ജിഷ വധം: ഉന്നത കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധമുണ്ടെന്ന് ആരോപണം; അമ്മ ജോലി ചെയ്തിരുന്ന കേന്ദ്രങ്ങളില്‍ അന്വേഷണം; അന്വേഷണം എഡിജിപി സന്ധ്യക്ക്

jishaപെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇതിനിടെ ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ജിഷയുടെ സഹപാഠികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്.

കൊലപാതകം നടന്നിട്ട് ഒരു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കാന്‍ മന്ത്രിസഭ  തീരുമാനിച്ചിരുന്നു. നിലവിലുള്ള സംഘത്തെ മുഴുവന്‍ മാറ്റിയാണ് പുതിയ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. അതേസമയം, ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തി വരുന്ന രാപ്പകല്‍ സമരം ഇന്ന് അവസാനിച്ചു.

ഇന്ന് രാവിലെ പത്തിന് പെരുമ്പാവൂരിലെത്തുന്ന പി.കെ ശ്രീമതി എംപി സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ജിഷയുടെ കൊലയാളികളെ കണ്ടുപിടിക്കുക, കുടുംബത്തിന് നീതി നടപ്പാക്കുക, അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അന്വേഷണച്ചുമതല എഡിജിപി ബി.സന്ധ്യക്ക് കൈമാറിയ സാഹചര്യത്തിലാണ് രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

Related posts