തമിഴ്‌നാട്ടില്‍ ചാള സുലഭം; വില കുത്തനെ ഇടിഞ്ഞു

EKM-CHALAവൈപ്പിന്‍:തമിഴ്‌നാട്ടില്‍ ചാളചാകര വീണതോടെ  സംസ്ഥാനത്ത് ചാളവില നേരെ പകുതിയായി. കഴിഞ്ഞ ആഴ്ചവരെ കിലോവിനു 120 രൂപവരെ വിറ്റിരുന്ന ചാളക്ക്  ഇപ്പോള്‍ 60 രൂപയാണ് വില. കടലൂര്‍ ഭാഗത്ത് നിന്നും പിടിക്കുന്ന ചാള കരയിലെത്തി ഇന്‍സുലേറ്റ്‌വാനില്‍ ഐസ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തുന്നതിനാല്‍  ചാളക്ക് കേടുപാടുകളോ രുചിക്കുറവോ  ഇല്ല.   കൊച്ചി തീരത്ത് നിന്നും ചാള അപ്രത്യക്ഷമായതോടെ കുറെനാളുകളായി ചാളവില നൂറിനു മുകളില്‍ തന്നെ നില്‍ക്കുകയായിരുന്നു.  തമിഴ് നാട്ടില്‍ വള്ളങ്ങള്‍ക്ക് ചാള വ്യാപകമായി ലഭിച്ചുതുടങ്ങിയതോടെയാണ് വില ഇടിഞ്ഞത്.

ഇതിനിടെ തമിഴ് തീരത്ത് ചാള കണ്ടു തുടങ്ങിയതോടെ  ഏറെ നാളായി മത്സ്യബന്ധനത്തിനു പോകാതെ നിന്നിരുന്ന  കൊച്ചിയിലെ വള്ളക്കാര്‍ ഇന്നലെ കടലില്‍ പോയെങ്കിലും എല്ലാവരും വെറുംകയ്യോടെ തിരികെ പോന്നു.  കാലാവസ്ഥയും കടലിലെ വെള്ളത്തിന്റെ ഒഴുക്കും പ്രതികൂലമായതിനാല്‍ പല വള്ളങ്ങളും വല ഇടുകപോലും ചെയ്തില്ല. ചാളവില പകുതിയോളം കുറഞ്ഞെങ്കിലും അയലയുടെ വില 160ല്‍ വന്ന് നില്‍ക്കുകയാണ്.  രണ്ടാഴ്ചമുമ്പ്  220  രൂപവരെ വില ഉയര്‍ന്നതാണ്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് സാമാന്യം ഭേതപ്പെട്ട രീതിയില്‍ അയല ലഭിച്ചു തുടങ്ങിയതോടെയാണ് വില അല്‍പ്പം താഴോട്ടായത്.

കിരിയാന്‍, കൊഴുവ തുടങ്ങിയ മത്സ്യങ്ങളും ബോട്ടുകാര്‍ക്ക് വ്യാപകമായി ലഭിക്കുന്നതിനാല്‍ രണ്ടാഴ്ചയായി നിലനിന്നിരുന്ന മത്സ്യക്ഷാമത്തിനു തെല്ലൊരു ആശ്വാസമായിട്ടുണ്ട്.  ചില ബോട്ടുകള്‍ക്ക് കുറഞ്ഞതോതില്‍ കിളിമീന്‍ ലഭിക്കുന്നുണ്ട്. കാളമുക്കിലെ ഫിഷ് സ്റ്റാളുകളില്‍  ഇടത്തരം കിളിമീനിനു മാര്‍ക്കറ്റ് വില 120 രൂപയാണ്. തീരെ ചെറുത് 60 രൂപയ്ക്ക് ലഭിക്കും.  കേര മത്സ്യം വൃത്തിയാക്കി കഷണങ്ങളാക്കി മുറിച്ചത് കിലോവിനു 250 ഉം  ചൂരക്ക് 200 ഉം  കൂന്തലിനു കിലോക്ക് 250 ഉം കടല്‍ ബ്രാല്‍ കിലോക്ക് 100മാണ്  ഇപ്പോഴത്തെ വില. ചെറിയ ഐല കിലോവിനു 80 രൂപക്ക് ലഭിക്കും.

കൂടാതെ 100 രൂപ കൊടുത്താല്‍ പലവകയിനത്തില്‍ ഒരു കിലോ മത്സ്യം ആദായത്തില്‍ ലഭിക്കും.  നഗരത്തെ അപേക്ഷിച്ച് വില വളരെ കുറവായതിനാല്‍ കാളമുക്ക് ഗോശ്രീ കവലയിലെ ഫിഷ് സ്റ്റാളില്‍ ചാളയും മറ്റു മത്സ്യങ്ങളും വാങ്ങാനെത്തുന്നവരുടെ തിരക്ക് വളരെ കൂടുതലാണ്.  ഒരാഴ്ച കഴിഞ്ഞ് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ബോട്ടുകള്‍ കരയില്‍ കെട്ടും. ഈ സമയത്ത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്കും കാര്യമായി മത്സ്യം ലഭിച്ചില്ലെങ്കില്‍  മത്സ്യത്തിന്റെ വില കുത്തനെ ഉയരുമെന്ന് സ്റ്റാളുടമയായ സുജീഷ് പറയുന്നു.

Related posts