ഡോക്ടര്‍മാര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല; മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കാത്തുനിന്നത് 18 മണിക്കൂര്‍

tcr-ponnanമുളങ്കുന്നത്തുകാവ്: അവയവദാനം നടത്തിയ ആളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ കാത്തു നിന്നത് 18 മണിക്കൂര്‍. ഇന്നലെ ഉച്ചയ്ക്ക് വീടിന്റെ ചുമരിടിഞ്ഞുവീണ് മരിച്ച അത്താണി പുത്തന്‍പുരയ്ക്കല്‍ പൊന്നന്‍ എന്ന സാജന്‍ജോണി(58)ന്റെ മൃതദേഹമാണ് ഡോക്ടര്‍ ഇന്നലെ ഡെത്ത് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വൈകിയത്.

ഉച്ചകഴിഞ്ഞ് മൂന്നോടെ മരണം ഉറപ്പായെങ്കിലും മെഡിക്കല്‍ കോളജിലെ ബന്ധപ്പെട്ട ഡോക്ടര്‍ റിപ്പോര്‍ട്ട് പോലീസിന് കൈമാറാതിരുന്നതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ വൈകിയതത്രേ. മരിച്ച സാജന്‍ ജോണിന്റെ കണ്ണുകള്‍ ഇന്നലെ ബന്ധുക്കളുടെ അനുമതിയോടെ ദാനം ചെയ്തിരുന്നു. എന്നിട്ടും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതുപോലെയാണ് പോസ്റ്റുമോര്‍ട്ടം ഇന്നലെ തന്നെ നടത്താതെ ഫ്രീസറില്‍ വച്ചത്. ഇന്നു രാവിലെയാണ് ഡെത്ത് റിപ്പോര്‍ട്ട് കൊടുത്തതെന്നും പറയുന്നു.

പോലീസിന് റിപ്പോര്‍ട്ട് കിട്ടാതെ പോസ്റ്റുമോര്‍ട്ടത്തിന്റെ നടപടികള്‍ ആരംഭിക്കാന്‍ സാധിക്കില്ല. ഇതാണ് പോസ്റ്റുമോര്‍ട്ടം വൈകാന്‍ കാരണം. കണ്ണുകള്‍ ദാനം ചെയ്തിട്ടുപോലും മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ട നടപടികള്‍ എടുത്തില്ലെന്നു മാത്രമല്ല, റിപ്പോര്‍ട്ട് നല്‍കാന്‍ ഡോക്ടര്‍മാര്‍ വൈകിച്ചതും ഏറെ വിവാദമായിരിക്കയാണ്. അവയവദാനം പ്രോത്സാഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനമുണ്ടെങ്കിലും അവയവദാനം നടത്തുന്നവരുടെ മൃതദേഹമെങ്കിലും മാന്യമായി പോസ്റ്റുമോര്‍ട്ടം ചെയ്ത് വിട്ടുകിട്ടാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ പലരും ഇതില്‍ നിന്ന് പിന്‍മാറുന്ന അവസ്ഥയുണ്ടാകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related posts