നഗരത്തില്‍ മൊത്തം വൈഫൈ ‘കറക്കം”; കണക്ഷന്‍ ഒന്നു കിട്ടിയെങ്കില്‍…

alp-mobileതൃശൂര്‍:  നഗരം വൈഫൈ ആയതോടെ ആകെ കറങ്ങുകയാണിപ്പോള്‍. വീട്ടില്‍ നിന്ന് കോളജിലേക്കെന്നു പറഞ്ഞ് കോര്‍പറേഷന്‍ പരിസരത്തും വൈഫൈ കിട്ടുന്ന മറ്റു സ്ഥലങ്ങളിലും കൂട്ടമായെത്തി മൊബൈല്‍ ഫോണില്‍ തോണ്ടി നില്‍ക്കുന്ന കുട്ടികളില്‍ പലരും അസ്വസ്ഥത പ്രകടിപ്പിച്ച് സ്ഥലം വിടുന്നതു കണ്ട് നഗരവാസികളിലും കൗതുകമുണര്‍ത്തുന്നു. നഗരം വൈഫൈ ആക്കിയതോടെ തുടക്കത്തില്‍ എല്ലാവര്‍ക്കും വൈഫൈ സംവിധാനം കിട്ടിയിരുന്നെങ്കിലും ഇപ്പോള്‍ കിട്ടണമെങ്കില്‍ നീണ്ട കാത്തിരിപ്പു വേണം. മൊബൈലിലെ കറക്കമാണ് കുട്ടികളെ ഇപ്പോള്‍ ഏറെ അസ്വസ്ഥതരാക്കുന്നത്.

വൈഫൈ കണ്ക്ട് ചെയ്യുമ്പോള്‍ മൊബൈലിലെ കറക്കം സഹിക്ക വയ്യാതെ പെണ്‍കുട്ടികളടക്കമുള്ളവര്‍ കോര്‍പറേഷനെയും വൈഫൈ നല്‍കുന്ന കമ്പനികളെയുമൊക്കെ ശപിച്ചാണ് സ്ഥലം വിടുന്നത്. സ്കൂള്‍ കുട്ടികള്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ വരെ ഇപ്പോള്‍ വൈഫൈയ്ക്കായി നഗരത്തില്‍ കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. വൈഫൈ നഗരമാക്കിയ ഉടന്‍ വളരെ വേഗത്തില്‍ എല്ലാവര്‍ക്കും കണക്ഷന്‍ ലഭിച്ചിരുന്നു. വൈഫൈ കണക്ട് ചെയ്തയുടന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ രഹസ്യ കോഡ് എസ്എംഎസ് വരും.

ഈ കോഡ് മൊബൈലില്‍ നല്‍കിയാലുടന്‍ വൈഫൈ കണക്്ഷന്‍ ലഭിച്ചിരുന്നു. ഇതുപയോഗിച്ചാണ് ഡൗണ്‍ലോഡിംഗും ചാറ്റിംഗും വീഡിയോകളുമൊക്കെ ഉപയോഗിച്ചിരുന്നത്. സ്ഥിരമായി ഇത് ഉപയോഗിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിലും പരിസരത്തുമൊക്കെ കൂട്ടമായെത്തിയാണ് വിദ്യാര്‍ഥികള്‍ വൈഫൈ ആസ്വദിച്ചിരുന്നത്. ഇപ്പോള്‍ ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും മറ്റും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ആ ഭാഗങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും ചില കെട്ടിടങ്ങളിലുമാണ് വിദ്യാര്‍ഥി കൂട്ടം വൈഫൈയ്ക്കായി കാത്തിരുന്നത്

. എന്നാല്‍ വൈഫൈ സംവിധാനത്തിന്റെ വേഗത കുട്ടികളുടെ വേഗത്തിനൊപ്പം എത്താത്തതിനാല്‍ അസ്വസ്ഥരായി ഇപ്പോള്‍ നഗരത്തിലെയും പരിസരത്തുമുള്ള ചില മാളുകളിലേക്കാണ് കുട്ടികള്‍ പോകുന്നത്. ഇവിടങ്ങളില്‍ വൈഫൈ സൗജന്യമായതിനാലാണ് ക്ലാസില്‍ കയറാതെ കുട്ടികള്‍ എത്തുന്നത്.
നഗരത്തിലെ വൈഫൈ സംവിധാനം വിപുലപ്പെടുത്തിയെങ്കിലും പത്തു മിനിറ്റു പോലും വേണ്ടത്ര വേഗത്തില്‍ വൈഫൈ ലഭിക്കുന്നില്ലെന്ന് മുതിര്‍ന്നവരും പറഞ്ഞു.

തുടക്കത്തിലുള്ള ആവേശം മാത്രമാക്കി കോര്‍പറേഷനെയും ജനങ്ങളെയും കമ്പനികള്‍ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ വൈഫൈ എടുക്കുന്നതിനാലാണ് വേഗത കുറയുന്നതെന്നാണ് അധികാരികളുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഇതെടുക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ വൈഫൈ നല്‍കുന്ന കമ്പനികള്‍ക്ക് കഴിയാത്തതെന്താണെന്നാണ് മറുചോദ്യം. എന്തായാലുംവൈഫൈയുടെ പേരില്‍ കുട്ടികള്‍ മാത്രമല്ല യുവാക്കളും യുവതികളുമൊക്കെ മൊബൈലിലെ കറക്കത്തിനൊപ്പം ‘കറങ്ങി’ക്കൊണ്ടിരിക്കയാണിപ്പോള്‍.

Related posts