ജിഷ വധം: ജിഷയുടെ ഡയറിയില്‍ പരാമര്‍ശിക്കുന്നവരുടെ ഡിഎന്‍എ പരിശോധനയുമായി പോലീസ്; വിരലടയാളം ശേഖരിക്കുന്നത് തുടരുന്നു

jishaപെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ജിഷയുടെ കൈവശമുണ്ടായിരുന്ന ഡയറിയില്‍ പരാമര്‍ശിച്ചിരിക്കുന്നവരുടെ ഡിഎന്‍എ പരിശോധനയുമായി പോലീസ്. ഡയറിയില്‍ ജിഷ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ ഡിഎന്‍എ പരിശോധനക്കായി ഉമിനീര്‍ ശേഖരിച്ചതായി വിവരമുണ്ട്. വളരെ രഹസ്യമായാണ് പോലീസ് ഡിഎന്‍എ പരിശോധനക്കായുള്ള സാമ്പിള്‍ ശേഖരിച്ചത്.

അതേസമയം രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ വിരലടയാളം ശേഖരിക്കല്‍ ഇപ്പോഴും തുടരുകയാണ്. 709 പേരുടെ വിരലടയാളം ഇപ്പോള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടാതെ വോട്ട് ചെയ്യാന്‍ എത്താതിരുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട.് സംഭവം നടന്ന അന്നുമുതല്‍ പരിസര പ്രദേശങ്ങളില്‍ നിന്നും മുങ്ങിയവരുടെ വിവരങ്ങളും നിര്‍മ്മാണ കരാറുകാരില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ജിഷയുടെ മാതാവിന്റെ മൊഴിയിലെ വൈരുദ്ധ്യം പോലീസിനെ കുഴക്കുകയാണ്.

മണിക്കൂറുകളോളം പലദിവസങ്ങളിലായി ജിഷയുടെ മാതാവ് രാജേശ്വരിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ രീതിയിലാണ് രാജേശ്വരി മൊഴി നല്‍കുന്നത്. ജിഷയുടെ മാതാവിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും മനുഷ്യാവകാശ പ്രശ്‌നങ്ങളുള്ളതിനാല്‍ അതിന് സാധിക്കാത്ത അവസ്ഥയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ തന്നെ അത് ബാധിക്കുമെന്ന സംശയവുമുണ്ട്.

അതേസമയം ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തിവരുന്ന രാപ്പകല്‍ സമരം ഇപ്പോഴും തുടരുകയാണ്.  ഒരു ഐപിഎസ് വനിത ഉദ്യോഗസ്ഥയെ അന്വേഷണ ചുമതലയേല്‍പ്പിക്കണമെന്നും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച്ച വരുത്തിയ  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് രാപ്പകല്‍ സമരം. രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും പുതിയ സര്‍ക്കാര്‍ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സമരം പിന്‍വലിക്കാനാണ് സാധ്യതയെന്ന് നേതാക്കള്‍ നല്‍കുന്ന വിവരം. സ്ഥലം എംഎല്‍എ സാജു പോളിനെതിരെ ജിഷയുടെ അമ്മ നടത്തിയ പരാമര്‍ശങ്ങള്‍ യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പ്രചരണ ആയുധമാക്കിയിരുന്നു. അത് അദ്ദേഹത്തിന്റെ പരാജയത്തെ സ്വാധീനിക്കുകയും ചെയ്തിരുന്നു.

Related posts