ജീപ്പിടിച്ച് വഴിയാത്രികര്‍ മരിച്ച കേസ്: ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും

EKM-COURTമഞ്ചേരി: നിയന്ത്രണം വിട്ട ജീപ്പിടിച്ച് രണ്ട് വഴിയാത്രികര്‍ മരിച്ച സംഭവത്തില്‍ ജീപ്പ് ഡ്രൈവറെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു.  വടകര കാര്‍ത്തികപ്പള്ളി പട്ടര്‍പറമ്പത്ത് കെ.സി രജീഷി(27)നെയാണ് ജഡ്ജി കെ.എന്‍ സുജിത്ത് അഞ്ചു വര്‍ഷം കഠിന തടവിനും 50500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.   2008 ജനുവരി എട്ടിന് രാത്രി ഒമ്പതര മണിക്ക് മൊറയൂര്‍ ഹില്‍ടോപ്പിലായിരുന്നു അപകടം.

മോങ്ങത്തുനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് ഹില്‍ടോപ്പില്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന രണ്ടു പേരെ ഇടിക്കുകയായിരുന്നു.  മോങ്ങം ബംഗാളത്ത് മോയിന്‍ ഹാജിയുടെ മകന്‍ ഹംസഹാജി (43), മൊറയൂര്‍ വാലഞ്ചേരി കോട്ടക്കുന്നന്‍ മൊയ്തീന്റെ മകന്‍ അബ്ദുള്‍ അസീസ് (53) എന്നിവരെയാണ് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.  അപകടത്തില്‍ ഇരുവരും മരണപ്പെട്ടു.  ഡ്രൈവറായ പ്രതിക്ക് വാഹനമോടിക്കാനുള്ള ലൈസന്‍സില്ലെന്നും മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും കോടതി കണ്ടെത്തി.

23 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐ.കെ യൂനുസ് സലീം കോടതി മുമ്പാകെ വിസ്തരിച്ചു. മന:പൂര്‍വമല്ലാത്ത നരഹത്യ നടത്തിയതിനു അഞ്ചുവര്‍ഷം കഠിന തടവ് അരലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധിക തടവ്, ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനു മൂന്നു മാസം തടവ് അഞ്ഞൂറ് രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ പത്തു ദിവസം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.  ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

Related posts