ഞെട്ടല്‍മാറാതെ ഇലഞ്ഞി! ധ്യാനം കഴിഞ്ഞ് മടങ്ങിയെത്തിയ ജോസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കിണറ്റില്‍ വീണ് മരിച്ച അമ്മയ്ക്കും മകനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

amma-and-sonകൂത്താട്ടുകുളം: ഇലഞ്ഞി മുത്തംകുന്നില്‍ കിണറ്റില്‍ വീണു മരിച്ച അമ്മയുടെയും മകന്റെയും സംസ്കാരം ഇന്നു നടക്കും. വൈകുന്നേരം നാലിന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.

ഇലഞ്ഞി മുത്തംകുന്ന് അരീക്കാട്ടേല്‍ ജോസ് മാത്യുവിന്റെ  ഭാര്യ ബിജി ജോസ്(47) മകന്‍ മാത്യു ജോസ് (11) എന്നിവരെ ഇന്നലെ വൈകിട്ട് 5.30 ന് വീട്ടുമുട്ടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ഇന്നലെ വൈകിട്ട് വീടിനു സമീപം മാത്യു കളിച്ചുകൊണ്ടിരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ വീട്ടുമുറ്റത്തുള്ള കിണറ്റില്‍ വീണതാകാമെന്നു സംശയിക്കുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ ബിജിയും കിണറ്റില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്.

കര്‍ഷകനായ ജോസ് എല്ലാ ചൊവ്വാഴ്ചയും കോട്ടയം നാഗമ്പടത്ത് ധ്യാന യോഗത്തിനു പോകാറുണ്ടായിരുന്നു. പതിവ് പോലെ ധ്യാനം കഴിഞ്ഞ് മടങ്ങി വീട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരേയും കാണാത്തതുകൊണ്ട് ജോസും ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ ഷെബിയും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ ബിജിയെയും മാത്യുവിനേയും കണ്ടെത്തിയത്.

തുടര്‍ന്നു കൂത്താട്ടുകുളം പോലീസില്‍ വിവരം അറിക്കുകയും സ്ഥലത്തെത്തിയ പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും  സഹായത്തോടെ ഇരുവരേയും  പുറത്തെടുത്ത് കൂത്താട്ടുകുളം ദേവമാതാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകുയായിരുന്നു.  കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചക്ക് ഒന്നോടെ ഇലഞ്ഞിയിലെ വീട്ടിലെത്തിക്കും. മാത്യു ജോസ് ഉഴവൂര്‍ സ്‌പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. പ്ലസ് ടു വിദ്യാര്‍ഥിയായ ഫെബിന്‍ സഹോദരനാണ്.

Related posts