സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കഥയുടെ വേഷപ്പകര്‍ച്ചയില്‍ കാണികളെ കാണാക്കിനാവിലേക്ക് കൊണ്ടുപോയ ചലച്ചിത്ര കഥാകാരന്‍ ടി.എ.റസാഖ് (59)ഇനി ഓര്‍മ. സിനിമാ തിരക്കഥാകൃത്തായും സംവിധായകനായും മൂന്ന് പതിറ്റാണ്ട് നിറഞ്ഞുനിന്ന ടി.എ. റസാഖ് കരള്‍ സംബന്ധമായ രോഗങ്ങളാല്‍ എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്റെ കരള്‍ മാറ്റിവച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചു.1958ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ പരേതരായ ടി.എ. ബാപ്പു-വാഴയില്‍ ഖദീജ ദമ്പതികളുടെ മകനായാണ് ജനനം. കൊളത്തൂര്‍ എഎംഎല്‍പി സ്കൂള്‍, കൊണ്ടോട്ടി ഗവ.ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവടങ്ങളിലെ വിദ്യാഭ്യാസകാലത്തുതന്നെ നാടക പ്രവര്‍ത്തകനായാണ് കലാരംഗത്തെത്തുന്നത്. പിന്നീട് വര എന്ന പേരില്‍ പ്രസിദ്ധീകരണവും നടത്തിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായി ജോലിചെയ്‌തെങ്കിലും സിനിമയില്‍ സജീവമായതോടെ ഉപേക്ഷിച്ചു.
1987ല്‍ എ.ടി. അബു സംവിധാനം ചെയ്ത ധ്വനി എന്ന സിനിമയില്‍ സഹസംവിധായകനായി സിനിമാരംഗത്തെത്തിയ റസാഖ് ജി.എസ്. വിജയന്റെ ഘോഷയാത്ര എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്. എന്റെ ശ്രീക്കുട്ടിക്ക്, ചെറിയ ലോകവും വലിയ മനുഷ്യരും, വിഷ്ണുലോകം, ഭൂമിഗീതം, നാടോടി, ഗസല്‍, കാണാക്കിനാവ്, ചിത്രശലഭം, അഞ്ചിലൊരാള്‍ അര്‍ജുന്‍, ഉത്തമന്‍, വേഷം, രാപ്പകല്‍, പെരുമഴക്കാലം, പരുന്ത്, ആയിരത്തില്‍ ഒരുവന്‍, ബസ്കണ്ടക്ടര്‍, മായാബസാര്‍, താലോലം തുടങ്ങി 30 സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. റജി പ്രഭാകര്‍ സംവിധാനം ചെയ്ത സുഖമായിരിക്കട്ടെ ആണ് ഒടുവിലത്തെ ചിത്രം.
നടന്‍ സലീം കുമാര്‍ നിര്‍മിച്ച മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. കാണാക്കിനാവ് എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരവും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. പെരുമഴക്കാലം എന്ന ചിത്രത്തിന് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമല്‍, സിബി മലയില്‍, അനില്‍ബാബു, വി.എം.വിനു, ജയരാജ് തുടങ്ങിയവര്‍ക്കുവേണ്ടിയാണ് കൂടുതല്‍ സിനിമകള്‍ രചിച്ചത്. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് ഇളയ സഹോദരനായിരുന്നു.
മൃതദേഹം കോഴിക്കോട് പൊതുദര്‍ശനത്തിനുവച്ചശേഷം രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ എട്ടു മുതല്‍ പത്തു വരെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചു. നാട്ടുകാരും സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ നിരവധിപേരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. 11 മണിയോടെ തുറക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. ഭാര്യമാര്‍: ഖൈറുന്നീസ, മക്കള്‍: സുനിലാസ്, സംഗീത. സഹോദരങ്ങള്‍: കുഞ്ഞിക്കോയ, നാസര്‍(ജിദ്ദ), സുഹ്‌റ
.
