മലപ്പുറം: ജലനിധി ഓഫിസിലെ ഫണ്ടില്‍ നിന്ന് ആറു കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജലനിധി ഓഫിസിലെ താത്കാലിക ജീവനക്കാരനായ നീലേശ്വരം സ്വദേശി പ്രവീണ്‍ കുമാറിനെയാണ് (43) അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ നേരത്തെ ഒന്നാം പ്രതിയുടെ ഭാര്യ ദീപയെയും മൂന്നാം പ്രതി നീലേശ്വരം സ്വദേശി മിഥുന് കൃഷ്ണയെയും അറസ്റ്റു ചെയ്തിരുന്നു. സി.ഐ.പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് ഒന്നാം പ്രതിയെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് പിടികൂടിയത്.
പ്രവീണ്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് നീലേശ്വരം, കാഞ്ഞങ്ങാട്, മടിക്കേരി, കുടക്, മംഗലാപുരം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രവീണിന്റെ ഭാര്യ ദീപയെ കാണുന്നതിന് മംഗലാപുരത്ത് നിന്ന് നീലേശ്വരത്തേക്ക് ട്രെയിനില്‍ വരുന്ന സമയത്താണ് പ്രവീണ്‍ കുമാര്‍ പോലീസ് പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ജലനിധിയില്‍ നിന്ന് തട്ടിയെടുത്ത പണമുപയോഗിച്ച് എറണാകുളം കാക്കനാട് ഒലീവ് കെന്റ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ രണ്ട് ഫ്ളാറ്റ് വാങ്ങിയിട്ടുണ്ടെന്നും പ്രതി താമസിച്ചു വന്ന പെരിന്തല്‍മണ്ണയില്‍ ഇയാളുടെ പേരിലും ഭാര്യാ പിതാവിന്റെ പേരിലും രണ്ട് വീടും സ്ഥലവും വാങ്ങിയിട്ടുണ്ടെന്നും പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 40 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ടെന്നും പ്രവീണ്‍ പോലീസിനോട് പറഞ്ഞു. കൂടാതെ ഈ പണം ഉപയോഗിച്ച് കോഴിക്കോട് നിന്ന് 68 ലക്ഷം രൂപയ്ക്ക് ബിഎം ഡബ്ല്യു കാറും, ജീപ്പും ആള്‍ട്ടോ കാറും വാങ്ങിയിട്ടുണ്ട്. ആഡംബരജീവിതത്തിനാണ് പണമെല്ലാം ഉപയോഗിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഡിവൈഎസ്പി പ്രദീപ് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500 ഓളം പദ്ധതികള്‍ക്കുള്ള ജലനിധി സഹായം പഞ്ചായത്തുകളിലേക്കുള്ള അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിനിടെ കൃത്രിമ രേഖയുണ്ടാക്കി പ്രവീണ്‍കുമാര്‍ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റുകയായിരുന്നു. 2012 മുതല്‍ 25 തവണയായാണ് തുക തട്ടിയത്.