ടിക്കിടാക്ക പഠിക്കാന്‍ ആദര്‍ശ് സ്‌പെയിനിലേക്ക്

sp-dikkidikkaകളമശേരി: കാല്‍പ്പന്തുകളിയിലെ സ്പാനിഷ് തന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ എച്ച്എംടി കോളനി മൈതാനത്തുനിന്ന് യംഗ് ഹീറോ ആയി എ.എസ്. ആദര്‍ശ് സ്‌പെയിനിലേക്ക്. കളമശേരി അരിമ്പാറ വീട്ടില്‍ സുപ്രന്റെയും മണിയുടെയും മകനും പ്ലസ്ടു വിദ്യാര്‍ഥിയുമായ ആദര്‍ശാണ് സ്‌പെയിനിലെ യംഗ് ഹീറോ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പത്തു ദിവസത്തെ പരിശീലനമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് യംഗ് ഹീറോസ് ടീമിന് സ്‌പെയിനില്‍ നല്‍കുന്നത്. കേരളത്തില്‍ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 16 പേരാണു യംഗ് ഹീറോസ് ടീമിലേക്ക് ഇന്ത്യയില്‍ നിന്നുള്ളത്. സംഘം നാളെ സ്‌പെയിനിലേക്കു പുറപ്പെടും.
കേരള ഫുട്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഇറേനിയന്‍ ഫുട്‌ബോള്‍ താരം ജംഷീദ് ഇറാനി നടത്തിയ ടാലന്റ് സര്‍ച്ചിലൂടെയാണ് ആദര്‍ശ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ 15 നഗരങ്ങളിലായി നടത്തിയ ടാലന്റ് സെര്‍ച്ചില്‍ നിന്ന് 45 കുട്ടികളെയാണ് ആദ്യം തെരഞ്ഞെടുത്തത്.

സ്‌പെയിനിലെ ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ട്രിപ്പിന് ആ പട്ടിക 16 പേരായി ചുരുക്കുകയായിരുന്നു. കൂലിപ്പണിക്കാരായ സുപ്രന്റെയും മണിയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് ആദര്‍ശ്. ആഘോഷും അഭിഷേകുമാണ് ജ്യേഷ്ഠന്മാര്‍. പനമ്പിള്ളിനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്.

എച്ച്എംടി സ്കൂള്‍ ഗ്രൗണ്ടിലാണ് ആദര്‍ശ് പന്തുകളിച്ചു തുടങ്ങിയത്. പന്തു കൈവിടാതെ മുന്നേറാനുള്ളള ആദര്‍ശിന്റെ കഴിവ് മറ്റു കളിക്കാരെ നിഷ്പ്രഭരാക്കിയിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫുട്‌ബോള്‍ ട്രെയിനിംഗിന് ആദര്‍ശിനെ തെരഞ്ഞെടുത്തിട്ടുണ്ട്. യംഗ് ഹീറോസ് ഫുട്‌ബോള്‍ മത്സരത്തില്‍ 17 ഗോളുകള്‍ നേടിയാണ് ആദര്‍ശ് ടോപ് സ്‌കോറര്‍ ആയത്.

Related posts