സ്‌നേഹത്തിന്റെ പെരുമഴക്കാലം പെയ്തുതോരുന്നില്ല
കൊച്ചി: പെയ്‌തൊഴിയാത്ത സ്‌നഹം തൂലികയില്‍ നിറച്ച എഴുത്തുകാരനായിരുന്നു ടി.എ. റസാക്ക്. മനുഷ്യമനസിലെ നീറുന്ന പ്രശ്‌നങ്ങളും സ്‌നേഹത്തിന്റെ ഇഴയടുപ്പങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകളുടെ കാതല്‍. മുപ്പതോളം തിരക്കഥകളാണ് ആ തൂലികയില്‍ വിരിഞ്ഞത്. മലയാള പ്രേഷകരില്‍ തോരാതെ പെയ്യുന്ന പെരുമഴ പോലെ.സ്‌നേഹ സമ്പന്നനായ ജ്യേഷ്ഠന്റെ കഥ പറഞ്ഞ ബാലേട്ടന്‍ എന്ന സിനിമയ്ക്കു പ്രചോദനമായത് തന്റെ ഇക്കയായിരുന്നെന്ന് അന്തരിച്ച തിരക്കഥാകൃത്തും റസാക്കിന്റെ അനുജനുമായ ടി.എ. ഷാഹിദ് പറഞ്ഞിരുന്നു.
തൂലികയില്‍ വിരിഞ്ഞ കഥാപാത്രങ്ങലിലെ നന്മ തന്റെ ജീവിത്തിലും പകര്‍ത്തിയിരുന്നു അദ്ദേഹം. മുസ്ലീം കുട്ടികളെ വളര്‍ത്തുന്ന ഹിന്ദു ദമ്പതികള്‍ എന്ന ഒറ്റവരി ആശയത്തില്‍ നിന്നായിരുന്നു കാണാക്കിനാവ് എന്ന സിനിമയു ടെ പിറവി. മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും കാണാക്കിനാവ് സ്വന്തമാക്കി. രാപ്പകലും ആയിരത്തിലൊരുവനും കാണാക്കിനാവും പെരുമഴക്കാലവും സ്‌നേഹവും ഉത്തമനും വേഷവും ബസ്കണ്ടക്ടറുമെല്ലാം നന്മ വറ്റാത്ത മനുഷ്യ ജീവിതങ്ങളുടെ നേര്‍ കാഴ്ചകളാണ്.
എ.ടി. അബുവിന്റെ ധ്വനി എന്ന ചിത്രത്തിലൂടെ സഹസംവിധായനായിട്ടായിരുന്നു സിനിമ പ്രവേശം. ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര എന്ന ചിത്രത്തിലൂടെ തിരക്കഥ രചനയിലേക്ക്. പിന്നീട്, കമലിന്റെ വിഷ്ണു ലോകവും സിബി മലയിലിന്റെ കാണാക്കിനാവും തിരക്കഥാകൃത്തിന്റെ സ്ഥാനം റസാക്കിന് നല്‍കി. ഈ വര്‍ഷം പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്. ആകാശം എന്ന ചിത്രത്തിലെ ‘മാനത്ത് ചന്ദിരനുണ്ടോ’ എന്ന ഗാനത്തിലൂടെ ഗാന രചനയിലും സലിം കുമാര്‍ നിര്‍മിച്ച മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.
മോഹന്‍ലാലിന്റെ സിനിമാ ജീവിത്തതിലെ 35 വര്‍ങ്ങള്‍ ആഘോഷിക്കുന്ന മോഹനത്തിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങാത്ത കോഴിക്കോ ടിന്റെ മണ്ണിലേക്ക് മലബാറിന്റെ കഥാകാന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. റസാക്കിന്റെ നിലയ്ക്കാത്ത സ്‌നേഹം ആ ആഘോഷ രാവി ല്‍ പെയ്തിറങ്ങുന്നുണ്ടായിരുന്നു. ഹൃദയത്തില്‍ നൊമ്പരം കോറിയിടുന്ന, തിന്‍മകള്‍ക്കെതിരെ പ്രതികരിക്കുന്ന, നന്മയുള്ള ഒട്ടനവധി കഥകള്‍ ബാക്കിയാക്കിയാണ് റസാക്ക് വിടപറയുന്നത്.
