തട്ടിപ്പിന്റെ’വികസന’ മാതൃക…! റോഡില്ലാത്ത സ്ഥലത്ത് പാലം നിര്‍മിച്ച് പട്ടികവര്‍ഗ വികസന വകുപ്പിന്റെ വെട്ടിപ്പ്; പാലത്തില്‍ കയറണമെങ്കില്‍ ഏണി വയ്ക്കണം

fb-adivasicolony

ചെറുതോണി: റോഡില്ലാത്ത ആദിവാസികോളനിയിലേക്ക് പാലം നിര്‍മിച്ച് പട്ടിക വികസന വകുപ്പിന്റെ പുതിയ ’വികസന’ മാതൃക. പന്ത്രണ്ടടിയോളം ഉയരത്തില്‍ നിര്‍മിച്ച പാലത്തില്‍ കയറണമെങ്കില്‍തന്നെ ഏണി വയ്‌ക്കേണ്ട സ്ഥിതിയാണ്.

ജോയ്‌സ് ജോര്‍ജ് എംപി ആദര്‍ശ ഗ്രാമമായി പ്രഖ്യാപിച്ച കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി ആദിവാസി കോളനിയിലാണ് റോഡില്ലാതെയുള്ള ഈ പാലം സ്ഥിതിചെയ്യുന്നത്. പട്ടികവര്‍ഗ വികസന ഫണ്ടില്‍നിന്നും അഞ്ചുലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.പാലം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ പുതിയതായി റോഡുനിര്‍മിക്കണം. പഞ്ചായത്തിന്റെ ലിസ്റ്റില്‍പോലും ഇങ്ങനെ ഒരു റോഡില്ല.

വിജയന്‍ അത്തിക്കുഴിയുടെയും ദാമോദരന്‍ വലിയകൊമ്പിലിന്റെയും പുരയിടത്തിനിടയിലൂടെ ഒഴുകുന്ന മഴുവടി തോടിനു കുറുകെയാണ് പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2015–ല്‍ പാലംപണി പൂര്‍ത്തിയാക്കി കരാറുകാരന്‍ ബില്ലുമാറി. എന്നാല്‍ നിര്‍മാണത്തിലെ അപാകതമൂലം പാലം നാശത്തിലേക്കു നീങ്ങുകയാണ്.

നൂറ്റമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ആദിവാസി കോളനിയിലേക്ക് ആദ്യം തീരേണ്ടത് റോഡാണെന്നും പെട്ടെന്നു ഫണ്ടു ചിലവഴിക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണിതെന്നും നാട്ടുകാര്‍ പറയുന്നു. എത്രയുംവേഗം പാലവുമായി ബന്ധപ്പെടുത്തി റോഡുനിര്‍മിക്കണമെന്നും പാലത്തിന്റെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.

Related posts