ചേരാനല്ലൂര്‍ ഫെറി ബോട്ട് സര്‍വീസ് ആരംഭിച്ചു

ekm-kadathകളമശേരി: കഴിഞ്ഞ അഞ്ച് മാസമായി വിദ്യാര്‍ത്ഥികളടക്കം  നൂറുകണക്കിന് യാത്രക്കാരെ വലച്ചിരുന്ന ഏലൂര്‍  ചേരാനല്ലൂര്‍ ഫെറി ബോട്ട് സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ  രാവിലെ  9.30 ന് ഏലൂര്‍ മഞ്ഞുമ്മലിലെ ചേരാനല്ലൂര്‍ കടവില്‍ നിന്ന് ചേരാനല്ലൂരിലേക്കാണ് ഫെറി സര്‍വീസ് തുടങ്ങിയത്. കടത്ത് സര്‍വീസിന്റെ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു ഉദ്ഘാടനം ചെയ്തു.സാമ്പത്തിക ബാധ്യതയാവുന്നുവെന്ന പേരില്‍   കഴിഞ്ഞ മാര്‍ച്ച് മുതല്‍ ചേരാനല്ലൂര്‍ പഞ്ചായത്ത് ഉപേക്ഷിച്ച ഫെറി സര്‍വ്വീസാണ്  ഏലൂര്‍ നഗരസഭ  ഏറ്റെടുത്തത്. ഇനി മൂന്ന് രൂപയ്ക്ക്  ഏലൂരില്‍ നിന്ന് ചേരാനല്ലൂരില്‍ മൂന്ന് മിനിറ്റ് കൊണ്ട് എത്താമെന്ന് ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു അറിയിച്ചു.

നിലവില്‍ രണ്ട് ഫെറി സര്‍വീസുകള്‍ കൂടാതെയാണീ കടത്തും ഏലൂര്‍ നഗരസഭ ഏറ്റെടുക്കുന്നത്.  ജീവനക്കാരന്റെ ശമ്പളം 5500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.  മൂന്നു രൂപ വീതം യാത്രക്കൂലി ഈടാക്കാനും ആവശ്യമെങ്കില്‍ ജീവനക്കാരനെ നിയമിക്കാനും കരാറുകാരന് അനുവാദമുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ കരാറുകാരന്‍ ചെയ്യുകയുമാണ് ഇപ്പോഴത്തെ വ്യവസ്ഥ . വര്‍ഷങ്ങളായി ചേരാനല്ലൂര്‍ പഞ്ചായത്താണ് ഈ കടത്ത് നടത്തിയിരുന്നത്. എന്നാല്‍  വരുമാനമൊന്നും കിട്ടാതായതോടെ പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷത്തേക്ക് ടെന്‍ഡര്‍ വിളിച്ചില്ല. ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ ഗീതാ രാജുവും തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സിജി ബാബുവും ചേരാനല്ലൂരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഏലൂര്‍ കൗണ്‍സില്‍ കടത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.ഇതിനിടയില്‍ ഏലൂര്‍ ഫെറി നിര്‍ത്തിയതിനെതിരെ  ലോക് അദാലത്തില്‍ ഏലൂര്‍ നഗരസഭയേയും ചേരാനല്ലൂര്‍ പഞ്ചായത്തിനേയും പ്രതിചേര്‍ത്ത്  ഏലൂര്‍ സ്വദേശി കെ.ആര്‍. ശശിധരന്‍ കേസ് ഫയല്‍ ചെയ്തത് നടപടിക്രമങ്ങള്‍ പിന്നെയും വൈകിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസം കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയും  രണ്ട് ബസുകള്‍ കയറിയുമാണ്  വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും യാത്ര ചെയ്യേണ്ടി വന്നത്.  ഇവരും ആശ്രയിച്ചിരുന്നത് ഈ ഫെറി സര്‍വീസിനെയായിരുന്നു.

Related posts