ചാലക്കുടി/ തൃശൂര്‍: കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മണിയുടെ ഭാര്യ നിമ്മി. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ശക്തമാകുന്നതിനിടെ ഇതാദ്യമായാണ് നിമ്മി മണിയുടെ മരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്.
മണിക്ക് കരള്‍രോഗമുള്ളതായി തനിക്കറിയില്ലായിരുന്നുവെന്നും തന്നോട് അതെക്കുറിച്ച് മണി പറഞ്ഞിട്ടില്ലെന്നും നിമ്മി പറയുന്നു. മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളുവെന്നാണ് നിമ്മി പറയുന്നത്. ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും നിമ്മി കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കള്‍ മദ്യം നല്‍കുന്നതില്‍ തങ്ങളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും നിമ്മി പറഞ്ഞു. തങ്ങളുടെ കുടുംബബന്ധത്തില്‍ പ്രശ്്‌നങ്ങളുണ്ടായിരുന്നില്ലെന്നും നിമ്മി വിശദീകരിച്ചു.
മണിക്ക് ശത്രുക്കളുണ്ടോയെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങളെല്ലാം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കിയിരുന്നതായും നിമ്മി വെളിപ്പെടുത്തി. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്നും നിമ്മി ആവശ്യപ്പെട്ടു. മണി ഒരു മാസമായി വീട്ടില്‍ വന്നിരുന്നില്ലെന്നത് ശരിയാണെന്നും നിമ്മി വിശദീകരിച്ചു. പിറന്നാള്‍ ദിനമായ ജനുവരി ഒന്നിനും അതിനു ശേഷം വിവാഹവാര്‍ഷികത്തിനും വീട്ടിലെത്തിയിരുന്നതായും നിമ്മി പറഞ്ഞു.
പിറന്നാള്‍ ആഘോഷം പാഡിയിലായിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. കേക്ക് മുറിക്കലും മധുരം പങ്കിടലും പ്രാവിനെ പറത്തലുമുണ്ടായിരുന്നു. അതില്‍ തങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഫെബ്രുവരി 4ന് വിവാഹവാര്‍ഷികത്തിന് പുറത്തുപോയി പലയിടത്തും പോയി ആഘോഷിച്ചിരുന്നുവെന്നും നിമ്മി വെളിപ്പെടുത്തി. മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങിനെ കണ്ടെത്തിയെന്ന് അന്വേഷിക്കണം. ബിയര്‍ കഴിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും നിമ്മി പറഞ്ഞു.
ഔട്ട്ഹൗസില്‍ ചാരായം ഉപയോഗിക്കാറുണ്ട്
മണിയുടെ ഔട്ട്ഹൗസില്‍ ചാരായം ഉപയോഗിക്കാറുണ്ടെന്ന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരില്‍ നിന്നാണ് ചാരായം ഉപയോഗിക്കുന്നത് സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഔട്ട്ഹൗസായ പാഡിയില്‍ അബോധവാസ്ഥയിലാകും മുമ്പ് മണി ചാരായം കഴിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സുഹൃത്തുക്കളില്‍ ചിലര്‍ വന്ന് പാഡി വൃത്തിയാക്കി അതിനുള്ളിലെ ചില സാധനങ്ങള്‍ കവറിലാക്കി കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.
മണിയെ കാണാന്‍ പാഡിയില്‍ സ്‌പെഷ്യല്‍ അതിഥികളെത്തുമ്പോഴാണ് ചാരായം കൊണ്ടുവരാറുള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. മണി ചാരായം കുടിക്കാറില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
കസ്റ്റഡിയിലെടുത്തവരുടെ എണ്ണം ആറായി, മുരുകന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് പുറമെയാണ് ഇപ്പോള്‍ മൂന്നുപേരെക്കൂടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെക്കൂടി വിളിപ്പിച്ചതെന്നാണ് സൂചന. വാറ്റുചാരായം പാഡിയിലെത്തിച്ചവരടക്കമുള്ളവരാണ് കസ്റ്റഡിയിലെന്നും സൂചനയുണ്ട്.
