തൃക്കാക്കരയിലെ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം കാടുകയറി നശിക്കുന്നു

ekm-stateകാക്കനാട്: തൃക്കാക്കരയില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം കാടുകയറി നശിക്കുന്നു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ 15 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി നിര്‍മാണം ആരംഭിച്ച ഓപ്പണ്‍ എയര്‍ സ്റ്റേജാണ് ഒന്‍പത് കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രമായി തടസപ്പെട്ടു കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പാണ് ഈ സ്റ്റേജ് നിര്‍മാണം തുടങ്ങിയത്. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ചില കച്ചവടക്കാര്‍ ഈ സ്റ്റേജ് നിര്‍മാണത്തിനെതിരെ രംഗത്തുവരികയും കോടതി മുഖാന്തിരം സ്‌റ്റേ കൊണ്ടുവരികയും ചെയ്തതാണ് നിര്‍മാണം തടസപ്പെടാന്‍ കാരണം.

കടകള്‍ക്ക് മുന്നില്‍ സ്റ്റേജ് ഉയര്‍ന്നാല്‍ കച്ചവടങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അവരുടെ പരാതി. എന്നാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ പല കച്ചവടക്കാരും അനധികൃതമായി കൈയേറ്റം നടത്തിയിട്ടുള്ളവരാണ്. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നഗരസഭ തയാറാകുമെന്ന് അറിഞ്ഞപ്പോള്‍ സ്‌റ്റേജിനെതിരെ പരാതിയുള്ളവര്‍ പിന്‍വലിയുകയായിരുന്നു. എന്നിട്ടും സ്റ്റേജ് നിര്‍മാണം പുനരാരംഭിച്ചില്ല.ഷാജി വാഴക്കാല മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നപ്പോഴാണ്  ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം തുടങ്ങിയത്.

യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനു സ്‌റ്റേജ് നിര്‍മാണവും ഇരയാവുകയായിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ ഭരണസമിതിയില്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന കഠിനമായ ഗ്രൂപ്പുപോര് പല വികസന പദ്ധതികളെയും തടസപ്പെടുത്തിയിരുന്നു. ആദ്യം പി.ഐ. മുഹമ്മദാലിയും ഒരു വര്‍ഷം ഷാജി വാഴക്കാലയും ചെയര്‍മാന്‍മാരായി വന്നു. ഷാജി വാഴക്കാലയുടെ കാലത്താണ് കാക്കനാട് മുനിസിപ്പല്‍ പാര്‍ക്കും എന്‍ജിഒ ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജും നിര്‍മാണം തുടങ്ങിയത്. ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം ഇടയ്ക്കുവച്ചു തടസപ്പെടുകയായിരുന്നു.

എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷന്‍ ആള്‍ക്കൂട്ടങ്ങളുടെ സംഗമകവലയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു പൊതുവായ ആള്‍ക്കൂട്ടങ്ങള്‍ക്കും ഇത് സംഗമവേദിയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഒരു ഓപ്പണ്‍ എയര്‍ സ്റ്റേജ് അനിവാര്യമാണ്. യാഥാര്‍ഥ്യമാകുമ്പോള്‍ അത് നഗരസഭയുടെ മറ്റൊരു വരുമാനമാര്‍ഗവുമാവും. ഇപ്പോള്‍ നിര്‍മാണം പുനരാരംഭിക്കുന്നതിനു നിലവില്‍ തടസങ്ങള്‍ ഒന്നും ഇല്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പറയുന്നതെങ്കിലും ആരും താത്പര്യം എടുക്കുന്നില്ല. മുന്‍ ഭരണസമിതി തുടങ്ങിവച്ച പദ്ധതിയായതുകൊണ്ട് അതിന്റെ ക്രെഡിറ്റ് അവര്‍ക്കായിരിക്കുമെന്നതിനാലാണ് ഇപ്പോഴത്തെ മുനിസിപ്പല്‍ ഭരണസമിതി താത്പര്യമെടുക്കാത്തതെന്നൊരു സംസാരമുണ്ട്.

മൂന്നുവര്‍ഷം മുമ്പ് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം കരാറുകാരന്‍ തന്റേതല്ലാത്ത കാരണത്താല്‍ തടസപ്പെട്ടുപോയ നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ ചെയ്യാന്‍ തയാറാകുമോ എന്നതും പ്രശ്‌നമാണ്. ഉടന്‍ സ്റ്റേജ് നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ സ്‌റ്റേജിനായി ഉയര്‍ത്തിയിട്ടുള്ള ഒന്‍പത് കോണ്‍ക്രീറ്റ് തൂണുകള്‍ നശിക്കുകയും കാടുകള്‍ വളരുകയും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി ഇവിടം മാറുകയും ചെയ്യും.

പുതിയ ഭരണസമിതി ചുമതലയേറ്റിട്ട് ഒരു കൊല്ലം തികയാറായെങ്കിലും പഴയതും പുതിയതുമായ ഒരു പദ്ധതിക്കും തുടക്കം കുറിച്ചിട്ടില്ല. പഴയകാലത്തെ പോലെ തന്നെ എല്ലാം കടലാസ് പദ്ധതികളായി മാത്രം ഒതുങ്ങുകയാണ്. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ്, പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി, കീരേരിമല പൊതുശ്മശാന നവീകരണം, കാക്കനാട് ഫിഷ് മാര്‍ക്കറ്റ് നവീകരണം ഇവയെല്ലാം 20 വര്‍ഷം മുതല്‍ പഴക്കമുള്ള പദ്ധതികളാണ്. കടലാസ് പദ്ധതികളായി ഒതുങ്ങിയിരിക്കുന്ന ഈ പദ്ധതികള്‍ ഈ ഭരണസമിതിയുടെ കാലത്തെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ ജനങ്ങള്‍.

Related posts