ദേശീയപാതയ്ക്ക് അക്വയര്‍ചെയ്ത ഭൂമിയില്‍ അനധികൃത നിര്‍മാണം

kkd-kaiettamവടകര: ദേശീയപാതയ്ക്കായി അക്വയര്‍ചെയ്ത ഭൂമിയില്‍ കോടതി ഉത്തരവ് മറികടന്ന്് അനധികൃത കെട്ടിടനിര്‍മാണമെന്ന് പരാതി. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡിലാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് എല്ലാ നിയമങ്ങളും കാറ്റിപറത്തിയുള്ള  നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ സ്ഥലം മണ്ണിട്ട് നികത്തുകയോ ഇവിടെ കെട്ടിടം പണിയുകയോ ചെയ്യരുതെന്ന് വടകര മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പണി തുടരുകയായിരുന്നു.

ഇക്കാര്യങ്ങള്‍ കാണിച്ച് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിക്ക് സമീപവാസി രേഖാമൂലം പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ചെയ്തു. മൂന്നുമാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമില്ല. രാവും പകലും തകൃതിയായി പ്രവൃത്തി പുരോഗമിക്കുകയാണ്.

ജില്ലാ ടൗണ്‍പ്ലാനിംഗ് ഓഫീസില്‍ നിന്നും കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നു പറയുന്നു ദേശീയപാത വികസനത്തിനായി ജില്ലാഭരണകൂടവും സര്‍ക്കാറും സര്‍വേകളുമായി മുന്നോട്ടുപോകുമ്പോഴാണ് അക്വയര്‍ചെയ്ത ഭൂമിയില്‍തന്നെ അനധികൃത കെട്ടിടങ്ങള്‍ ഉയരുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടതി വിധി കാറ്റില്‍പറത്തിയുള്ള കെട്ടിട നിര്‍മാണം അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

Related posts