ദേശീയ ജലപാത ഏറ്റുമാനൂരിന്റെ വികസനത്തിന് നാന്ദിയാകും: ജോസ് കെ. മാണി എംപി

jose-k-maniഏറ്റുമാനൂര്‍: ആലപ്പുഴ-കോട്ടയം-അതിരമ്പുഴ ദേശീയ ജലപാത-9 യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ വികസനത്തിന്റെ കേന്ദ്രമായി അതിരമ്പുഴയും ഏറ്റുമാനൂരും മാറുമെന്ന് ജോസ് കെ.മാണി എംപി. ഏറ്റുമാനൂര്‍ മീഡിയ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് പാസാക്കി ഏപ്രില്‍ 12-നു നിലവില്‍വന്ന ദേശീയ ജലപാതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പുതുതായി അനുവദിച്ച നാലു ജലപാതകളിലൊന്നാണ് ആലപ്പുഴ-കോട്ടയം-അതിരമ്പുഴ ദേശീയ ജലപാത-9. പെണ്ണാര്‍ തോടിന്റെ ആരംഭസ്ഥാനമായ അതിരമ്പുഴ ചന്തക്കുളത്തിലാണ് ജലപാത അവസാനിക്കുന്നത്. ഈ പാത സംബന്ധിച്ച് ഇപ്പോള്‍ നടന്നുവരുന്ന സാധ്യതാപഠനം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ റോഡ് വികസനത്തിന് പരിമിതികളുണ്ടായിരിക്കെ ചരക്കുനീക്കത്തിന് ജലപാതകളെ ആശ്രയിക്കേണ്ടസാഹചര്യമാണുള്ളത്. ജലപാതകള്‍ ദേശീയനിലവാരത്തില്‍ നവീകരിക്കപ്പെടുന്നതോടെ വേഗത്തിലും കുറഞ്ഞ ചെലവിലും ചരക്കുനീക്കം സാധ്യമാകുമെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു. ദേശീയ റോഡ് ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് ഏറ്റുമാനൂര്‍-നീണ്ടൂര്‍-ചേര്‍ത്തല റോഡും ഇതിനോടു ചേര്‍ന്ന് പനമ്പാലം-നീണ്ടൂര്‍ റോഡും നവീകരിക്കുന്നതിനു ശിപാര്‍ശ ചെയ്തിട്ടുണ്ട്. ദേശീയപാതയില്‍നിന്ന് ഏറ്റുമാനൂരില്‍ എംസി റോഡിലേക്കുള്ള പാതയാണ് വികസിപ്പിക്കുന്നത്.

പാത ഇരട്ടിപ്പിക്കലിനൊപ്പം ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷന്റെ സ്ഥാനമാറ്റവും യാഥാര്‍ഥ്യമാകും. ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡിനും ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡിനും മധ്യത്തിലേക്ക് റെയില്‍വേസ്റ്റേഷന്‍ മാറ്റിസ്ഥാപിക്കുന്നത് യാത്രക്കാര്‍ക്ക് സൗകര്യമാകും. ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡിലെ മേല്‍പാലം പുനര്‍നിര്‍മിക്കും. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഏറ്റുമാനൂരില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനാകും. സ്ഥലമെടുപ്പ് സംബന്ധിച്ച സാങ്കേതികപ്രശ്‌നം പരിഹരിച്ചാലുടന്‍ കാരിത്താസ് മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിക്കും.

ഏറ്റുമാനൂരിന്റെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ അനിവാര്യമാണ്. വിവിധ മേഖലകളിലെ വികസനസാധ്യതകള്‍ കൂട്ടായ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുകയും വിദഗ്ധരുടെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയും വേണം. വികസനം സംബന്ധിച്ച ജനകീയ കൂട്ടായ്മകളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കണമെന്നു ജോസ് കെ.മാണി എംപി പറഞ്ഞു.    ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പുല്ലാട്ട്, അതിരമ്പുഴ പഞ്ചായത്തംഗം ജോഷി ഇലഞ്ഞിയില്‍ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.

Related posts