തലശേരി കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി

knr-shamsheerതലശേരി: തലശേരിയില്‍ മുടങ്ങി കിടക്കുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ കണ്ണൂര്‍, തലശേരി, വടകര ഡിപ്പോകളിലെ ഉദ്യോഗസഥരുടെ യോഗം തലശേരിയില്‍ വിളിച്ചു ചേര്‍ത്തു. തലശേരിയില്‍നിന്നുള്ള മുടങ്ങിയ കിടക്കുന്ന പ്രാദേശിക സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് 10 ഓര്‍ഡിനറി ബസുകള്‍ ലഭ്യമാക്കുന്നതിനു യോഗം തീരുമാനിച്ചു.

രണ്ടു ജന്‍റം ബസ് ഉള്‍പ്പെടെ 64 ഷെഡ്യൂളുകളാണു തലശേരി ഡിപ്പോയില്‍ നിന്നുള്ളത്. എന്നാല്‍ ബസുകളുടെ ക്ഷാമം കാരണം 55 ഷെഡ്യുളുകള്‍ മാത്രമാണ് ഒരുദിവസം നടത്തുന്നത്. പലകാരണങ്ങളാല്‍ ഒമ്പത് ഷെഡ്യൂളുകള്‍ ദിവസവും മുടങ്ങുന്നുണ്ട്. ഇതു തലശേരിയില്‍ നിന്ന് ഉള്‍ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങാനിടയാക്കുന്നുണ്ട്. കൂടുതലായി 10 ബസുകള്‍ കിട്ടുന്നതോടെ സര്‍വീസുകള്‍ മുടങ്ങുന്നതിനു പരിഹാരം കാണാനാകുമെന്നും യോഗം വിലയിരുത്തി.

കണ്ണൂരില്‍ നിന്നു തലശേരി വഴി പോകുന്ന സ്കാനിയ ബസുകള്‍ക്കു തലശേരി ഡിപ്പോയില്‍ സ്‌റ്റോപ്പ് അനുവദിക്കാനും യോഗത്തില്‍ ധാരണയായി. കെഎസ്ആര്‍ടിസി ഉന്നതരുടെ അംഗീകാരം ലഭിക്കുന്നതോടെ ഇതു പ്രാവര്‍ത്തികമാകും. കണ്ണൂരില്‍ നിന്നു തലശേരി വഴി നെടുമ്പാശേരിക്കു പുതിയ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനും ധാരണയായിട്ടുണ്ട്. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും തലശേരി ഡിപ്പോയുടെ ശോച്യാവസ്ഥയും ഷംസീര്‍ എംഎല്‍എ ഫോണിലൂടെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തി. തലശേരി നഗരസഭാധ്യക്ഷന്‍ സി.കെ. രമേശന്‍, കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫീസര്‍ മുഹമ്മദ് സഫറുല്ല, കണ്ണൂര്‍ ഡിപ്പോ എടിഒ കെ. യൂസഫ്, തലശേരി എടിഒ കെ. പ്രദീപ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related posts