മണിയുടെ ജീവനക്കാരായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. പാഡി വൃത്തിയാക്കിയത് ഇവരാണ്. ഇവര്‍ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മുരുകനെ ഒഴിവാക്കാന്‍ സഹോദരനും മറ്റും പറഞ്ഞെങ്കിലും മണി കേട്ടില്ല. പാഡിയിലെ ഭക്ഷണം പാകം ചെയ്യുന്നത് മുരുകനാണ്. കസ്റ്റഡിയിലുള്ള വിപിന്‍ നിമ്മിയുടെ ബന്ധുവാണ്. മദ്യം എത്തിച്ചുകൊടുക്കാറുള്ളത് വിപിനും കൂട്ടരും ചേര്‍ന്നാണ്.
സംശയങ്ങള്‍ ന്യായമെന്ന് മണിയുടെ ഡ്രൈവര്‍
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാഗങ്ങള്‍ പ്രകടിപ്പിക്കുന്ന സംശയം ന്യായമെന്ന് മണിയുടെ ഡ്രൈവര്‍ പീറ്റര്‍. സാബു മദ്യപിച്ചിരുന്നുവെന്നും പീറ്റര്‍ വെളിപ്പെടുത്തി. സാബു മദ്യപിച്ചിരുന്നതുകൊണ്ടാണ് പാഡിയില്‍ നിന്നും കാറില്‍ സാബുവിനെ കൊണ്ടുവിട്ടതെന്നും എത്ര മാത്രം മദ്യപിച്ചിരുന്നുവെന്ന് അറിയില്ലെന്നും കാറില്‍ കയറിയ ഉടന്‍ സാബു കിടന്നുറങ്ങിയെന്നും പീറ്റര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇടുക്കി ജാഫറടക്കമുള്ളവര്‍ പാഡിയിലുണ്ടായിരുന്നതായും പീറ്റര്‍ പറഞ്ഞു.
പിറ്റേദിവസം തിരുവനന്തപുരത്ത് അടിയന്തിരമായി എത്തേണ്ടതുള്ളതിനാലാണ് സാബു തിരക്കിട്ട് പോകാന്‍ നിന്നതെന്നും സ്വന്തം വണ്ടിയോടിക്കാന്‍ സാധിക്കാത്തുകൊണ്ട് ഏതെങ്കിലും ഡ്രൈവറെ കിട്ടുമോ എന്ന്് തിരക്കിയപ്പോള്‍ എന്റെ ഡ്രൈവറെ കൊണ്ടുപൊയ്‌ക്കോളൂവെന്ന് മണി തന്നെയാണ് പറഞ്ഞതെന്നും അങ്ങിനെയാണ് താന്‍ സാബുവിനെ കാറില്‍ കൊണ്ടുപോയതെന്നും പീറ്റര്‍ പറയുന്നു. തിരുവനന്തപുരം വരെ കൊണ്ടുവിടാന്‍ പറ്റുമോ എന്ന് സാബു ചോദിച്ചെങ്കിലും അതിന് താത്പര്യമില്ലാത്തതിനാല്‍ തയ്യാറായില്ലെന്നും രാവിലെ മണിക്ക് ഒരിടത്ത് പോകാനുണ്ടെന്ന് പറഞ്ഞ് താന്‍ എറണാകുളത്തുനിന്നും മടങ്ങുകയായിരുന്നുവെന്നും പീറ്റര്‍ പറഞ്ഞു. മണിക്ക് മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് കുടുംബവും സുഹൃത്തുക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പീറ്റര്‍ സമ്മതിച്ചു. മണി അബോധാവസ്ഥയിലായതും ആശുപത്രിയിലായതും തന്നെ അറിയിച്ചില്ലെന്നും പീറ്റര്‍ പറഞ്ഞു.
