സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: രാജഭരണകാലത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ അഞ്ചല്‍ പെട്ടി ഇളക്കി കൊണ്ടുപോകാന്‍ തപാല്‍ വകുപ്പ് അധികൃതര്‍ എത്തി. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. നെയ്യാറ്റിന്‍കര ടൗണിലുള്ള അഞ്ചല്‍പെട്ടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവില്‍ അഞ്ചല്‍ പെട്ടി സ്ഥാപിച്ചിരിക്കുന്നതിനു തൊട്ടു പിറകിലായാണ് ആദ്യം ഈ പഴക്കം ചെന്ന തപാല്‍സംവിധാനം ക്രമീകരിച്ചിരുന്നത്. അവിടെ പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ അഞ്ചല്‍ പെട്ടി മുന്നോട്ടായി സ്ഥാപിച്ചു.
തപാല്‍ വകുപ്പിന്റെതാണ് അഞ്ചല്‍ പെട്ടിയെങ്കിലും അധികൃതരാരും ഇതിന്റെ പരിപാലനത്തില്‍ ശ്രദ്ധിക്കാറില്ലെന്നത് നാട്ടില്‍ പാട്ടാണ്. നെയ്യാറ്റിന്‍കര വെടിവെയ്പ് നടന്നപ്പോള്‍ രക്തസാക്ഷിയായ വീരരാഘവന്‍ നിറതോക്കിനിരയായ സ്ഥലത്താണ് അഞ്ചല്‍പെട്ടി സ്ഥിതി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ അഞ്ചല്‍ പെട്ടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടുവെന്നും പരിരക്ഷിക്കുന്നില്ലെന്നുള്ള പ്രചാരണമുണ്ടെന്നും ചൂണ്ടിക്കാട്ടി തപാല്‍ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ നെയ്യാറ്റിന്‍കര തപാല്‍ ഓഫീസ് അധികൃതരോട് വിശദീകരണം ചോദിച്ചുവത്രെ.
തുടര്‍ന്ന് അഞ്ചല്‍ പെട്ടിയെ അവിടുന്ന് പൊളിച്ചു നീക്കി നെയ്യാറ്റിന്‍കര ഓഫീസ് പരിസരത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കര തപാല്‍ ഓഫീസ് അധികൃതര്‍ ഇന്നലെ രാവിലെ ടൗണിലെത്തി. ഇതിനിടയില്‍ വിവരം അറിഞ്ഞ് സമീപത്തെ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും വ്യാപാരികളും നാട്ടുകാരും കൗണ്‍സിലറും സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചൂകൂടി. പ്രതിഷേധം തീവ്രമായപ്പോള്‍ അധികൃതര്‍ തങ്ങളുടെ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി. നിലത്ത് കുഴിച്ചിട്ടിരിക്കുന്ന അഞ്ചല്‍ പെട്ടി തൊട്ടടുത്ത് ഉയര്‍ത്തി വയ്ക്കാനാണ് വന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അഞ്ചല്‍ പെട്ടിക്കു സമീപത്ത് പുതിയൊരു പോസ്റ്റ് ബോക്‌സും അധികൃതര്‍ ഇന്നലെ സ്ഥാപിക്കുകയുണ്ടായി. പഴയ പെട്ടി ഇളക്കി കൊണ്ടുപോകാനായി ഒരു പെട്ടി ഓട്ടോയും അവര്‍ കൊണ്ടുവന്നതായി നാട്ടുകാര്‍ ആരോപിച്ചു. കൗണ്‍സിലര്‍ ഹരികുമാര്‍, മഞ്ചന്തല സുരേഷ്, അനില്‍, ശിവന്‍കുട്ടി, ശശി, ഗോപി മുതലായവര്‍ തപാല്‍ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പെട്ടി തത്സ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ തീരുമാനമായി. പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ അഞ്ചല്‍ പെട്ടി പഴയ സ്ഥാനത്ത് നിന്ന് ഇളക്കി സമീപത്തു പുന:സ്ഥാപിക്കുകയും പുരാവസ്തുവായി പരിപാലിക്കുകയും ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.