സുനറ്റ് കെ.വൈ
പത്തനാപുരം: സിനിമാ താരങ്ങള്‍ മുന്നണി സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതോടെ പത്തനാപുരം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമാകുന്നു. നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിന് കേരനാടിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. കൊട്ടാരക്കര ഇളയിടത്ത് സ്വരൂപത്തിന്റെ അധീനതയിലുണ്ടായിരുന്ന പത്തനാപുരം പീന്നിട് കേരളത്തിന്റെ ഭരണസാരഥികളുടെ ഭാഗ്യമണ്ഡലമായി മാറി.
ഇടതനെയും വലതനെയും മാറി മാറി ഭരണ സിരാകേന്ദ്രത്തിലേക്ക് അയച്ച തെരഞ്ഞെടുപ്പ് ചരിത്രമാണ് മലയോരപട്ടണത്തിനുള്ളത്. തീ പാറുന്ന മല്‍സരങ്ങള്‍ക്കും ഫോട്ടോ ഫിനിഷുകള്‍ക്കും അനായാസവിജയങ്ങള്‍ക്കുമെല്ലാം മണ്ഡലം സാക്ഷിയായിട്ടുണ്ട്. സംസ്ഥാനത്തെ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും പത്തനാപുരം സംഭാവന ചെയ്തിട്ടുണ്ട് എന്നതാണ് സത്യാവസ്ഥ. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഏട്ട് പഞ്ചായത്തുകളാണ് ഉള്ളത്. കിഴക്കന്‍ മേഖലയിലെ ആര്യങ്കാവും തെന്മലയും കഴിഞ്ഞ തവണ പുനലൂരിലേക്ക് വിട്ട് കൊടുത്തിട്ട് വെട്ടിക്കവലയും മേലിലയും ഒപ്പം ചേര്‍ക്കുകയും ചെയ്തു. ഇതിനുപുറമെ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള തലവൂരും പട്ടാഴിയും പിറവന്തൂരും ഇടത് പാരമ്പര്യമുള്ള വിളക്കുടിയും പത്തനാപുരവും പട്ടാഴി വടക്കും ചേരുമ്പോള്‍ പത്തനാപുരം മണ്ഡലത്തിന്റെ ചിത്രം ഏറെക്കുറെ പൂര്‍ണമാകും.
1957 ല്‍ സിപിഐയുടെ രാജഗോപാലന്‍ നായരാണ് ഇവിടെ നിന്നുള്ള കന്നിക്കാരന്. ഇതിനു പിന്നാലെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ആര് ബാലകൃഷ്ണപിള്ളയെ മാറ്റിയതും പത്തനാപുരം ആണ്. തുടര്‍ന്നുള്ള അഞ്ച് തവണയും കോണ്‍ഗ്രസിന് വനവാസകാലമായിരുന്നു. ഇത്രയും കാലം ഇടത് പക്ഷത്തിനൊപ്പമായിരുന്നു മണ്ഡലം. ഈ സ്ഥിതിയ്ക്ക് പിന്നെയൊരു മാറ്റം ഉണ്ടായത് 1982 ല്‍ എ ജോര്‍ജ് നിയമസഭാസാമാജികന് ആയപ്പോഴാണ്.
പിന്നീട് 1987 ല്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയായ ഇ ചന്ദ്രശേഖരന് നായരും മലയോരപട്ടണത്തില്‍ നിന്നുള്ള ജനഹിതം അനുകൂലമാക്കിയാണ് സഭയിലിടം നേടിയത്. 1991ലും 96 ലും സിപിഐയുടെ കെ പ്രകാശ്ബാബുവായിരുന്നു ജനനായകനായി മാറിയത്. പിന്നിട് മക്കള്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി കെ ബി ഗണേഷ്കുമാര് മണ്ഡലത്തിലെത്തി. ഹാട്രിക് വിജയം നേടിയാണ് ഗണേഷ്കുമാര് നിലവിലെ എം എല്‍ എ ആയിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറിയായ കെ രാജഗോപാലായിരുന്നു ഒടുവിലത്തെ മല്‍സരത്തില്‍ എതിര്‍ചേരിയില്‍. രണ്ട് തവണയും കൈവന്ന മന്ത്രി സ്ഥാനം പാതി വഴിയില്‍ വച്ചൊഴിയുകയായിരുന്നു ഗണേഷ്കുമാര്. കുറ്റവിമുക്തനായ പിതാവിനുവേണ്ടിയായിരുന്നു ആദ്യമെങ്കില്‍ സ്വയം കുറ്റാരോപിതനായതിനെ തുടര്‍ന്നാണ് ഇത്തവണ മന്ത്രി സ്ഥാനം തെറിച്ചത്.