സഹോദരന് പിറകെ റസാഖും.. കണ്ണീരോടെ ഗ്രാമം
കൊണ്ടോട്ടി: ഞാനൊരു കൊണ്ടോട്ടിക്കാരനായതുകൊണ്ടാണ് എനിക്ക് എഴുതാന്‍ കഴിയുന്നത്. അതിന് പ്രചോദനമായത് മഹാകവി മോയീന്‍കുട്ടി വൈദ്യരെപ്പോലുളള കവികള്‍ പിറന്ന മണ്ണായതു കൊണ്ടാണെന്ന് റസാഖ് പറയുമായി രുന്നു. അഭ്രപാളിയില്‍ കഥ പറഞ്ഞ് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ടി.എ.റസാഖ് എന്ന നാട്ടുകാരുടെ സ്വന്തം കുഞ്ഞാപ്പുവിന്റെ മൃതദേഹം മോയിന്‍കുട്ടി വൈദ്യരുടെ ഓര്‍മക്കൂടാരത്തിലേക്ക് വയ്ക്കുമ്പോള്‍ നാടും നാട്ടുകാരും തേങ്ങി. അങ്ങിനെയൊക്കെയായിരുന്നു അവരുടെ നാട്ടുകാരനായ കുഞ്ഞാപ്പു. നാട്ടിലെ പൊതുസ്വീകാര്യനും കെഎസ്ആര്‍ടിസി ജീവനക്കാരനുമായിരുന്ന ടി.എ. ബാപ്പുവിന്റെ മൂത്തമകന്‍ സ്കൂള്‍ തലംതൊട്ട് നാടകത്തിലും മിമിക്രിയിലുമായി കഴിവ് തെളിയിച്ച് ശ്രദ്ധേയനായിരുന്നു.
എഴുത്തിന് കരുത്തുപകര്‍ന്ന് വര മാസിക നടത്തുമ്പോഴും റസാഖ് സിനിമാ ലോകമായിരുന്നു സ്വപ്നം കണ്ടത്. അതിനായി പരിശ്രമിക്കുകയും ഒടുവില്‍ വിജയംകാണുകയും ചെയ്തു. ധ്വനിയിലൂടെ സഹസംവിധായകനായ റസാഖ് തിരക്കഥയുടെ തീരത്തേക്ക് നടന്നടുത്തത് പെട്ടൊന്നായിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ മുപ്പത് സിനിമകളാണ് റസാഖിന്റേതായി പുറത്തുവന്നത്. ആകാശം എന്ന ചിത്രത്തിന് തിരക്കഥയോടൊപ്പം ഗാനമെഴുതിയും റസാഖ് കഴിവ് തെളിയിച്ചു. ബസ്കണ്ടക്ടര്‍, കര്‍മ്മ തുടങ്ങിയ സിനിമകളിലും രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ ഗായകന്റെ വേഷവും ചെയ്തിട്ടുണ്ട്.
റസാഖിനു പിന്നാലെ ഇളയ സഹോദരന്‍ ടി.എ. ഷാഹിദും ചലചിത്ര ലോകത്ത് നിറസാന്നിധ്യമറിയിച്ചിരുന്നെങ്കിലും മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടു. ബാലേട്ടന്‍, രാജമാണിക്യം തുടങ്ങിയ 10 സിനിമകളാണ് ഷാഹിദിന്റേതായി പുറത്തുവന്നത്. തുറക്കലിലെ കലാകാരന്മാരില്‍ ഷാഹിദിനുപിന്നാലെ റസാഖുംകൂടി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാള ചലച്ചിത്രരംഗത്തെ അതുല്യ പ്രതിഭകളിലൊരാളാണ്.
