തൃക്കരിപ്പൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപക അക്രമം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

BJPതൃക്കരിപ്പൂര്‍(കാസര്‍ഗോഡ്): സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തൃക്കരിപ്പൂരിലും പരിസരങ്ങളിലും വ്യാപക അക്രമം. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ടു വീടുകളും കാറും ഓട്ടോയും സ്കൂട്ടറും തീയിട്ടും അടിച്ചും നശിപ്പിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അക്രമം. തൃക്കരിപ്പൂരിലെ സിപിഎം പ്രവര്‍ത്തകരായ ഇയ്യക്കാട്ടെ കെ.വി. ജിനേഷ് (24), ഓട്ടോ െ്രെഡവര്‍ നടക്കാവിലെ കെ.വി. രൂപേഷ് (29) എന്നിവരെ തൃക്കരിപ്പൂര്‍ ടൗണില്‍ വച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെ ആക്രമിച്ചു. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നേരത്തെ നടക്കാവ് ഇയ്യക്കാട് ജംഗ്ഷനില്‍ മര്‍ദ്ദനമേറ്റ തൃക്കരിപ്പൂരിലെ ചുമട്ട് തൊഴിലാളി എന്‍. കഹാറിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തിയെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിനെതുടര്‍ന്ന് ടൗണിലും പരിസരങ്ങളിലും സംഘര്‍ഷം പടര്‍ന്നു. ബിജെപി തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി എടാട്ടുമ്മലിലെ എ.വി. സുധാകരന്റെ വീടിനും നിര്‍ത്തിയിട്ട അംബാസഡര്‍ കാറിനും നേരെ അക്രമമുണ്ടായി. വീടിന്റെ മുന്‍ ഭാഗത്തെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും കാറിന്റെ മൂന്ന് ഭാഗങ്ങളിലെയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വാഹനത്തിലെത്തിയ ഏഴംഗ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയംഗം നടക്കാവിലെ ടി.എം. നാരായണന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീയിട്ടു. റിക്ഷയുടെ മുകള്‍ഭാഗത്ത് പെട്രോള്‍ ഒഴിച്ച് തീ കൊടുത്തതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും ബൈക്കില്‍ എത്തിയ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തൃക്കരിപ്പൂര്‍ മൈത്താണിയിലെ ബിജെപി ബൂത്ത് എജന്റ് ആയിരുന്ന ടി.ടി. പവിത്രന്റെ വീടിന്റെ ജനല്‍ ചില്ല് ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകര്‍ത്തു. അക്രമ സംഭവങ്ങള്‍ അരങ്ങേറിയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം തൃക്കരിപ്പൂരില്‍ എത്തി. പിലിക്കോട് സ്കൂളില്‍ ക്യാമ്പ് ചെയ്തിരുന്ന കേന്ദ്ര സേന അംഗങ്ങളും വിവിധ സ്‌റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസും സ്ഥലത്തെത്തി.

മീലിയാട്ടെ തൈക്കീല്‍ ബിജെപി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഷെഡില്‍ ഉണ്ടായിരുന്ന കാരംസ് ബോഡിനും ഫര്‍ണിച്ചറുകള്‍ക്കും തീയിട്ടു. പിലിക്കോട് വയലിലെ ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് അനുഭാവി റിട്ട. അദ്ധ്യാപകന്‍ കെ.വി. ശശിധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ കത്തിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പിലിക്കോട് 105 നമ്പര്‍ ബൂത്തിലെ ബി എല്‍ ഒ ആയിരുന്നു ശശിധരന്‍. തെരെഞ്ഞെടുപ്പ് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്ക്, എല്‍ഐസി രേഖകളും സ്കൂട്ടറിനോടൊപ്പം കത്തിനശിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ജിനേഷിന് ഇന്ന് പുലര്‍ച്ചെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവങ്ങളില്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts