നര്‍സിംഗ് യാദവ് ഉത്തേജകമരുന്ന് വിവാദം സിബിഐ അന്വേഷിക്കും

sp-narsing ന്യൂഡല്‍ഹി: ഗുസ്തിതാരം നര്‍സിംഗ് യാദവിനെതിരെ ഉയര്‍ന്ന ഉത്തേജക മരുന്ന് ആരോപണം സിബിഐ അന്വേഷിക്കും. നര്‍സിംഗും റെസലിംഗ് ഫെഡറേഷനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശവും ഇക്കാര്യത്തിലുണ്്ടായിരുന്നെന്ന് ദേശീയ റെസലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ വ്യക്തമാക്കി. നേരത്തെ, ഉത്തേജക മരുന്ന് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

റിയോ ഒളിമ്പിക്‌സില്‍ 74 കിലോ ഗുസ്തിയില്‍ മത്സരിക്കാനിരുന്ന നര്‍സിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും അവസാന നിമിഷം അദ്ദേഹത്തെ റിയോയിലേക്ക് അയക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വാഡയുടെ വിലക്കിനെ തുടര്‍ന്ന് ഒളിമ്പിക്‌സില്‍ നര്‍സിംഗിന് ഗോദയിലിറങ്ങാന്‍ കഴിഞ്ഞില്ല. പരിശീലന കേന്ദ്രത്തില്‍ നര്‍സിംഗിന്റെ ഭക്ഷണത്തില്‍ മറ്റൊരു താരത്തിന്റെ സഹോദരന്‍ ഉത്തേജക മരുന്ന് കലര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് റിയോയിലേക്ക് പോകാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നര്‍സിംഗിന് അനുമതി നല്‍കിയത്.ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിംഗിന് നാലു വര്‍ഷത്തെ വിലക്കും അന്താരാഷ്ട്ര കായിക കോടതി വിധിച്ചിരുന്നു.

Related posts