ദേ വന്നു, ദാ പോയി! ഇട്ട കാശെല്ലാം തീര്‍ന്നു, ജനം വീണ്ടും ബാങ്കില്‍; പ്പ ശര്യാക്കിത്തരാമെന്നു ബാങ്കുകള്‍; ജനങ്ങള്‍ പ്രതിഷേധത്തില്‍

ATMകൊച്ചി: എടിഎമ്മുകളില്‍ നിന്ന് ഇന്നു മുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നറിഞ്ഞ് രാവിലെ തന്നെ എടിഎം കൗണ്ടറുകളിലെത്തിയവര്‍ക്കു നിരാശയായിരുന്നു ഫലം. ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. പണം എടുക്കാനായി എടിഎം കൗണ്ടറില്‍ എത്തിവര്‍ വെറുംകൈയോടെ മടങ്ങി. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനുപുറം കരാര്‍ കൊടുത്തിരിക്കുന്ന ബാങ്കുകളുടെ കൗണ്ടറുകളില്‍ ഒന്നിലും പണമില്ല.

ഉച്ചയോടെ എല്ലാ എടിഎമ്മുകളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലാകുമെന്ന് എസ്ബിടി പിആര്‍ഒ സുരേഷ്കുമാര്‍ അറിയിച്ചു. ഇന്നു രാവിലെ തന്നെ എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ എടുത്തിട്ടുണ്ട്. 11 മണിയോടു കൂടെ തന്നെ മിക്കവാറും എടിഎമ്മുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന വിവരം.

50,100 രൂപാ നോട്ടുകളായിരിക്കും എടിഎമ്മുകളില്‍ നിറയ്ക്കുക. 2000 രൂപയുടെ നോട്ട് ആദ്യഘട്ടത്തില്‍ എടിഎം വഴി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്  ബാങ്കുകള്‍ നല്‍കുന്ന വിവരം. എന്നാല്‍, ബാങ്കുകള്‍ക്കുമുന്നിലെ ക്യൂവിന് കുറവുണ്ടായിട്ടുണ്ട്. നോട്ടുമാറാനും പിന്‍വലിക്കാനുമായി എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ വന്ന് പണം മാറാന്‍ കഴിയാത്തവരും സമയം കഴിഞ്ഞുപോയവരും ഇന്നു രാവിലെ തന്നെ എത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നലത്തെ അത്ര തിരക്ക് ബാങ്കുകള്‍ക്കുമുന്നിലില്ല.

ജനങ്ങള്‍ പ്രതിഷേധത്തില്‍

കോട്ടയം: രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ജില്ലയിലെ മിക്ക ബാങ്കുകളുടെയും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എടിഎമ്മുവഴി പണം പിന്‍വലിക്കാന്‍ രാവിലെ തന്നെ കൗണ്ടറുകളില്‍ ആളുകളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.  പല സ്ഥലത്തും രാവിലെ തന്നെ എടിഎമ്മിലെ പണം തീര്‍ന്നു. ഇതോടെ പണം പിന്‍വലിക്കാനെത്തിയ ജനങ്ങള്‍ പ്രതിഷേധിക്കുകയും ബാങ്ക് ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തതായി നിരവധി സ്ഥലത്തു നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Related posts