തട്ടിപ്പുകാരന്റെ ദൃശ്യം സിസിടിവിയില്‍

kkd-thiefപയ്യന്നൂര്‍: വാചകമടിയില്‍ വീഴ്ത്തി മൊബൈല്‍ ഫോണും പണവുമായി കടന്നു കളഞ്ഞ തട്ടിപ്പുകാരന്റെ ചിത്രം സിസിടിവിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്ത് തട്ടിപ്പ് നടത്തിയ വിരുതനാണ് കാമറയില്‍ കുടുങ്ങിയത്. കറുത്ത് തടിച്ച് എകദേശം നാല്‍പ്പത് വയസു തോന്നിക്കുന്നയാളാണ് കഥാപാത്രം. കയ്യിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞ് മാന്യമായി വേഷം ധരിച്ചെത്തിയാണ് തട്ടിപ്പ് നടത്തി അയാള്‍ സ്ഥലം വിട്ടത്.കോട്ടയത്തെ ഇന്ദിരാഭവനില്‍ എം.വി.റഫീഖ് എന്നപേരില്‍ ഈ മാസം രണ്ടിന് പുലര്‍ച്ചെ നാലോടെയാണ് ഇയാള്‍ മുറിയെടുത്തത്.ഇതിന് ശേഷം ഇവിടുത്തെ മാനേജരുമായും മറ്റു ജീവനക്കാരുമായി അടുത്തിടപഴകാനുള്ള ശ്രമമായിരുന്നു ഇയാള്‍ നടത്തിയത്.

സാംസംങ്ങ് മൊബൈലിന്റെ ഡിസ്റ്റിബ്യൂട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ എസ്ബിടി ബാങ്കില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും അക്കൗണ്ട് ഉണ്ടോ എന്നും ചോദിച്ചു.  ഇയാളുടെ സുഹൃത്ത്് കുറച്ച് പണമയക്കാമെന്ന് പറഞ്ഞുവെന്നും അയാള്‍ക്ക് നല്‍കാനാണ് അക്കൗണ്ട് നമ്പര്‍ എന്നും പറഞ്ഞപ്പോള്‍ സ്ഥാപനത്തിന്റെ മാനേജര്‍ തന്റെ മാത്തിലില്‍ ഉള്ള ബന്ധുവിന്റെ അക്കൗണ്ട് നമ്പര്‍ സംഘടിപ്പിച്ച് നല്‍കി.മാനേജരുടെ മൊബൈല്‍ ഫോണിനുള്ള ചെറിയ തകരാര്‍ മദര്‍ ബോര്‍ഡ് പോയതിനാലാണെന്നും 2000 രൂപക്ക് ശരിയാക്കി നല്‍കാമെന്നും മാനേജരെ ധരിപ്പിച്ച ഇയാള്‍ അക്കൗണ്ടില്‍ പണം വന്നുവോയെന്നറിയാന്‍ മാനേജരരെക്കൊണ്ട് ബന്ധുവിനെ ഇടക്കിടെ വിളിപ്പിക്കുകയുംചെയ്തു. രണ്ട് ദിവസത്തേക്ക് വേറെയും മുറികള്‍ വേണമെന്നും പുറത്തുപോകാന്‍ ഒരു കാര്‍ എര്‍പ്പാടാക്കിത്തരണമെന്നും പറഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണ്‍ ശരിയാക്കി വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയതാണ്.

കുറച്ച് പണം സഹായിക്കണമെന്നും അക്കൗണ്ടില്‍ പണം വരുമെന്നും പറഞ്ഞത് വിശ്വസിച്ച മാനേജര്‍ നല്‍കിയ 3500 രൂപയുമായാണ് ഇയാള്‍ പോയത്. കുച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ ശരിയാക്കി കൊണ്ടിരിക്കുകയാണെന്നും അല്‍പം കൂടി താമസിക്കുമെന്നും ഇയാള്‍ വിളിച്ചു പറഞ്ഞു.സന്ധ്യയായിട്ടും തിരിച്ചെത്താതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മാനേജര്‍ക്ക് ബോധ്യമായത്.മൊബൈലും പണവും നഷ്ടപ്പെട്ട മാനേജര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.സമാനമായ രീതിയില്‍ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിനടുത്തും ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു തട്ടിപ്പ് അരങ്ങേറിയിരുന്നു.

Related posts