സഹോദരന്‍ പകുത്തുനല്‍കിയ കരളിനും റസാഖിനെ രക്ഷിക്കാനായില്ല
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സഹോദരന്‍ പകുത്തുനല്‍കിയ കരളിനും സിനിമാലോകത്തെ സൗഹൃദങ്ങളുടെ സഹായങ്ങള്‍ക്കും ടി.എ.റസാഖ് എന്ന അതുല്യപ്രതിഭയുടെ ജീവന്‍ പിടിച്ചു നിര്‍ത്താനായില്ല. കടുത്ത കരള്‍രോഗിയായ റസാഖിനെ കഴിഞ്ഞ രണ്ടിനാണ് എറണാംകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്‍ കോയമോന്‍ എന്ന കുഞ്ഞിക്കോയയാണ് കരള്‍ പകുത്തുനല്‍കിയത്. ഇക്കഴിഞ്ഞ മൂന്നിനായിരുന്നു ഓപ്പറേഷന്‍. ഇന്നലെ പനി ബാധിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി. വൈകിട്ടോടെ മരിച്ചു.
റസാഖിന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോഴിക്കോട് ഇന്നലെ നടത്തിയ മോഹന്‍ലാലിന്റെ “മോഹനം’ എന്ന പ്രോഗ്രാമില്‍നിന്നും ഇതിനായി സഹായം നല്‍കാനുള്ള ഒരുക്കത്തിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. ടി.എ. റസാഖ് കൊണ്ടോട്ടിക്കാര്‍ക്ക് എന്നും കുഞ്ഞാപ്പുവാണ്. നാടറിയുന്ന നാട്ടുകാരറിയുന്ന കുഞ്ഞാപ്പു. അതുകൊണ്ട് സിനിമയുടെ തിരക്കിനിടയിലും കുഞ്ഞാപ്പുവെത്തിയാല്‍ സൗഹൃദങ്ങളുടെ നടവിലാകും. നാട്ടിലെയും വീട്ടിലെയും സൗഹൃദങ്ങളില്‍നിന്ന് കിട്ടിയ അറിവുകളം അനുഭവങ്ങളുമാണ് ടി.എ.റസാഖ് എന്ന എഴുത്തുകാരന് മുതല്‍ക്കൂട്ടായതെന്ന് അദ്ദേഹം തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
മതമൈത്രി അരക്കിട്ടുറപ്പിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകനായിരുന്നു റസാഖ്. മാറാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ “മാറാത്ത നാട്’ എന്ന സിനിമ എഴുതാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. സിനിമയില്‍ കഴിവും ഭാഗ്യവുമുള്ളയാളുകള്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനാവുകയുള്ളൂ. റസാഖിന് അത് രണ്ടും ദൈവം നല്‍കിയിട്ടുണ്ട്. മാറാത്ത നാട് എന്ന സിനിമയില്‍ ഗാനരചന നിര്‍വഹിച്ച സിനിമാ തിരക്കഥാകൃത്തു കൂടിയായ ഹംസ കൈനിക്കര പറഞ്ഞു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മികച്ച സിനിമകളായ വേഷവും രാപ്പകലും ബസ്കണ്ടക്ടറും വിഷ്ണുലോകവും നാടോടിയുമെല്ലാം റസാഖിന്റെ തൂലികത്തുമ്പില്‍ നിന്ന് പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ച സിനിമകളാണ്. റസാഖിന്റെ വിയോഗവും നാടിനും സിനിമാ ലോകത്തിനും കനത്ത നഷ്ടമാണ്.