മണിയുടെ മരണം; പ്രത്യേക പരാതി നല്‍കും
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് പ്രത്യേക പരാതി നല്‍കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നതിന് ശേഷമേ പരാതി നല്‍കുകയുള്ളു. മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയത് എങ്ങിനെയാണെന്ന് അന്വേഷിക്കണമെന്ന് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മീഥൈല്‍ ആല്‍ക്കഹോള്‍ മണിയുടെ രക്തത്തില്‍ അനുവദനീയമായതിനേക്കാള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിരുന്നുവെന്ന് മണിയെ അവസാനമായി ചികിത്സിച്ച കൊച്ചിയിലെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നോടു പറഞ്ഞിരുന്നതായും രാമകൃഷ്ണന്‍ വെളിപ്പെടുത്തി. പാഡിയില്‍ മണിയോടൊപ്പം അവസാനം ഭക്ഷണം കഴിക്കുകയും ഒത്തുകൂടുകയും ചെയ്ത മറ്റാരിലും കാണാത്ത മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങിനെ മണിയുടെ ശരീരത്തില്‍ മാത്രം കാണാനിടയായി എന്നും രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു. എന്താണ് മണി കഴിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചിട്ട് അവരൊന്നും കൃത്യമായ ഉത്തരം തന്നില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. മണിക്ക് മദ്യം നല്‍കരുതെന്ന് മണിയുടെ സുഹൃത്തുക്കളോട് പലതവണ നിര്‍ബന്ധപൂര്‍വം പറഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു.
പാഡിയില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മണിയെ സമീപത്തെ നേഴ്‌സിനെ കൊണ്ടുവന്ന് മയങ്ങാനുള്ള മരുന്നു നല്കിയാണ് കൊണ്ടുപോയതെന്നും പിന്നീടാണ് തങ്ങളെ അറിയിച്ചതെന്നും തങ്ങളെത്തുമ്പോള്‍ മണി അബോധാവസ്ഥയിലായിരുന്നുവെന്നും രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
സാബുവിനെതിരേ ആ പോസ്റ്റിട്ടതാര്, സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതം
കലാഭവന്‍ മണിയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകാന്‍ കാരണം നടനും ടിവി അവതാരകനുമായ സാബുവിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്ന പോസ്റ്റാണ്. സാബു നല്‍കിയ മദ്യം കഴിച്ചാണ് മണി മരിച്ചതെന്ന വ്യാജവാര്‍ത്ത ഒരു ചാനലിന്റെ പേരില്‍ വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഈ പോസ്റ്റിനു പിന്നില്‍ ആരാണെന്ന അന്വേഷണം സൈബര്‍ സെല്‍ ഊര്‍ജിതമാക്കായിട്ടുണ്ട്. മണിയെ അബോധാവസ്ഥയില്‍ പാഡിയില്‍ കണ്ടെത്തുമ്പോള്‍ കൂടെ നടന്‍ ഇടുക്കി ജാഫര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് തുടക്കം മുതല്‍ പറഞ്ഞിരുന്നതെങ്കിലും അതിലൊന്നും സാബുവിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. സാബുവിന്റെ പേര് വാട്‌സ് ആപ്പിലുടെ പ്രചരിച്ചതോടെയാണ് പോലീസ് സാബുവിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മണിക്കൊപ്പം സാബുവുണ്ടായിരുന്നുവെന്ന്് വ്യക്തമായി അറിയാവുന്ന ആരോ ആണ് ആ വാട്‌സ്ആപ് പോസ്റ്റിന് പിന്നിലെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ആരാണ് ഇത് പോസ്റ്റു ചെയ്തതെന്ന് എത്രയും വേഗം കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസിന്റെ സൈബര്‍ വിംഗ്.
വ്യാജവാര്‍ത്തക്കെതിരെ ചാനലും സാബുവും പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസ് അന്വേഷണത്തില്‍ വഴിത്തിരിവും പുതിയ സംഭവവികാസങ്ങളുമുണ്ടായത് ഈ വാട്‌സ് അപ് പോസ്റ്റിനെ തുടര്‍ന്നാണ് എന്നതുകൊണ്ടുതന്നെ ഇത് നിര്‍ണായകമാണ്.
മെഥനോള്‍ കലര്‍ന്നതോ കലര്‍ത്തിയതോ ആകാമെന്ന് എക്‌സൈസ്
മണിയുടെ പാഡിയില്‍ എത്തിയ ചാരായത്തില്‍ മെഥനോള്‍ കലര്‍ന്നതോ കലര്‍ത്തിയതോ ആകാമെന്ന് എക്‌സൈസ് സംഘം. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതിന്റെ വിദഗ്ധാഭിപ്രായം അറിയുന്നതിന് പോലീസ് സംഘം എക്‌സൈസിന്റെ അഭിപ്രായം ആരായുകയായിരുന്നു.