ധര്‍മടത്തെ കള്ളവോട്ട്: യുഡിഎഫ് കോടതിയിലേക്ക്

COURTകണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വിജയിച്ച ധര്‍മടം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി യുഡിഎഫ് കോടതിയിലേക്ക്. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ചെയ്യുമെന്ന് ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ടി.പി. ഹരീന്ദ്രന്‍ പറഞ്ഞു. ധര്‍മടത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഈ പരാതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ല. 36,000 വോട്ടിനു മുകളിലാണ് പിണറായിയുടെ ഭൂരിപക്ഷം. ഇത്രയും വോട്ടുകള്‍ കള്ളവോട്ടായി നടന്നുവെന്ന് തെളിയിച്ചാല്‍ മാത്രമാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യതയുള്ളു. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കരുതുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എരുവേശിയില്‍ കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ കള്ളവോട്ട് ചെയ്തവര്‍ക്കും കള്ളവോട്ട് നടന്ന പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുക്കുകയും ഏതാനും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാര്യമായ തെളിവുകള്‍ ഇല്ലാതെയാണ് ഈവിധം നടപടികള്‍ സ്വീകരിച്ചത്. ധര്‍മടത്ത് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ളതിനാല്‍ കോടതിയില്‍ ഇതുതെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

നിലവില്‍ കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തുകള്‍ക്കു പുറമെ മണ്ഡലത്തിലെ മറ്റ് ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ച് കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ടി.പി. ഹരീന്ദ്രന്‍ പറഞ്ഞു. അതിനിടെ ധര്‍മടത്തെ കള്ളവോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Related posts