തെരഞ്ഞെടുപ്പിലെ തോല്‍വി: തൃശൂരില്‍ കെപിസിസി തെളിവെടുപ്പു തുടങ്ങി

knr-congressസ്വന്തം ലേഖകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തെക്കുറിച്ചു പഠിക്കുന്നതിനായി കെപിസിസി നിയോഗിച്ച ഉപസമിതി തൃശൂരില്‍ തെളിവെടുപ്പ് ആരംഭിച്ചു.കെപിസിസി ഉപസമിതി അംഗങ്ങളായ ഭാരതിപുരം ശശി, എന്‍. വേണു ഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരടങ്ങിയ സമിതിയാണ് തെളിവെടുപ്പു നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. വടക്കാഞ്ചേരിയില്‍ നിന്ന് അനില്‍ അക്കര മാത്രമാണ് നേരിയ ഭൂരിപക്ഷത്തിനു വിജയിച്ചത്.

യുഡിഎഫിന്റെ കോട്ടകളെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പലയിടത്തും കനത്ത വിള്ളലുണ്ടായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി കുത്തക സീറ്റായിരുന്ന തൃശൂര്‍ മണ്ഡലം കൈവിട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി   യാവുകയും ചെയ്തു. തൃശൂര്‍ മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ച് സ്ഥാനാര്‍ഥിയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പരസ്യമായി രംഗത്തു വന്നിരുന്നു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് ഉണ്ടായിരുന്നില്ലെന്ന് കെപിസിസി യോഗത്തിലും ആരോപണം ഉയര്‍ന്നിരുന്നു.

പത്മജ വേണുഗോപാലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തോല്‍വിയുടെ മനോ     വിഷമംകൊണ്ടു പറയുന്നതാണെന്നു പറഞ്ഞുകൊണ്ട് തിരിച്ചടിച്ചതും പാര്‍ട്ടിയില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചാണ് കെപിസിസി സമിതി തെളിവെടുപ്പ് നടത്തുന്നത്. ഒരോ മണഡല  ത്തിലെയും സ്ഥാനാര്‍ഥികളില്‍ നിന്നും സമിതി തെളിവു ശേഖരിക്കുന്നുണ്ട്. സ്ഥാനാര്‍ ഥികള്‍ക്കു പുറമേ ഡിസി  സി പ്രസിഡന്റടക്കമുള്ള ഭാരവാഹികള്‍, ജില്ലയില്‍ നിന്നുള്ള കെപിസിസി അംഗ ങ്ങള്‍ എന്നിവരുമായും ഉപസമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഉപസമിതി കാണുന്നുണ്ട്. ഒറ്റദിവസം കൊണ്ട് തൃശൂരിലെ തെളിവെടുപ്പ് ഉപസമിതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Related posts