ബേപ്പൂര്‍ സുല്‍ത്താനെ നാടകാചാര്യന് പരിചയപ്പെടുത്തിയ റസാഖ്
കൊണ്ടോട്ടി: സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറും, നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയും തമ്മില്‍ ആദ്യമായി കാണുന്നതിന് നിമിത്തമായതും ടി.എ.റസാഖ്. മലയാളത്തിന്റെ അക്ഷര കുലപതി വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ടി.എ.റസാഖ്. “ധ്വനി’ എന്ന ചിത്രത്തില്‍ ബഷീര്‍ അഭിനയിക്കുകയും ചെയ്തു. സിദ്ദീഖ് ലാലിന്റെ “ഗോഡ് ഫാദര്‍’ എന്ന സിനിമയ്ക്കുശേഷം നാടകാചാര്യന്‍ എന്‍.എന്‍. പിളള അഭിനയിച്ച ഏക സിനിമ മോഹന്‍ലാലിനൊപ്പമുള്ള നാടോടിയായിരുന്നു. തമ്പികണ്ണന്താനം സംവിധാനം ചെയ്ത നാടോടി രചിച്ചതാവട്ടെ ടി.എ.റസാഖും. ഇതിനിടയിലെ സൗഹൃദത്തിലാണ് എന്‍.എന്‍. പിള്ള തനിക്ക് ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കാണണമെന്ന് റസാഖിനോട് പറയുന്നത്. റസാഖ് പിന്നീട് എന്‍.എന്‍. പിള്ളയെ ബഷീറിനുമുമ്പില്‍ എത്തിക്കുകയും ചെയ്തു. രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള പിളള പിന്നീട് റസാഖിനോടായി പറഞ്ഞത് ഇങ്ങിനെയായിരുന്നു. താനാണ് സിനിമയില്‍ എനിക്ക് ഡയലോഗ് നല്‍കിയ ആളെന്ന്. ഗോഡ്ഫാദര്‍ രണ്ടുപേരാണെഴുതിയതെന്നായിരുന്നു പിള്ളയുടെ കണ്ടെത്തല്‍.
റസാഖിനൊപ്പം ആരു കൂടിയാലും ഗൗരവമുള്ള സിനിമകളുണ്ടാകും: കമല്‍
കൊണ്ടോട്ടി: “”എന്റെ സിനിമാ ജീവിതത്തിലെ മികച്ച സിനിമകളില്‍ പലതും എഴുതിയത് ഏറനാട്ടുകാരനായ ടി.എ.റസാഖ് ആണ്. അദ്ദേഹത്തോടൊപ്പം ആരും കൂടിയാലും മികച്ച സിനിമകളുണ്ടാകും” – റസാഖിനെ ക്കപറുച്ച് സംവിധായകന്‍ കമലിന്റെ വാക്കുകള്‍. ഭൂമിഗീതം, വിഷ്ണുലോകം, പെരുമഴക്കാലം, രാപ്പകല്‍, ഗസല്‍ തുടങ്ങി റസാഖിന്റെ മികച്ച രചനകള്‍ സിനിമയാക്കാനായിട്ടുണ്ട്.
സമൂഹത്തിലേയും സമുദായത്തിലേയും അനാചാരങ്ങള്‍ക്കെതിരെ എന്നും കലഹിച്ച കലാകാരനായിരുന്നു അദ്ദേഹം. ആഘോഷമാകുന്ന സിനിമകള്‍ക്കൊപ്പം തന്നെ കലാമൂല്യമുള്ള സിനിമകള്‍ എഴുതാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മലയാള സിനിമാചരിത്രത്തില്‍ എന്നും റസാഖിന്റേതായ ഇടമുണ്ടാക്കി ഒരു പാട് പറയാന്‍ ബാക്കിവച്ചാണ് അദ്ദേഹം വിടവാങ്ങുന്നെതന്ന് കമല്‍ പറഞ്ഞു. തീര്‍ച്ചയായിട്ടും സിനിമാ മേഖലയ്ക്ക് കനത്ത നഷ്ടമാണ് റസാഖിന്റെ വിയോഗം.