ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

klm-tankerചാത്തന്നൂര്‍: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി ടാങ്കര്‍ ലോറികളുടെ സഞ്ചാരം. ടാങ്കര്‍ ലോറികള്‍ അപകടങ്ങളില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ഗ്യാസ് ഉള്‍പ്പടെ തീ പിടിത്തവും അപകടങ്ങളും ഉണ്ടാക്കുന്ന ഇന്ധനവുമായി ദേശീപാതയിലുടെ ടാങ്കര്‍ ലോറികള്‍ മരണപാച്ചില്‍ നടത്തുകയാണ്. ഇവ അപകടങ്ങളില്‍പെടുന്നത് പതിവായിട്ടും അധികൃതര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെന്ന് പരാതിയുണ്ട്. രാത്രിയും പകലും വ്യത്യാസമില്ലാതെ ദേശീയപാത ടാങ്കര്‍ ലോറികള്‍ കൈയടിക്കിയിരിക്കുകയാണ്. പകല്‍ ടാങ്കര്‍ ലോറികള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.

രാത്രിയില്‍ ഇവ ദേശീയപാതയില്‍ മത്സരിച്ചാണ്  സര്‍വീസ് നടത്തുന്നത്. രാത്രി പത്തുമുതല്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറികളുടെ മത്സര ഓട്ടമാണ്. സ്‌ഫോടന വസ്തുക്കളായ ഇന്ധനങ്ങളുമായി മത്സര ഓട്ടം നടത്തുന്ന ടാങ്കറുകളാണ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ദിവസം വിമാന ഇന്ധനവുമായിവന്ന ടാങ്കര്‍ ലോറി  പാരിപ്പളളി തെറ്റികുഴിയില്‍ വച്ച് പുലര്‍ച്ചെ മറ്റൊരു ലോറിയുടെ പിന്നില്‍  ഇടിച്ച് അപകടം ഉണ്ടായി. ടാങ്കര്‍ ലോറിയുടെ ഒരു അറ പെട്ടി ഇന്ധനം റോഡിലൊഴുകി.ഇതുമൂലം ദേശീപാതയിലെ ഗതാഗതം തടസപ്പെട്ടു. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നും വിദഗ്ധര്‍ എത്തി റോഡ് കഴുകി വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

മുമ്പും പാരിപ്പളളി തെറ്റികുഴിയല്‍ രാസവസ്തുക്കളുമായി പോയടാങ്കര്‍ ലോറിയില്‍ നിന്നും പൈപ്പ് പൊട്ടി രാസലായനി റോഡില്‍ ഒഴുകുകയും ഇതിന്റെ രൂക്ഷ ഗന്ധം ശ്വസിച്ച്‌സമീപ പ്രദേശങ്ങളിലെ പലരും ആശുപത്രിയിലാവുകയും ചെയ്തിരുന്നു. മുന്‍പ് കരുനാഗപ്പളളിയില്‍  ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ചിരുന്നു. സുരക്ഷിതമല്ലാത്ത വിധം ദേശീയപാതവഴി ടാങ്കര്‍ ലോറികളുടെ യാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമായിട്ടും നടപടിയുണ്ടാകുന്നില്ല. അധികൃതര്‍ ഈ അപകടങ്ങള്‍കണ്ടില്ലെന്ന് നടിക്കുകയാണ് .

Related posts