റെജി ജോസഫ്
കോട്ടയം: തൊമ്മച്ചനങ്കിള്‍, എന്നെ ഒന്ന് വരച്ചുതരാമോ?’. 65 വര്‍ഷം മുമ്പ് അയല്‍ക്കാരി മോളി എന്ന ഏഴു വയസുകാരി ടോംസ് എന്ന വിടി തോമസിനെ നോക്കി ചിരിച്ചുകൊണ്ടു ചോദിച്ചു. കൂടെ സഹോദരന്‍ എട്ടുവയസുള്ള ബോബനുമുണ്ട്. രസികയും കുസൃതിയും ആയിരുന്നു മോളിക്കുട്ടി എന്ന മോളി. ടോംസ് നോട്ട്ബുക്കിന്റെ താളില്‍ മോളിയെ വരച്ചുകൊടുത്തു.
കുട്ടിയുടുപ്പിട്ട് ഓടിപ്പാഞ്ഞുനടക്കുന്ന മോളി സ്വന്തം പടം സ്കൂളില്‍ കൂട്ടുകാരെ കാണിച്ചു. സംഗതി സ്കൂളില്‍ ഹിറ്റായി. അപ്പോള്‍ ബോബനും ഇതേ മോഹം. ഈ രണ്ടു കുട്ടികളെയും അവരുടെ വികൃതികളെയും കടമെടുത്തു തുടങ്ങിയ വര 60 വര്‍ഷത്തോളം നിറുത്താതെ കുട്ടനാട് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് ടോംസ് തുടര്‍ന്നു. ഈ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു.
ഗ്രാമജീവിതത്തിലെ കുറെപ്പേരുടെ ജീവിതം, പൊങ്ങച്ചം, കുസൃതി, മണ്ടത്തരങ്ങള്‍ എന്നതിലുപരി കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിന്റെ പച്ചയായ ജീവിതവും ആനുകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങളുമാണ് കറുപ്പിലും വെളുപ്പിലും പ്രതിഭാധനനായ ഈ കാര്‍ട്ടൂണിസ്റ്റ് വരച്ചുകാട്ടിയത്.
ബോബന്റെയും മോളിയുടെയും അപ്പന്‍ പോത്തന്‍ എന്ന കേസില്ലാ വക്കീല്‍ അമ്മ മറിയക്കുട്ടി കീഴ്ക്കാംതൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്‍, ഭാര്യ, ഗൗരവക്കാരനായ ആശാന്‍, മണ്ടൂസ്, ഉണ്ണിക്കുട്ടന്‍, ഹിപ്പിസംസ്കാരത്തിന്റെ അടയാളമായ അപ്പി ഹിപ്പി, ഉപ്പായി മാപ്ല, ബോബന്റെയും മോളിയുടെയും സഹപാഠിയായ മൊട്ട, വളര്‍ത്തുപട്ടി അങ്ങനെ ഒരു പിടികഥാപാത്രങ്ങള്‍ ചേര്‍ന്ന ലോകത്തെ കണ്ടും വായിച്ചും കേരളത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചിരിച്ചു. ആ ചിരി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചിരി മാത്രമല്ല വര്‍ത്തമാനകാല വസ്തുതകള്‍, രാഷ്ട്രീയക്കാരുടെ പൊള്ളത്തരങ്ങള്‍ ഒക്കെയും ടോംസ് മലയാളികള്‍ക്ക് സമ്മാനിച്ചു.
രണ്ടു കുട്ടികളും ഒരു പട്ടിക്കുട്ടിയും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷത്തിലൂടെ ഓടിക്കളിച്ചപ്പോള്‍ ഭരണവും പൊതുപ്രവര്‍ത്തനവും വ്യക്തികളുമെല്ലാം നല്ല വിമര്‍ശനത്തിന് വിധേയമാകുകയായിരുന്നു. തലമുറകളായി ബോബനും മോളിയും മലയാളികളുടെ മനസില്‍ ജീവിക്കുന്നുണ്ട്.
