താരപ്പെരുമഴ നിലയ്ക്കാതെ കൊല്ലം! പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഭീമന്‍ രഘു, കുണ്ടറയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമെന്ന് കൊല്ലം തുളസി

raghuരാജീവ് ഡി പരിമണം

കൊല്ലം: ജില്ലയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ താരങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ഇതുവരെയും ഉണ്ടാകാത്ത പ്രത്യേകതയാണ് ഇക്കുറി താരങ്ങളുടെ കടന്നുവരവോടെ ഉണ്ടാകുന്നത്. ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാകുവെന്ന് ഉറപ്പായിട്ടുണ്ട്. കൊല്ലം തുളസിയും വേണ്ടിവന്നാല്‍ ഭീമന്‍രഘുവും മത്സരിച്ചേക്കുമെന്നും സൂചന നല്‍കിയിട്ടുണ്ട്. കൊല്ലത്തോ ഇരവിപുരത്തോ താന്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടാകുമെന്ന് മുകേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. ഏതുമണ്ഡലമാണെന്ന് രണ്ട് ദിവസത്തിനുള്ളിലെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചുകഴിഞ്ഞു.

പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജഗദീഷും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അവര്‍ ഇരുവരും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഭീമന്‍ രഘുവും വ്യക്തമാക്കിയതായാണ് വിവരം. ഇവിടെ കൊല്ലം തുളസിയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം തനിക്ക് കുണ്ടറയില്‍ മത്സരിക്കുന്നതാണ് ഏറെ താല്‍പ്പര്യമെന്ന് കൊല്ലം തുളസി രാഷ്ട്രദീപികയോട് പറഞ്ഞു. കലാകാരന്‍മാര്‍ മത്സരിക്കുന്ന ഒരുമണ്ഡലത്തിലും എതിര്‍ സ്ഥാനാര്‍ഥിയായി താല്‍ മത്സരരംഗത്തുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാക്കാര്‍ പാര്‍ട്ടിക്കതീതരായി മത്സരിച്ച് ജയിച്ചുവരണമെന്നും അവര്‍ നാട്ടില്‍ എന്തെങ്കിലുമൊക്കെ നല്ലകാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എംഎല്‍എയായ പി.കെ ഗുരുദാസിനെ തള്ളിയാണ് കൊല്ലത്തേക്ക് മുകേഷിനെ പരിഗണിക്കുന്നത്. ഇത് പാര്‍ട്ടിക്കാരില്‍തന്നെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയായിട്ടുണ്ട്. ഇവിടെ മോഹന്‍ ശങ്കര്‍, ബിന്ദുകൃഷ്ണ, സൂരജ് രവി, ശൂരനാട് രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. കൊല്ലത്ത് എസ്എന്‍ഡിപി വിഭാഗത്തില്‍പ്പെട്ട ഒരാളായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകുക. കൊട്ടാരക്കരയില്‍ അയിഷാപോറ്റിയും കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്.

ജില്ലയിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ ചിത്രം തെളിഞ്ഞേക്കും.യുഡിഎഫിന് വ്യക്തമായ ഒരു ചിത്രമില്ലാത്ത  കൊട്ടാരക്കരയില്‍ പി.സി വിഷ്ണുനാഥിന്റെ പേരാണ് പരിഗണനയിലുള്ളത്. പുനലൂര്‍ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കാനാണ് തീരുമാനമെന്നും അറിയുന്നു. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

Related posts