ജയ്ഹിന്ദ് മൈതാനത്ത് മറ്റു നിര്‍മാണങ്ങള്‍ അനുവദിക്കില്ല: എംഎല്‍എ

ekm-jaihindവൈപ്പിന്‍: കായിക ആവശ്യങ്ങള്‍ക്കായുള്ള വൈപ്പിനിലെ ഏക മൈതാനമായ ഞാറക്കല്‍  ജയ്ഹിന്ദ് മൈതാനത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും  പഞ്ചായത്ത് ഭരണസമിതിയുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചിക്കാതെ ദുരിതാശ്വാസ അഭയകേന്ദ്രം സ്ഥാപിക്കുവാനുള്ള നീക്കം പുനപരിശോധിക്കണമെന്നും എസ്. ശര്‍മ എംഎല്‍എ  ആവശ്യപ്പെട്ടു.

ഉപജില്ലയിലെ 56-ാളം സ്കൂളുകളുടെ കലാകായികമേളകള്‍ക്കും ജില്ലാതല മത്സരങ്ങള്‍ക്കും കേരളോത്സവം പോലുള്ള പരിപാടികള്‍ക്കും ജയ്ഹിന്ദ് മൈതാനിയാണ് വേദിയാകുന്നത്. തീരദേശ പരിപാലന നിയമവും കെട്ടിട നിര്‍മാണച്ചട്ടങ്ങളും   പാലിച്ചുകൊണ്ട് കെട്ടിടം നിര്‍മിച്ചുവരുമ്പോള്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള മൂന്നു നിലകെട്ടിടമാകും നിര്‍മിക്കേണ്ടിവരുക. ഫലത്തില്‍ മൈതാനം കായിക ആവശ്യങ്ങള്‍ക്ക് ഒരുതരത്തിലും ഉപയോഗിക്കാന്‍ കഴിയാതെ വരും.

ഈ മൈതാനത്തില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്ന കായികപ്രേമികളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ട് എംഎല്‍എ ആസ്തി വികസന സ്കീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 27 ലക്ഷം രൂപ മൈതാനത്തിനും ഇതിനോട് ചേര്‍ന്ന ജയ് ഹിന്ദ് റോഡിന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതാണ്. ഈ രണ്ടുപ്രവൃത്തികളുടെയും ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇതിനിടയിലാണ് മൈതാനത്ത് മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനു കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നത്. ഇതിന് അനുവദിക്കില്ലെന്ന് എംഎല്‍എ മുന്നറിയിപ്പ് നല്‍കി. മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈതാനത്ത് സംരക്ഷണ വലയം സംഘടിപ്പിച്ചു പ്രതിഷേധിച്ചു.

Related posts