പ്പായസം, നാലുംകൂട്ടി മുറുക്കി ചുവപ്പിച്ച് തെക്കിനിയില്‍ കുടകളുടെ ഉലാത്ത്, അത്താഴശേഷം രാവിലെ കണ്ട പൂരക്കാഴ്ചകളുടെ കഥകളിയാട്ടം, രാത്രി വെടിവട്ടത്തിനുശേഷം മുറുക്കിത്തുപ്പുന്ന പൂരാകാശം… ആഢ്യത്വവും തറവാടിത്തവും ഒട്ടുംകുറച്ചില്ല തൃശൂര്‍ പൂരം.
ഒരു വര്‍ഷത്തെ കാത്തിരിപ്പും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും കടിഞ്ഞാണുകളും പൊട്ടിച്ച് ആഘോഷത്തിന്റെ തനിമയും ആചാരത്തിന്റെ പെരുമയുമായാണു മഹാപൂരം പൂത്തുലഞ്ഞത്. മഠത്തിലെ ആലിലച്ചുവട്ടില്‍ അന്നമനട പരമേശ്വരന്‍ മാരാരും, ഇലഞ്ഞിച്ചുവട്ടില്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും, പടിഞ്ഞാറെ ഗോപുരനടയില്‍ കിഴക്കൂട്ട് അനിയന്‍മാരാരും നാദവിസ്മയം തീര്‍ത്തു. തിരുവമ്പാടി ശിവസുന്ദറും പാറമേക്കാവ് ശ്രീപത്മനാഭനും ദേവിമാരുടെ തിടമ്പേറ്റി തെക്കോട്ടിറങ്ങി. സന്ധ്യക്കുവിരിഞ്ഞ നാലുമണിപ്പൂവുപോലെ ആകാശത്തേക്കു വിരിഞ്ഞ വര്‍ണക്കുടകള്‍. 60 സെറ്റ് വീതമുള്ള ഇരുവിഭാഗത്തിന്റെയും മത്സരക്കുടമാറ്റം, 15ല്‍പരം സ്‌പെഷലുകള്‍…
നിലയ്ക്കാത്ത ആരവങ്ങളോടെ തിരതല്ലി പിന്‍വാങ്ങിയ പൂരക്കടല്‍. മേടസൂര്യനെ വകവയ്ക്കാതെ തേക്കിന്‍കാട്ടില്‍ ആവേശച്ചൂടുമായാണ് പകല്‍ മുഴുവന്‍ പൂരപ്രേമികള്‍ അലഞ്ഞത്.
നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരവാതിലിലൂടെ വെയിലും മഞ്ഞുമേല്‍ക്കാതെ കണിമംഗലം ശാസ്താവെത്തി വടക്കുന്നാഥനെ വണങ്ങിയതോടെയാണു ശക്തന്‍ തട്ടകത്തിലെ നടവഴികളില്‍ പൂരക്കിലുക്കം തുടങ്ങിയത്. പിന്നെ പൂരത്തിന്റെ ആവേശമായി ചെറുപൂരങ്ങളുടെ വരവായി. പനമുക്കുംപിള്ളി ശാസ്താവും, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചുരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാരും തേക്കിന്‍കാട്ടിലെത്തി. ശ്രീമൂലസ്ഥാനത്തെത്തുന്ന ചെറുപൂരങ്ങള്‍ക്കൊപ്പം ഒപ്പം കൂടുന്ന ആള്‍പ്പൂരവും.
രാത്രിയില്‍ തീവെട്ടി പകരുന്ന പൊന്‍പ്രഭയില്‍ പകല്‍പ്പൂരങ്ങളുടെ തനിയാവര്‍ത്തനം. ശബ്ദനിയന്ത്രണത്തിലും വര്‍ണവിസ്മയം നിറച്ചുവച്ച് ആകാശം പങ്കിട്ടെടുത്ത് തിരുവമ്പാടിയും പാറമേക്കാവും ഒരുക്കുന്ന കരിമരുന്നിന്റെ ഇന്ദ്രജാലത്തിനായി പിന്നെയും നീളുന്ന കാത്തിരിപ്പ്. വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തെത്തി ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയല്‍. മിഴിയും മൊഴിയും നിറയെ പൂരക്കാഴ്ചകള്‍ വാചാലമാക്കി, പിന്നെയും കാത്തിരിപ്പാണ്-ചിലമ്പിടുന്ന, ചിലങ്കകെട്ടുന്ന പൂരകാവ്യത്തിനായി.