തിരുവനന്തപുരത്ത് കള്ളനോട്ടുമായി ആറുപേര്‍ പിടിയില്‍; പിടിയിലായത് കണ്ണൂര്‍, തമിഴ്‌നാട് സ്വദേശികള്‍

noteആറ്റിങ്ങല്‍:   അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ ആറ് പേരെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി. ഇന്നലെ ആറ്റിങ്ങലില്‍ വാഹനപരിശോധനക്കിടെയാണ് കള്ളനോട്ട് സംഘത്തെ പോലീസ് പിടികൂടിയത്. 1.80  ലക്ഷം രൂപയുടെ കള്ളനോട്ടും പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു.

കൊല്ലം സ്വദേശികളായ സഫീര്‍, അന്‍സാര്‍, കണ്ണൂര്‍ സ്വദേശി പ്രദീപ്, ആറ്റിങ്ങല്‍ സ്വദേശി വിനോദ്, കടയ്ക്കല്‍ സ്വദേശി സുനില്‍കുമാര്‍, തമിഴ്‌നാട് ചെങ്കോട്ട സ്വദേശി പാലയ്യ എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങലില്‍ നിന്നും വാഹനം വാങ്ങി വാഹന ഉടമയെ കബളിപ്പിച്ച് കള്ളനോട്ട് നല്‍കി കടന്ന് കളയാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് ബന്ധമുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ വാഹനപരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.  ചാക്കയിലെ ഒരാളിന് പ്രതികളിലൊരാളുടെ കാര്‍ രണ്ട് ലക്ഷം രൂപ വാങ്ങിയ ശേഷം പണയം വച്ചിരുന്നു. ഈ പണം നല്‍കാമെന്നും വാഹനവുമായി ആറ്റിങ്ങലില്‍ എത്താനും പ്രതികള്‍ നിര്‍ദേശിച്ചതനുസരിച്ച് വാഹനം പണയം വാങ്ങിയ ആളും സുഹൃത്തും ആറ്റിങ്ങലിലെത്തിയിരുന്നു.

ഈ സമയമാണ് പോലീസിന്റെ വാഹനപരിശോധനക്കിടെ കള്ളനോട്ട് സംഘത്തെ പോലീസ് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് വിവരം പോലീസ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിടും. ആറ്റിങ്ങല്‍ ഡിവൈഎസ്പി. ചന്ദ്രശേഖരന്‍ പിള്ള, സിഐ. വി.എസ്.ബിജു, എസ്‌ഐ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts