തീരദേശത്തുകാര്‍ അടുത്തമാസം ഒന്നു മുതല്‍ പഞ്ചായത്തിനു മുന്നില്‍ സമരം തുടങ്ങും

EKM-SAMARAMവൈപ്പിന്‍: എളങ്കുന്നപ്പുഴ ലൈറ്റ് ഹൗസ് റോഡില്‍ പുതുവൈപ്പ് യൂണിവേഴ്‌സിറ്റി കവല മുതല്‍ വടക്കോട്ട് വളപ്പ് ബീച്ച് വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് നാമാവശേഷമായിട്ടും ഇതുവരെ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പുതുവൈപ്പ് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തമാസം ഒന്നുമുതല്‍ പഞ്ചായത്തിനു മുന്നില്‍ സമരം ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന സമരപ്രഖ്യാപന സമ്മേളനം തീരുമാനിച്ചു.

എല്‍എന്‍ജി പദ്ധതിയുടെ ഭാഗമായി അനുവദിച്ച പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് റോഡ് പുനര്‍നിര്‍മിക്കാന്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡ് തകര്‍ന്ന് കിടക്കുന്ന ഈ റോഡ്  പൊതുമരാമത്തിന്റെ പരിധിയില്‍പെട്ടതാണ്. എല്‍എന്‍ജി ഫണ്ടുള്ളതിനാലാണ് പഞ്ചായത്ത് പുനര്‍നിര്‍മാണം ഏറ്റെടുത്തത്. അതിനാല്‍ മറ്റു ഫണ്ടുകള്‍ തേടി പോയതുമില്ല. ഇതാണ് വിനയായത്. ഇതുമൂലം ആയിരത്തോളം കുടുംബങ്ങളാണ് ഇവിടെ കഷ്ടപ്പെടുന്നത്. കുഞ്ഞുമക്കളെ ഈ റോഡിലൂടെ സ്കൂളിലയക്കാന്‍ പോലും അമ്മമാര്‍ക്ക് ഭയപ്പാടാണ്.

സമരപ്രഖ്യാപന സമ്മേളനം ദേശീയപാത സമരസമിതി കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ സേവ്യര്‍ തുണ്ടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.എക്‌സ്. റോബിന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വര്‍ഗീസ് വടക്കേടത്ത്, ഇ.സി. ശിവദാസ്, ബിജു കണ്ണങ്ങനാട്ട്, അഡ്വ. ഡോള്‍ഗോവ്,  ടി.എ. ഉണ്ണിക്കൃഷ്ണന്‍, എന്‍.ബി. ജയഘോഷ്, പഞ്ചായത്തംഗങ്ങളായ ഷീജ രജു, ഗിരിജ അശോകന്‍, നളിനി സുഗതന്‍, ശ്രീദേവി രാജു എന്നിവര്‍ പ്രസംഗിച്ചു. ഇതിനിടെ റോഡ് പുനര്‍ നിര്‍മാണം സംബന്ധിച്ച് എസ്. ശര്‍മ്മ എംഎല്‍എയുടെ സാന്നിധ്യത്തില്‍  ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥന്‍മാരുടേയും ആലോചനായോഗം ഇന്ന് പഞ്ചായത്ത് ഹാളില്‍ ചേരും.

Related posts