തോമസ് മാഷിന് ഇന്ന് എഴുപതാം പിറന്നാള്‍

EKM-KVTHO-MASകൊച്ചി: വയസ് എഴുപതിലെത്തിയെങ്കിലും കെ.വി.തോമസ് മാഷിന് പിറന്നാള്‍ ദിനത്തില്‍ പ്രത്യേകിച്ച് ആഘോഷങ്ങളില്ല.ഇത്തവണ മക്കളും പേരകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ നാട്ടില്‍ തന്നെ ഉള്ളത് കൊണ്ട് ആഘോഷങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുത്തു.  രാവിലെ കുമ്പളങ്ങി സെന്റ് പീറ്റേര്‍സ് പളളിയില്‍ പ്രാര്‍ത്ഥന. ഇതിനിടയില്‍ മാഷ് നേരേ പോകുന്നത് ചൂണ്ടയിടാനാണ്. തറവാട് വീടിനോട് ചേര്‍ന്ന് കായലില്‍ കരിമീന്‍ ഇഷ്ടം പോലെയുണ്ട്.

ചൂണ്ടയിട്ടാല്‍ വീട്ടില്‍ കറിവെക്കാനുള്ളത് കിട്ടും, പിടിക്കുന്ന കരിമീന്‍ ഭാര്യ ഷേര്‍ളി മീനിന്റെ ചെതുമ്പല്‍ കളയാതെ പ്രത്യേക രീതിയില്‍ തയ്യാറാക്കും, മാഷിന് ഏറെ ഇഷ്ടമുള്ള വിഭവങ്ങളിലൊന്നാണിത്. നേരത്തെ മാഷ് വല വീശുമായിരുന്നു. വലയില്‍ കിട്ടാത്ത മീനുകളെ കായലില്‍ ഇറങ്ങി തപ്പി പിടിക്കും. അതേപോലെ കല്ലിന്റെ ഇടയില്‍ നിന്നും ഞണ്ടുകളെയും മീനിനെയും പിടിക്കുന്ന രീതി മാഷിന് സുപരിചിതം. മാഷ് ഒരു യഥാര്‍ത്ഥ കമ്പളങ്ങിക്കാരനാകുന്നു. ഇത് പറയാന്‍ മാഷിന് മടിയേതുമില്ല.

കുമ്പളങ്ങി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച മാഷ് കരുണാകരന്റെ നിഴലായി പിന്നീട് എ.കെ.ആന്റണിയുടേയും, സോണിയ ഗാന്ധിയുടേയും വിശ്വസ്തനാകുന്നതും പാര്‍ട്ടി കണ്ടു. കേരളത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാഷിന്റെ അഭിപ്രായത്തിന് നേതൃത്വം കാതോര്‍ത്തു. കഴിഞ്ഞ യുപിഎ മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനവും മാഷിന്റെ കൈയ്യില്‍ ഭദ്രം.

ഭരണം നഷ്ടപ്പെട്ടിട്ടും നിലവില്‍ മൂന്നാം തവണയും പിഎസി ചെയര്‍മാന്‍ സ്ഥാനവും മാഷിനെ തേടിയെത്തി. ഈ എഴുപതിലും മാഷിന് എന്താണ് പറയാനുള്ളതെന്തെന്ന് ചോദിച്ചാല്‍ എല്ലാവരോടും സന്തോഷമായിരിക്കുക അപ്പോള്‍ നമുക്ക് തന്നെ മനസ്സിന് സ്വസ്ഥത കൈവരും. പിന്നെ എല്ലാം ഗുരുവായൂരപ്പന്റെയും വേളാങ്കണ്ണി മാതാവിന്റെയും അനുഗ്രഹം എന്ന് പറഞ്ഞ് തോമസ് മാഷ് പുഞ്ചിരിക്കുന്നു.

Related posts