ബോബന്റെയും മോളിയുടെയും ഒപ്പം നടക്കുന്ന പട്ടിയും കഥാസന്ദര്‍ഭത്തിനനുസരിച്ച് പ്രകടിപ്പിക്കുന്ന ഭാവങ്ങള്‍ പ്രധാനമാണ്. കഥാപാത്രങ്ങളുടെ വികാരം പട്ടിയിലും പ്രതിഫലിക്കുന്നു. കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഇട്ടുണ്ണാന്‍. അദ്ദേഹത്തിന്റെ ഭാര്യയെ ചേട്ടത്തിയെന്നാണ് കാര്‍ട്ടൂണുകളിലുടനീളം വിളിക്കുന്നത്. എന്നാല്‍ അവരുടെ പേര് മജിസ്‌ട്രേറ്റ് മറിയാമ്മ എന്നാണെന്ന് ടോംസ് വ്യക്തമാക്കിയിട്ടുണ്ട്. ചേട്ടന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ് പോത്തന്‍ വക്കീലിന്റെ കുടുംബം. ബോബനും മോളിയും ഇരട്ടക്കുട്ടികള്‍.
കേസില്ലാ വക്കീലായതിനാല്‍ വാടകക്കാശ് പോലും കൊടുക്കാന്‍ കഴിയുന്നില്ല. അതിനാല്‍ എപ്പോഴും ചേടത്തിയുമായി കലഹത്തിലാണ് ബോബന്റെയും മോളിയുടെയും കുടുംബം. മണ്ടനായ ഇട്ടുണ്ണാന്‍ ചേട്ടന് ബുദ്ധി ഉപദേശിക്കുന്നത് ബോബനും മോളിയുമാണ്. എപ്പോഴും അബദ്ധത്തില്‍ ചാടുന്ന ചേട്ടന്‍ എന്നും ചേടത്തിയുടെ തല്ലുവാങ്ങുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അക്കാലത്തെ സാമൂഹ്യാവസ്ഥയെ ടോംസ് വിവരിച്ചത്.
കേരളത്തെ പൊട്ടിച്ചിരിപ്പിച്ച കാര്‍ട്ടൂണിസ്റ്റ്
കോട്ടയം: മലയാളികളുടെ മനസില്‍ പൊട്ടിച്ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ച കാര്‍ട്ടൂണിസ്റ്റാണ് ഇന്നലെ അന്തരിച്ച ടോംസ്. കുട്ടനാട്ടിലെ കുടുംബവീട്ടില്‍ താമസിക്കുമ്പോഴാണ് ടോംസിലെ കാര്‍ട്ടൂണിസ്റ്റ് ഉണരുന്നത്. വീടിന്റെ അയലത്ത് താമസിച്ചിരുന്ന ബോബനും മോളിയും കുസൃതികളായിരുന്നു. അവരുടെ ചെയ്തികള്‍ കൗതുകത്തോടെ കണ്ട ടോംസ് അവരെ കഥാപാത്രങ്ങളാക്കി കാര്‍ട്ടൂണുകള്‍ രചിച്ചു. ആദ്യമൊക്കെ, വരച്ച കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചുവന്നു.
ദീപികയിലാണ് അദ്ദേഹത്തിന്റെ ആദ്യകാല കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചത്. 1952-ല്‍ സത്യദീപം മാസികയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തൊഴിലാളി ദിനപത്രത്തിലും കേരളഭൂഷണത്തിലും വരച്ചു.
1957-ല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയുമെന്ന കാര്‍ട്ടൂണ്‍ പംക്തി തുടങ്ങി. 1987 വരെ അതില്‍ വരച്ചു. 1986 മുതല്‍ കുറെക്കാലം കലാകൗമുദി വാരികയിലും മാതൃഭൂമി ദിനപത്രത്തിനൊപ്പമുള്ള നര്‍മഭൂമിയിലും ടോംസിന്റെ ചിരിനിറഞ്ഞു. 1986-ല്‍ ടോംസ് പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണം തുടങ്ങി. ടോംസ് കോമിക്‌സ് എന്ന കാര്‍ട്ടൂണ്‍ മാസികയും പ്രസിദ്ധീകരിച്ചു. കൊച്ചുകൊച്ചു കാര്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ചുനല്‍കി മലയാളികളെ ചിരിപ്പിച്ച ടോംസ് പ്രായാധിക്യംമൂലമാണ് വര നിര്‍ത്തിയത്. മലയാളി പറയാനാഗ്രഹിച്ച കാര്യങ്ങളാണ് ടോംസിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പറഞ്ഞത്.