ദേശീയ കൈത്തറി ദിനം കടന്നുപോയി; കൈത്തറി മേഖലയുടെ ദുരിതങ്ങളറിയാതെ

kkd-kaithariനാദാപുരം: കൈത്തറി തൊഴിലാളികളുടെ ദുരിതങ്ങളും പ്രയാസങ്ങളും അറിയാതെ ദേശീയ കൈത്തറി ദിനം കടന്ന് പോയി. ആഗസ്ത് ഏഴിനാണ് ദേശിയ കൈത്തറി ദിനമായി ആഘോഷിക്കുന്നത്. കൈത്തറി തൊഴിലാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ ഇത്തവണയും അധികീരികളറിയാതെ ചുമരുകള്‍ക്കുളളില്‍ ഒതുങ്ങി.2012 മുതല്‍ സംസ്ഥാനത്തെ വിവിധ കൈത്തറി സൊസൈറ്റികള്‍ വിറ്റഴിച്ച വിവിധ ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട റിബേറ്റ് തുക പോലും ഇതുവരെ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.ഇതേ തുടര്‍ന്ന് മിക്ക കൈത്തറി സൊസൈറ്റികളും അടച്ച് പൂട്ടലിന്റെ പടിവാതുക്കലിലാണ്.ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട തുക എട്ട് മാസമായി നിലച്ചിട്ട്്.

സംസ്ഥാനത്ത് 5 ലക്ഷത്തോളം തൊഴിലാളികളാണ് കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്നത്.തുച്ഛമായ വരുമാനമാണ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്.ഉത്സവ സീസണുകളിലുളള വിറ്റുവരവാണ് സ്ഥാപനങ്ങളെ താങ്ങി നിര്‍ത്തുന്നത്.മറ്റ് സമയങ്ങളില്‍ നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ട മാര്‍ക്കറ്റ് ലഭ്യമാക്കാത്തത്് കൈത്തറിയെ തളര്‍ത്തുകയാണ്. ചില സ്ഥാപനങ്ങളാകട്ടെ നില നില്‍പ്പിനായി സ്വന്തം നിലക്ക് സ്റ്റാളുകളിലൂടെ വില്‍പന നടത്തുകയാണ് പതിവ്. വേതന വര്‍ദ്ധനവോ മറ്റ് തരത്തിലുളള ആനുകൂല്യങ്ങളോ ഇവര്‍ക്ക് വേണ്ട രീതിയില്‍ ലഭിക്കാത്തത് കൈത്തറി മേഖലയിലെ പ്രതിസന്ധിയില്‍ തളളിയിരിക്കുകയാണ് .

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് യാതൊരു വിധ ക്ഷേമ പദ്ധതികളും തൊഴിലാളികള്‍ക്ക് ലഭിച്ചില്ലെന്ന് സൊസൈറ്റികള്‍ പറയുന്നു.നേരത്തെ ഓടം ,നല്ലി തുടങ്ങിയ നെയ്ത്ത്് ഉപകരണങ്ങള്‍ സബ്‌സിഡിയായി നല്‍കിയിരുന്നു ഇത് നിലച്ചിട്ട് വര്‍ഷങ്ങളായി.മേഖലയില്‍ തൊഴിലെടുക്കുന്ന മിക്കവരുടേയും ദിവസ വരുമാനം 200ല്‍ താഴെയാണ്.പുതു തലമുറ മാന്യമായ വേതനം ലഭിക്കാത്തതിനാല്‍ കൈത്തറി മേഖലയിലേക്ക് കടന്ന് വരാത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്.കോഴിക്കോട് ജില്ലയില്‍ 40 കൈത്തറി  സൊസൈറ്റികളാണ് നിലവിലുളളത്. ഇതില്‍ കോഴിക്കോട് ,വടകര,ചോമ്പാല,മണിയൂര്‍,കൊയിലാണ്ടി എന്നിവയാണ് പ്രധാനപ്പെട്ടത്.

ഇവയാകട്ടെ നിലനില്‍പ്പിനായി കിതക്കുകയാണ് എടച്ചേരിയിലെ അജയ് വീവേഴ്‌സ് കോ ഒപ്പറേറ്റീസ് സൊസൈറ്റിയില്‍ 60 തോളം തറികളില്‍ നേരത്തെ വസ്ത്രങ്ങള്‍ നെയ്തിരുന്നു എന്നാല്‍ ഇന്ന് 24 തറികളിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.ഇത്തരത്തില്‍ വന്‍ തോതില്‍ മിക്ക സൊസൈറ്റികളിലില്‍ നിന്നും തൊഴിലാളികള്‍  പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിഞ്ഞ് പോയിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്തതിനാല്‍ അറ്റകുറ്റ പണി നടത്താന്‍ പോലും കഴിയാതെ  കൈത്തറി സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്.

Related posts