പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം വഴിമുട്ടിയതു പോലെ സമരങ്ങളും നിലയ്ക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ ഭരണ -പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാരും സ്ഥാനാര്‍ഥികളും ജിഷ വധക്കേസിലെ പ്രതിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ടു പോയിരുന്നു. ഇതില്‍ പലതും ഇപ്പോള്‍ അവസാനിപ്പിച്ച മട്ടാണ്.
എന്നാല്‍, എല്‍ഡിഎഫിന്റെ രാപകല്‍ സമരം മാത്രമാണ് ഇപ്പോള്‍ തുടരുന്നത്. ഇതിലും ആളുകളുടെ എണ്ണം കുറഞ്ഞു. ജിഷയുടെ മാതാവ് ഇപ്പോഴും പെരുമ്പാവൂര്‍ താലൂക്ക്ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണുള്ളത്. പോലീസ് കാവലും ഇല്ല. ആശുപത്രിയില്‍നിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാതെയാണ് രാജേശ്വരിയമ്മ കഴിയുന്നത്. വീടു പണി തുടരുന്നുണ്ട്. പഴയ വീട് പോലീസ് സീല്‍ ചെയ്തതിനാല്അവിടേക്ക്പോകാന് കഴിയില്ല. ഈ കുടുംബത്തിന് വിവിധ ഭാഗങ്ങളില്‍നിന്നും ലക്ഷങ്ങള്‍ കളക്ടറുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. എങ്കിലും ഈ തുക ഇവരുടെ കൈകളിലേക്ക്എത്തിയിട്ടില്ല. ജിഷ കൊല ചെയ്യപ്പെട്ടിട്ട് 25 ദിവസം പിന്നിടുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്വേഷണ സംഘവും തണുത്ത മട്ടിലാണ്.
ഇന്നലെയാണ് വീണ്ടും അന്വേഷണ സംഘം വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. എങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് അറിയുന്നത്. പുതിയ സര്‍ക്കാരിന്റെ ആദ്യ നടപടിയും ജിഷവധം തന്നെ. അല്ലെങ്കില്എല്ഡിഎഫിന്റെ രാപകല്‍ സമരം പിന്‍വലിക്കാന്‍ കഴിയാതെ വരും. ഒരു ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കേസിന്റെ അന്വേഷണ ചുമതല നല്‍കാനാണ് തീരുമാനം. അതോടെ പഴയ അന്വേഷണ സംഘം മാറും. വീണ്ടും ആദ്യം മുതല്‍ കേസിന്റെ അന്വേഷണം നടത്തേണ്ടി വരുമെന്നാണ് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.