ചെര്‍ക്കളയിലെ ഒന്നരക്കോടിയുടെ കവര്‍ച്ച: കാസര്‍ഗോഡ് പോലീസ് നാളെ തലശേരിയില്‍

klm-policeതലശേരി: തലശേരി സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ ഒന്നരക്കോടി രൂപ ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് ചെര്‍ക്കളയില്‍ വച്ച് കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണത്തിനായി കാസര്‍ഗോഡ് പോലീസ് നാളെ തലശേരിയിലെത്തും. കാസര്‍ഗോഡ് ഡിവൈഎസ്പി എം.വി. സുകുമാരന്‍, സിഐ ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നാളെ തലശേരിയിലെത്തുന്നത്. തലശേരി എ.വി.കെ. നായര്‍ റോഡിലെ വികാസ് സേട്ടുവിന്റെ ഒന്നരക്കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളുടെ ജീവനക്കാരില്‍നിന്ന് പണം കൊള്ളയടിക്കപ്പെട്ടതായാണ് വിദ്യാനഗര്‍പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചെര്‍ക്കളയില്‍ വച്ച് കാറിലെത്തിയ സംഘം തോക്കുചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ഈ മാസം ഏഴിനു രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇതുസംബന്ധിച്ച് പോലീസില്‍  പരാതി നല്‍കിയത് 20ന് വൈകുന്നേരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരനായ ഗണേഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.പൂനെയില്‍ നിന്നും തലശേരിയിലേക്ക് ഗണേഷും തലശേരി തിരുവങ്ങാട്ടെ ഗിരീശനും സഞ്ചരിച്ച ഇന്നോവ കാറില്‍ ചെര്‍ക്കള ദേശീയപാതയില്‍ വച്ച് മറ്റൊരു കാര്‍ ഇടിച്ചുനിര്‍ത്തി അഞ്ചംഗസംഘം തോക്കുചൂണ്ടി പണം തട്ടിയെടുത്തതായാണു പരാതി.

ഇന്നോവ കാറിന്റെ ഡോറിലെ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഗിരീശനാണ് കാര്‍ ഓടിച്ചിരുന്നത്. ചെര്‍ക്കളയിലെ ഇറക്കത്തില്‍ വച്ച് അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ കുറുകെയിട്ടു ഗണേശിനെ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയുമായിരുന്നു. പണമില്ലെന്ന് ഗണേശ് അറിയിച്ചതോടെ സംഘം ഇന്നോവ കാറില്‍ കയറി ഭീഷണി തുടരുകയും ഓടിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒന്നരമണിക്കൂര്‍ നേരം കാസര്‍ഗോട്ടും പരിസരങ്ങളിലുമായി കറങ്ങിയ കാറിലെ സീറ്റിനടിയിലും മറ്റും സംഘം പരിശോധിച്ചപ്പോഴാണ് ഡോറിനിടയിലെ രഹസ്യ അറയില്‍ പണം കണ്ടെത്തിയത്.

അതേസമയം പരാതിയില്‍ ചില വൈരുധ്യങ്ങളും സംശയങ്ങളുമുള്ളതായാണു പോലീസ് പറയുന്നത്. ഇത്രയും വലിയ തുക നഷ്ടമായ കാര്യം രണ്ടാഴ്ച്ചയോളം എന്തിനു മറച്ചുവച്ചുവെന്നതില്‍ ദുരൂഹതയുണ്ടെന്നാണു സംശയം ബലപ്പെടുത്തുന്നത്. നഷ്ടപ്പെട്ടെന്നു പറയുന്നത്. കുഴല്‍പ്പണമാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരുടെയും മൊബൈല്‍ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചുവരുന്നു.

Related posts