തലശേരി: സെക്യൂരിറ്റി ജീവനക്കാരന്റെ ഡബിള്‍ ബാരല്‍ ഗണ്ണില്‍നിന്ന് ഇന്നലെ രാവിലെ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ക്ലര്‍ക്ക് ധര്‍മ്മടം മേലൂരിലെ പുതിയാണ്ടി വില്ന വിനോദിന്റെ (29) മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മേലൂരിലെ വീട്ടുവളപ്പില്‍ ഇന്നു രാവിലെ സംസ്കാരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രിയോടെ ഭര്‍തൃഗൃഹമായ പുന്നോല്‍ കൊമ്മല്‍വയലിലെ പൂജയില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നു രാവിലെ ഒമ്പതുവരെ അവിടെ പൊതുദര്‍ശനത്തിനു വച്ച ശേഷമാണു മേലൂരിലെ സ്വന്തംവീട്ടില്‍ കൊണ്ടുവന്നു സംസ്കരിച്ചത്.
സംഭവത്തില്‍ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന് അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ (51) മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും. ജമ്മുകാഷ്മീര്‍ ലൈസന്‍സുള്ള തോക്കാണു ഹരീന്ദ്രന്‍ ഉപയോഗിച്ചതെന്നാണു പോലീസിന് ലഭിച്ചിട്ടുള്ള വിവരം. തോക്ക് ലൈസന്‍സിന്റെ ഒറിജിനല്‍ ഹാജരാക്കാന്‍ ഹരീന്ദ്രന്റെ ബന്ധുക്കളോട് പോലീസ് ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ബാങ്ക് അധികൃതരുടെ കെടുകാര്യസ്ഥതയുള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരെയും ചോദ്യം ചെയ്യുമെന്നു കേസന്വേഷിക്കുന്ന ടൗണ്‍ സിഐ പി.എം മനോജ് പറഞ്ഞു.
ബാങ്കിനുള്ളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു തോക്ക് ഉപയോഗിച്ചിട്ടുള്ളതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തോക്ക് കയ്യില്‍ കരുതുമ്പോള്‍ തോക്കിന്റെ ഗണ്‍ പോയിന്റ് താഴേക്കു പിടിക്കണമെന്നും തുറസായ സ്ഥലത്താണെങ്കില്‍ ആകാശത്തേക്ക് പിടിക്കണമെന്നുമാണ് ചട്ടം. വെടിയുണ്ടയില്ലാത്ത തോക്ക് പോലും കൈമാറുമ്പോള്‍ ആളുകള്‍ക്കുനേരേ പിടിക്കാന്‍ പാടില്ല. എന്നാല്‍ ഈ നിയമങ്ങളൊന്നും ഹരീന്ദ്രന്‍ പാലിച്ചിട്ടില്ലെന്നാണു സൂചന. മൂന്നുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഹരീന്ദ്രന്‍ ദിവസവും ഇതേരീതിയില്‍ അശ്രദ്ധമായാണു തോക്ക് കൈകാര്യം ചെയ്തിരുന്നതെന്നാണു ജീവനക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു.
ഹരീന്ദ്രന്‍ തോക്കില്‍ ഉണ്ട നിറയ്ക്കുമ്പോള്‍ വില്ന ഉള്‍പ്പെടെ മൂന്ന് വനിത ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ന്ന സമയത്ത് വില്ന സീറ്റില്‍ നിന്ന് എഴുന്നേല്ക്കുന്നതും വില്‍നയുടെ തല വെടിയുണ്ടയേറ്റ് ചിതറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് രണ്ട് മിനിറ്റ് മുമ്പ് അതേ പൊസിഷനില്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായ വനിതയാണുണ്ടായിരുന്നത്. നാല് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യാതൊരു മുന്‍കരുതലുമില്ലാതെ ബാങ്കിനുളളില്‍തന്നെ സെക്യൂറ്റി ജീവനക്കാരന് അബദ്ധത്തിലാണെങ്കിലും തോക്ക് മറ്റ് ജീവനക്കാര്‍ക്കുനേരേ പിടിക്കാനുണ്ടായ സാഹചര്യം പരിശീലനത്തിന്റെ കുറവാണെന്നാണു പോലീസ് നിഗമനം.
സെക്യൂരറ്റി ജവനക്കാര്ക്കു വേണ്ടത്ര പരിശീലനം നല്‍കാതെയാണ് ഇത്രയേറെ ഉത്തരവാദിത്വമുള്ള ജോലി ബാങ്ക്് അധികൃതര്‍ ഏല്‍പ്പിച്ചിട്ടുള്ളതെന്നും ഇത് ബാങ്ക് അധികൃതരുടെ അനാസ്ഥയാണെന്നും പോലീസ് വിലയിരുത്തുന്നു. ന്യൂ ജനറേഷന് ബാങ്കുകള്‍ സെക്യൂരിറ്റിക്കായി സ്വകാര്യ ഏജന്‍സികളെയാണ് സമീപിക്കുന്നത്. ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്നവരുടെ തോക്കുകളുടെ ലൈസന്‍സിന്റെ ആധികാരികതയും ഒപ്പം ഇവര്‍ക്കു നല്കുന്ന പരിശീലനവും പരിശോധിക്കപ്പെടേണ്ടതുണ്ട്. വില്ന കൊല്ലപ്പെട്ടകേസില്‍ അറസ്റ്റിലായ ഹരീന്ദ്രനെതിരേ പത്ത് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന 304 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വെടിയുണ്ടയുടെ അവശിഷ്ടങ്ങളും തലച്ചോറിന്റെ ഭാഗങ്ങളും ബാങ്ക് കെട്ടിടത്തിന്റെ റൂഫില്‍നിന്നു പോലീസ് കണ്ടെത്തി. തലശേരി ഡിവൈഎസ്പി ഷാജു പോള്‍,ടൗണ്‍ സിഐ പി.എം. മനോജ്, പ്രിന്‍സിപ്പല്‍ എസ്ഐ സി. ഷാജു, അഡീഷണല്‍ എസ്ഐ രാജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസന്വേഷിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത അപകടത്തിനിടയാക്കിയ തോക്കും ഇന്ന് കോടതിയില്‍ ഹാജരാക്കും.
തോക്കില്‍ രണ്ട് ഉണ്ടകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരു ഉണ്ടയാണ് വില്‍നയുടെ തലയില്‍ തുളച്ചു കയറിയിട്ടുള്ളതെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധ ശ്രീജയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും കണ്ണൂര്‍ എആര്‍ ക്യാമ്പില്‍നിന്ന് ആര്‍മര്‍ എസ്ഐ മജീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അപകടം നടന്ന ബാങ്ക് ഇന്നലെ വൈകുന്നേരത്തോടെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.