കോട്ടയം: കേരളത്തെ നടുക്കിയ പാറമ്പുഴ കൊലപാതകത്തിനു ചൊവ്വാഴ്ച ഒരു വയസ്. തുരുത്തേല്‍കവല മൂലേപറമ്പില്‍ എം.കെ. ലാലസന്‍ (60), ഭാര്യ പ്രസന്നകുമാരി (54), മൂത്ത മകന്‍ പ്രവീണ്‍ (29) എന്നിവരുടെ മൃതദേഹങ്ങള്‍ ആ ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ കണ്ട് അയല്‍വാസികള്‍ നിലവിളിച്ചു.
കേരള പോലീസിന്റെ അന്വേഷണമികവില്‍ പ്രതി ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാര്‍(27) അറസ്റ്റിലായി. വിചാരണ കാത്ത് പ്രതി ഇപ്പോള്‍ കോട്ടയം ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതിക്ക് ജാമ്യം ഒഴിവാക്കാന്‍ 90 ദിവസം കൊണ്ടു പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശില്‍നിന്നും ജോലി തേടി കോട്ടയത്തെത്തിയ നരേന്ദര്‍ മൂലേപ്പറമ്പില്‍ വീട്ടിലെ അലക്കു സ്ഥാപനത്തില്‍ തുണി തേപ്പുകാരനായി കഴിയുമ്പോഴായിരുന്നു ആസൂത്രിതമായ കൊല.
2015 മേയ് 16ന് രാത്രിയായിരുന്നു ആ നീചകൃത്യം. ഫിറോസാബാദിലെ വീട് പണയം വച്ചെടുത്ത പണം തിരികെ അടയ്ക്കുന്നതിനുള്ള തുക കണെ്ടത്താനാണു പ്രതിയായ നരേന്ദ്രര്‍ കുമാര്‍ കേരളത്തിലെത്തുന്നത്. 2015 മാര്‍ച്ച് 18നു കോട്ടയം ടൗണിലെത്തി ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍നിന്നുമാണു ജോലിക്കാരനെ ആവശ്യപ്പെട്ടുകൊണ്ടുള്ള കൊല്ലപ്പെട്ട പ്രവീണിന്റെ പരസ്യം നരേന്ദര്‍ കാണുന്നത്. ഫോണില്‍ വിളിച്ചതനുസരിച്ച് സഹോദരന്‍ വിപിന്‍ലാല്‍ എത്തി കോട്ടയത്തുനിന്നും നരേന്ദര്‍കുമാറിനെ പാറമ്പുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ എത്തിയശേഷം വീടുമായി ആത്മബന്ധം സ്ഥാപിച്ചശേഷമാണു പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവദിവസം രാത്രി മദ്യപിച്ചശേഷം മുറിയിലിരുന്ന പ്രവീണിനെ കോടാലികൊണ്ട് തലയ്ക്കു വെട്ടിയശേഷം അകത്തേക്കു വലിച്ചു മാറ്റിയിട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ തുണി അലക്കാന്‍ നല്‍കിയിരുന്ന കുടമാളൂരിലെ ആശുപത്രിയില്‍നിന്നു ഫോണ്‍ വരികയും നരേന്ദര്‍കുമാര്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍നിന്നു വീണ്ടും ഫോണ്‍ വന്നതായി പറഞ്ഞു ലാലസനെ തൊട്ടുചേര്‍ന്നുള്ള വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുവന്നു. പിന്നാലെ പ്രസന്നയും ഇറങ്ങിവന്നു. ഇരുവരെയും കോടാലിക്കടിച്ചു കൊലപ്പെടുത്തി.