2006 ല്‍ ജില്ലയിലെ എല്ലാ സീറ്റുകളും ഇടതിന് അനൂകൂലമായപ്പോള് പത്തനാപുരം മാത്രം വലത്തോട്ട് ചാഞ്ഞു. സംസ്ഥാനത്തെ 120 ാമത്തെ മണ്ഡലം ഒരിക്കലും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്തിട്ടില്ല. പാര്‍ലമെന്റ് മണ്ഡലം എന്ന നിലയില്‍ വര്‍ഷങ്ങളായി കൊടിക്കുന്നില്‍ സുരേഷാണ് ഡല്‍ഹിയ്ക്ക് പറക്കുന്നത്. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം അട്ടിമറിയ്ക്കുന്നതായിരുന്നു ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. എട്ട് പഞ്ചായത്തുകളില്‍ ഏഴിനെയും ചുമപ്പിച്ചു കൊണ്ടാണ് വിധി വന്നത്. വെട്ടിക്കവലയില്‍ ഒപ്പത്തിനൊപ്പം വന്നെങ്കിലും നറുക്കിലെ ഭാഗ്യം യു ഡി എഫിനെ പിന്തുണച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ട് ബാങ്കുകള്‍ക്കും ചെറുതല്ലാത്ത സ്വാധീനം മണ്ഡലത്തില്‍ ചെലുത്താനാകും. ഇത്തവണ യുഡിഎഫ് വിട്ട് സിറ്റിംഗ് എംഎല്‍എയും പാര്‍ട്ടിയും മറുകണ്ടം ചാടിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശികതലത്തില്‍ എല്‍ ഡി എഫ് മുന്നോട്ട് വച്ച സമവായം നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വര്‍ഷങ്ങളായി മല്‍സരരംഗത്തുള്ള ബി ജെ പി യ്ക്കും ഇതുവരെ നിര്ണായകശക്തിയാകാന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇക്കുറി മണ്ഡലം വെള്ളിത്തിരയിലെ താരങ്ങള്‍ തമ്മിലുള്ള മല്‍സരമാകും സാക്ഷ്യം വഹിക്കുക. സിനിമാതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ്കുമാര് ഇടത് സ്ഥാനാര്‍ഥിയായി. പകരത്തിന് പകരമെന്നോണം സിനിമരംഗത്തെ താരത്തെ ഇറക്കാനുള്ളകോണ്ഗ്രസിന്റെ ചര്‍ച്ചകളും വിജയിച്ചു. ജഗദീഷിനാണ് അവിടെ നറുക്ക് വീണിരിക്കുന്നത്. ബിജെപിയും പിന്നോട്ടില്ല. നടന് ഭീമന് രഘു ബി ജെ പി ക്കായി മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. സ്ഥാനാര്‍ഥികളെ പറ്റി ഏറെക്കുറെ ധാരണയായ സ്ഥിതിയ്ക്ക് ഇത്തവണയും മണ്ഡലത്തില്‍ മല്‍സരം തീപാറും. താരപോരാട്ടത്തിനാകും മലയോരപട്ടണം സാക്ഷ്യം വഹിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. ഏതെല്ലാം താരങ്ങള്‍ ആര്‍ക്കൊക്കെ വേണ്ടി പത്തനാപുരത്ത് എത്തും എന്നത് കാത്തിരുന്ന് കാണാം.