ദേശീയ പുരസ്കാര നിറവില്‍ ക്രിസ്‌റ്റോ ടോമി! എന്‍ജിനീയര്‍ ആകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച ചെറുപ്പക്കാരന്‍ ഇന്ന് മലയാള സിനിമയിലേക്കു കടക്കാനുള്ള തിരക്കഥയുടെ പണിപ്പുരയില്‍

Christoദേശീയ പുരസ്കാര നിറവിലാണ് എറണാകുളം വാഴക്കാലയിലെ പുല്ലുകാട്ട് വീട്. ഇക്കൊല്ലത്തെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ക്രിസ്റ്റോ ടോമിയിലൂടെയാണ് ഇവിടേക്ക് ഈ സന്തോഷം എത്തിയിരിക്കുന്നത്.

എന്‍ജിനീയര്‍ ആകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച ഈ ചെറുപ്പക്കാരന്‍ ഇന്ന് മലയാള സിനിമയിലേക്കു കടക്കാനുള്ള സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണ്.  പഠനകാലത്തു തന്നെ ലഭിച്ച ദേശീയ പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് ക്രിസ്‌റ്റോ ടോമി. സിനിമയെ ഗൗരവമായി കാണുന്ന ക്രിസ്‌റ്റോയ്ക്ക് നല്ല സ്വതന്ത്ര ചിന്താഗതിയുള്ള ചിത്രങ്ങള്‍ ചെയ്യണമെന്ന് പറയുന്നു. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹം അദ്ദേഹം തുറന്നു പറയുന്നു. ദേശീയ പുരസ്കാരം മികച്ച സിനിമകള്‍ ചെയ്യുന്നതിനുള്ള പ്രോത്സാഹനമായി ക്രിസ്‌റ്റോ ടോമി കരുതുന്നു. ഉടന്‍തന്നെ ഒരുമികച്ച സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നു ക്രിസ്‌റ്റോ.

സിനിമയെ സ്‌നേഹിച്ചുതുടങ്ങിയത്

ചങ്ങനാശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ പഠനം. പ്ലസ്ടു പഠനകാലത്ത് ആരംഭിച്ചതാണ് സിനിമയോടുള്ള താത്പര്യം. ലോകസിനിമകളും പരന്ന വായനയും സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. സിനിമ സംവിധായകനാകണം പഠിക്കണം എന്ന ആഗ്രഹം കുടുംബം ആദ്യം എതിര്‍ത്തിരുന്നു. പ്ലസ്ടു പഠനം കഴിഞ്ഞതോടെ എന്‍ജിനിയറിംഗിന് ചേരാന്‍ വീട്ടുകാരുടെ നിര്‍ബന്ധം ഉണ്ടായിരുന്നു.

ഒടുവില്‍ ക്രിസ്‌റ്റോയുടെ ആഗ്രഹത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദപഠനം. തുടര്‍ന്ന് കോല്‍ക്കത്ത ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്. സിനിമയെ ഗൗരവമായി പഠിക്കണമെന്ന ആഗ്രഹമാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അതോടെമാറി. ആദ്യ ദേശീയ പുരസ്കാരം എത്തിയതോടെ എല്ലാവരുടെ ഇടയില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു. ഇപ്പോള്‍ വീട്ടുകാരാണ് ഏറ്റവും നല്ല പിന്തുണ.

കാമുകി

കോല്‍ക്കത്ത സത്യജിത്ത് റായി ഇന്‍സ്റ്റിറ്റിയൂട്ടിലെ സിനിമ പഠനത്തിന്റെ ഭാഗമായി നിര്‍മിച്ച ‘കാമുകി’എന്ന ചിത്രത്തിനാണ് ക്രിസ്റ്റോയ്ക്ക് പുരസ്കാരം ലഭിച്ചത്. കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ഥിനി തന്റെ കാമുകനെത്തേടിപ്പോകുന്ന കഥ പറയുന്ന കാമുകി എന്ന ഹൃസ്വചിത്രമാണ് ക്രിസ്റ്റോയെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയ ചിത്രം.  24 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായി ചിത്രീകരിച്ചത് കോല്‍ക്കത്തയിലാണ്. കേരളത്തില്‍ നിന്നുള്ള അഭിനേതാക്കളെ കോല്‍ക്കത്തയില്‍ എത്തിച്ചാണ് ചിത്രീകരണം നടത്തിയത്. പന്ത്രണ്ടു ദിവസങ്ങള്‍ എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഇത് രണ്ടാമത്തെ പുരസ്കാരം

ദേശീയ അവാര്‍ഡ് ഇതിനു മുമ്പും ക്രിസ്റ്റോയുടെ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ക്രിസ്റ്റോ ടോമിയെ മുമ്പും തേടിയെത്തിയിരുന്നു. പഠനത്തിന്റെ ഭാഗമായി തന്നെ തയ്യാറാക്കിയ കന്യക എന്ന ഹൃസ്വചിത്രത്തിനായിരുന്നു ക്രിസ്റ്റോയ്ക്ക് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. പഠനത്തിന്റെ ഭാഗമായി നാല് ഹൃസ്വചിത്രങ്ങളും രണ്ടു ഡോക്യുമെന്ററികളും അടക്കം ഏഴോളം സൃഷ്ടികള്‍ ക്രിസറ്റോ തയ്യാറാക്കിയിട്ടുണ്ട്. പഠനകാലത്ത് ചലച്ചിത്ര ക്യാമ്പിനായി സെര്‍ബിയയില്‍ പോകുകയും അവിടെ വച്ച് സെര്‍ബിയന്‍ ഭാഷയിലുള്ള ഡോക്യൂമെന്ററി തയ്യാറാക്കിയതും മികച്ച അനുഭവമായി ക്രിസ്‌റ്റോ പറയുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം കൂടാതെ നിരവധി രാജ്യാന്തര, അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ക്രിസ്റ്റോ ടോമിയെ തേടിയെത്തിയിട്ടുണ്ട്.

കോല്‍ക്കത്ത സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധാനത്തിലും തിരക്കഥാ രചന എന്നീ വിഷയങ്ങളില്‍ പിജി ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ക്രിസ്റ്റോ. ഇപ്പോള്‍ ഒരു മലയാള ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥാ രചനയിലാണ്. അതോടൊപ്പം വിവിധ ചലച്ചിത്രമേളകളിലേക്ക് ചിത്രം അയക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്രിസ്റ്റോ ടോമി. എറണാകുളം വാഴക്കാല പുല്ലുകാട്ട് വീട്ടില്‍ പി.എ.ടോമിച്ചന്റെയും ഷൈനി ടോമിയുടെയും മകനാണ് ക്രിസ്‌റ്റോ. സഹോദരി അനീറ്റ വിവാഹിതയാണ് ബാംഗ്ലൂരില്‍ താമസം.

Related posts