തുടര്‍ന്നു പ്രസന്നയുടെ ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ കൈക്കലാക്കി. ഇതിനിടെ പ്രവീണ്‍ ശ്വാസം വലിക്കുന്നതായി തോന്നിയതിനെത്തുടര്‍ന്നു വൈദ്യുതി ഷോക്ക് നല്‍കുകയും ചെയ്തു. ആഭരണം, പണം, മൊബൈല്‍, അലക്കുകട രേഖകള്‍ തുടങ്ങിയവ കൈക്കലാക്കി. ഒരു മണിക്കൂറോളം അലക്കു സ്ഥാപനത്തിനുസമീപം പതുങ്ങിയിരുന്നശേഷം അതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തേക്കും അവിടെനിന്നു ഗോവ, മുംബൈ, ആഗ്ര വഴി ഫിറോസാബാദിലുമെത്തി. സംഭവത്തിനുശേഷം തേപ്പുകാരന്‍ നരേന്ദര്‍ ഒളിവില്‍പോയതായി മനസിലാക്കി ഇയാളെ പോലീസ് അന്വേഷിച്ചു തുടങ്ങി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പിന്നാലെ ഉത്തര്‍പ്രദേശില്‍ എത്തിയ കേരള പോലീസ് അവിടത്തെ പോലീസിന്റെ സഹായത്തോടെ നരേന്ദര്‍ കുമാറിനെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു വര്‍ഷമായി കോട്ടയം ജില്ലാ ജയിലില്‍ കഴിയുന്ന നരേന്ദറിനെ കാണാന്‍ ഇന്നേവരെ ബന്ധുക്കളാരും എത്തിയിട്ടില്ല. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടുമില്ല.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, പാമ്പാടി ഐഒപി സാജു വര്‍ഗീസ്, കാഞ്ഞിരപ്പള്ളി എസ്‌ഐ പി.വി. വര്‍ഗീസ്, എരുമേലി എസ്‌ഐ ഒ.എം. സുലൈമാന്‍, മുണ്ടക്കയം എസ്‌ഐ എ.എം. മാത്യു, വാകത്താനം എഎസ്‌ഐ കെ.കെ. രാജേഷ്, കുമരകം എസ്‌സിപിഒ വി.എസ്. ഷിബുക്കുട്ടന്‍, ചങ്ങനാശേരി സിപിഒ കെ.എസ്. അഭിലാഷ് എന്നിവര്‍ക്ക് പോലീസിന്റെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചു.
വേദനിക്കുന്ന ഓര്‍മകളുമായി വിപിന്‍
കോട്ടയം: അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വേര്‍പാടിന് ഒരു വര്‍ഷം തികയുമ്പോള്‍ അവരുടെ ആത്മശാന്തിക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവാഭാരതി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണ് വിപിന്‍. ഇനി ഈ കുടുംബത്തില്‍ വിപിന്‍ മാത്രമേയുള്ളു. സഹോദരന്‍ പ്രവീണ്‍ നടത്തിക്കൊണ്ടിരുന്ന അലക്കുതേപ്പുകട നോക്കി നടത്തുന്നതും വിപിനാണ്. അന്നു ജോലിയിലുണ്ടായിരുന്ന ഏഴുപേര്‍ ഇപ്പോഴും വിപിന്റെ കൂടെയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ഏഴു ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതിന്റെ ഉത്തരവ് മാസങ്ങള്‍ക്കു മുമ്പ് തനിക്ക് കിട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണു പണം കൈമാറാത്തതെന്ന് അധികൃതര്‍ അറിയിച്ചതായി വിപിന്‍ലാല്‍ ദീപികയോടു പറഞ്ഞു. അലക്കുസ്ഥാപനം നടത്താന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍(കെഎഫ്‌സി) നിന്നും 12.5 ലക്ഷം രൂപ കടം എടുത്തിരുന്നു. 7.64 ലക്ഷം രൂപ അടച്ചുതീര്‍ത്തു. ബാക്കിയുള്ള തുക കെഎഫ്‌സി ഒഴിവാക്കി തരാമെന്നു പറഞ്ഞതായും വിപിന്‍ലാല്‍ പറഞ്ഞു. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ വിപിന്‍ വീട്ടില്‍ താമസിക്കുന്നില്ല. വിമലഗിരിയിലുള്ള ബന്ധുവീട്ടിലാണു താമസം.