നായകള്‍ക്ക് സംരക്ഷണക്കൂട്: പാലാ നഗരസഭയുടെ പദ്ധതി മാതൃകയാവുന്നു

ktm-dogsparkകോട്ടയം: തെരുവുനായ ശല്യം ഒഴിവാക്കാനായി പാലാ നഗരസഭ കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതി മാതൃകയായിരിക്കുകയാണ്. ജനങ്ങളെ തെരുവുനായ്ക്കളുടെ ശല്യത്തില്‍നിന്നും രക്ഷിക്കാന്‍ തെരുവുനായ്കള്‍ക്ക് സംരക്ഷണക്കൂടൊരുക്കിയാണ് അധികൃതര്‍ മാതൃകയായത്. പാലാ മാര്‍ക്കറ്റ് റോഡിലുള്ള വെറ്ററിനറി പോളിക്ലിനിക്കിനോടു ചേര്‍ന്നാണു ഡോഗ് പാര്‍ക്ക് എന്ന പേരില്‍ നായകള്‍ക്ക് സംരക്ഷണക്കൂട് നിര്‍മിച്ചിരിക്കുന്നത്.

നൂറോളം തെരുവുനായകളെ സംരക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഡോഗ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ഓരോ നായയ്ക്കും പ്രത്യേകം കള്ളികളുള്ള കൂടാണ്. ഇപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞുനടന്ന 35 ഓളം നായ്ക്കളെ നഗരസഭ പിടികൂടി പാര്‍ക്കിലെത്തിച്ചുകഴിഞ്ഞു. പാലക്കാട് സ്വദേശി മണിയുടെ നേതൃത്വത്തിലാണ് നായ്ക്കളെ പിടികൂടുന്നത്. മണിയും ടീമംഗങ്ങളും നഗരസഭ പ്രദേശത്ത് വാഹനങ്ങളില്‍ രാത്രിയിലും പകലും പട്രോളിംഗ് നടത്തും.

ഇതിനിടയില്‍ കാണുന്ന നായ്ക്കളെ മണി തന്റെ പാലക്കാടന്‍ സ്റ്റെലില്‍ പിടികൂടും. ഉടന്‍ വാഹനത്തില്‍ ഡോഗ് പാര്‍ക്കിലെത്തിക്കുകയാണു ചെയ്യുന്നത്. നായകളെ വളര്‍ത്തുന്ന നഗരവാസികള്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും തങ്ങളുടെ നായകളെ നഗരത്തിലൂടെ അലഞ്ഞുതിരിയാന്‍ വിടരുതെന്നും നഗരസഭ കര്‍ശനമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡോഗ് പാര്‍ക്കിലെത്തുന്ന നായ്ക്കളെ വെറ്ററിനറി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും.

തുടര്‍ന്ന് പേവിഷബാധ പ്രതിരോധ കുത്തിവയ്പു നല്‍കിയശേഷം ഡോഗ് പാര്‍ക്കിലെ കൂട്ടില്‍ പാര്‍പ്പിക്കും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നായ്ക്കള്‍ക്ക് ഭക്ഷണവും നല്‍കും. നഗരസഭ ആരോഗ്യ വിഭാഗത്തിനാണ് ഡോഗ് പാര്‍ക്കിന്റെ സംരക്ഷണ ചുമതല. മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടു വൃത്തിയാക്കാനായി മോട്ടോറും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

ജോലികള്‍ ചെയ്യാനായി സ്ഥിരം ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. പാലായിലെ ഡോഗ് പാര്‍ക്കിനെക്കുറിച്ച് കേട്ടറിഞ്ഞ് കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, പഞ്ചായത്ത് അധികൃതര്‍ പാര്‍ക്ക് കാണുവാനും വിവരങ്ങള്‍ ചോദിച്ചറിയാനും പാലായില്‍ എത്തുന്നുണ്ട്.

Related posts