ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിച്ച സംഭവം: ദുരൂഹത തുടരുന്നു

KKD-FIRE-TRANSFORMERകോഴിക്കോട്: നഗരത്തില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറുകളുള്‍പ്പെടെ ഒരുമാസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായി വൈദ്യുതി വിതരണോപകരണങ്ങള്‍ കത്തിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് അനുഭാവിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു തുമ്പും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് അനുഭാവിയായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍നിന്നും യുവാവ് സംഭവസമയം വീട്ടിലായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

ട്രാന്‍സ്‌ഫോര്‍മറും റിംഗ് മെയിന്‍ യൂണിറ്റും കത്തിച്ച സമയത്ത് സമീപത്തെ മൊബൈല്‍ ടവറുകളില്‍ രേഖപ്പെടുത്തിയ കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ടു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയാറാക്കി . നാടോടികള്‍ വൈദ്യുതി വിതരണ ഉപകരണങ്ങള്‍ കത്തിക്കാനുള്ള സാധ്യത വിരളമാണെന്നാണു റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ മാവോയിസ്റ്റുകളാണു സംഭവത്തിനു പിന്നിലെന്നുറപ്പിക്കാനാവില്ലെന്നാണു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.  ചെറൂട്ടി റോഡില്‍  ട്രാന്‍സ്‌ഫോമറുകള്‍ കത്തിച്ച സംഭവത്തേത്തുടര്‍ന്നാണു നഗരത്തിലെ മറ്റു പോലീസ് സ്‌റ്റേഷനുകളിലും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. ടൗണ്‍ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണു കേസന്വേഷിക്കുന്നത്.

Related posts